'ഒത്തില്ല':പുനഃസംഘടന നിർത്തിവെയ്ക്കേണ്ടെന്ന് ഹൈക്കമാന്റ്..നേതാക്കളെ വിശ്വാസത്തിലെടുക്കണം
ദില്ലി; പുനഃസംഘടന നടപടികൾ മുന്നോട്ട് കൊണ്ടുപോകരുതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗ്രൂപ്പ് നേതാക്കൾ. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ഉമ്മൻചാണ്ടി ദില്ലിയിലെത്ത് പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടന നിർത്തിവെയ്ക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് ഉമ്മൻചാണ്ടി സോണിയയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഗ്രൂപ്പുകളുടെ സമ്മർദ്ദ തന്ത്രങ്ങൾ ഇത്തവണയും ഫലിച്ചില്ലെന്ന സൂചനകളാണ്
പുറത്തുവരുന്നത്. വിശദമായി വായിക്കാം

കെ പി സി സി, ഡി സി സി സഹഭാരവാഹികളുടെ പുനഃസംഘടന നിർത്തിവെയ്ക്കണമെന്ന് നേതൃത്വത്തോട് ഗ്രൂപ്പ് നേതാക്കൾ പലകുറി ആവശ്യപ്പെട്ടിരുന്നു. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനാൽ നിഷ്പക്ഷ നിയമനം നടക്കില്ലെന്നാണ് ഗ്രൂപ്പുകളുടെ വാദം. മാത്രമല്ല പാർട്ടി അധ്യക്ഷൻ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്റെ പക്ഷക്കാരാ നേതാക്കളെ തിരുകി കയറ്റാനുള്ള ശ്രമങ്ങളും നടക്കുമെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ ആക്ഷേപം. പുനഃസംഘടന നടപടികൾ പൂർത്തിയായി വരുമ്പോഴേക്കും സംഘടന തിരഞ്ഞെടുപ്പിന് സമയമാകുമെന്നും അതിനാൽ തിരക്ക് പിടിച്ചുള്ള നിയമനങ്ങൾ സദുദ്ദേശപരമല്ലെന്നുമാണ് ഗ്രൂപ്പുകൾ നിലപാട് അറിയിച്ചത്.

എന്നാൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയത്. പുനഃസംഘടനയിൽ ഹൈക്കമാന്റിന്റെ പൂർണ പിന്തുണ ഉണ്ടെന്നും ഔദ്യോഗിക നേതൃത്വം വ്യക്തമാക്കിയിരുന്നു.പല തവണ ദേശീയ നേതൃത്വവുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതാണെന്നും നേതൃത്വത്തിന്റെ പൂർണ പിന്തുണയോട് കൂടി തന്നെയാണ് പുനഃസംഘടന നടക്കുന്നതെന്നുമായിരുന്നു കെ പി സി സി യോഗത്തിൽ അധ്യക്ഷൻ ഗ്രൂപ്പുകളെ അറിയിച്ചത്. ഈ സാഹചര്യത്തിലായിരുന്നു ഉമ്മൻചാണ്ടി വിഷയത്തിൽ ഹൈക്കമാന്റിനെ നേരിട്ട് അതൃപ്തി അറിയിക്കാൻ ദില്ലിയിലേക്ക് പോയത്.

ഏകപക്ഷീയമായാണ് പുനഃസംഘടന നടപടികളുമായി നേതൃത്വം മുന്നോട്ട് പോകുന്നതെന്നാണ് ഉമ്മൻചാണ്ടി ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചിരിക്കുന്നത്. പാർട്ടിയിൽ ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്നതിലുള്ള അമർഷവും ഉമ്മൻചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളെ മാറ്റി നിർത്തുന്ന നിലപാടാണ് പുതിയ നേതൃത്വം സ്വീകരിക്കുന്നതെന്നാണ് ഉമ്മൻചാണ്ടിയുടെ മറ്റൊരു ആക്ഷേപം. പാര്‍ട്ടി ഭരണഘടന പ്രകാരമല്ല അച്ചടക്ക നടപടികൾ കൈക്കൊള്ളുന്നത്.ഇക്കാര്യം കേന്ദ്ര നേതൃത്വം പരിശോധിക്കണമെന്നും ഉമ്മൻചാണ്ടി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. മാത്രമല്ല രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി നേതാക്കള്‍ തീരുമാനമെടുക്കുന്നുവെന്നും കൂടിക്കാഴ്ചയിൽ ഉമ്മൻചാണ്ടി അറിയിച്ചിട്ടുണ്ട്.

അതേസമയം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പുനഃസംഘടന നടപടിയിൽ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. എന്നാൽ എന്തൊക്കെ കാര്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചതെന്ന് വ്യക്തമല്ല. അതിനിടെ പുനഃസംഘടന ഈ ഘട്ടത്തിൽ നിർത്തിവെയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മൻചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷ അറിയിച്ചതെന്നാണ് സൂചന. പുനഃസംഘടന നടപടികളിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവ് നൽകേണ്ട കാര്യം പരിഗണനയിൽ ഇല്ലെന്നും എ ഐ സി സി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

സംഘടന തിരഞ്ഞെടുപ്പിനായുള്ള അംഗത്വം വിതരണം പൂർത്തിയാക്കുന്നതിനുള്ള മാർച്ച് 31 വരെ പുനഃസംഘട നടത്തുന്നതിൽ തടസമില്ലെന്നും എ ഐ സി സി അറിയിച്ചതായാണ് വിവരം. അതേസമയം നേതാക്കളെ വിശ്വാസത്തിലെടുത്ത് കൊണ്ട് വേണം പുനഃസംഘടന നടപടികൾ പൂർത്തിയാക്കാൻ എന്ന് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകും. എന്നാൽ ഗ്രൂപ്പ് സമ്മർദ്ദങ്ങൾ അനുവദിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് പാർട്ടിക്കുള്ളിൽ അച്ചടക്ക സമിതിക്ക് രൂപം നൽകാനും നിർദ്ദേശം നൽകുമെന്ന് സോണിയ ഗാന്ധി കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാൻറിലേക്ക് പരാതി പ്രവാഹം തുടരുകയാണ്. ഇരുവരും പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പുന:സംഘടനക്കെതിരായ നീക്കത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്.
തലമുറത്തെ മാറ്റത്തെ എതിർക്കുകയാണ് നേതാക്കൾ എന്നാണ് നേതാക്കൾ പരാതിയിൽ പറയുന്നു.

സംസ്ഥാന നേതൃത്വത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിൽ എത്തിയിട്ടുണ്ട്. കോൺഗ്രസ് അംഗത്വ വിതരണം രണ്ടാം ഘട്ട ഉദ്ഘാടനം നടത്താനാണ് അൻവറിന്റെ വരവ്.
താരിഖ് എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്നതാണ് എ,ഐ ഗ്രൂപ്പുകൾ ഉറ്റുനോക്കുന്നത്.

അതിനിടെ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യങ്ങൾ ഹൈക്കമാന്റ് തള്ളിയ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പുനഃസംഘടന നടപടികൾ പൂർത്തിയാക്കാനുള്ള നീക്കങ്ങൾ കെ പി സി സി ആരംഭിച്ച് കഴിഞ്ഞു. ഡി സി സി പുനഃസംഘടനയും ഉടൻ പൂർത്തിയാക്കും. ജില്ലകളിൽ 30 വീതവും വലിയ ജില്ലകളിൽ 51 വീതവും ഡി സി സി ഭാരവാഹികളെയുമാകും നിയമിക്കുക.. ചെറിയ ജില്ലകളിൽ 15 ജനറൽ സെക്രട്ടറിമാരും 16 നിർവാഹക സമിതിയംഗങ്ങളും വലിയ ജില്ലകളിൽ 25 ജനറൽ സെക്രട്ടറിമാരും 26 നിർവാഹക സമിതിയംഗങ്ങളേയും കണ്ടെത്തും. ഗ്രൂപ്പുകൾ എതിർപ്പുയർത്തിയ സാഹചര്യത്തിൽ മുതിൿന്ന നേതാക്കളുമായി കൂടിയാലോചിച്ചാകും ചർച്ച നടത്തുക. എന്നിരുന്നാൽ പോലും ഡി സി സി , കെ പി സി സി പുനഃസംഘടന നടത്തിയ മാതൃകയിൽ ഗ്രൂപ്പുകളിൽ നിന്ന് തന്നെ ഗ്രൂപ്പ് അതീത നേതാക്കളെയാകും നിയമിച്ചേക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പുനഃസംഘടനയിൽ സഹകരിക്കാതിരിക്കലാകും ഗ്രൂപ്പുകളുടെ അടുത്ത നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. നേതൃത്വം ചർച്ച നടത്തിയാലും പേരുകൾ നിർദ്ദേശിക്കേണ്ടതില്ലെന്ന നിലപാടാണ് നേരത്തേ ഗ്രൂപ്പുകൾ സ്വീകരിച്ചിരുന്നത്. അവഗണനകൾക്ക് സംഘടന തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകാനാകും ഗ്രൂപ്പുകളുടെ തിരുമാനം.












Click it and Unblock the Notifications