കളംപിടിച്ച് ഉമ്മന്‍ ചാണ്ടി; നേമത്തും മത്സരിക്കാന്‍ തയ്യാര്‍... തീരുമാനം വിട്ടുകൊടുത്ത് ഹൈക്കമാന്‍ഡ്
ദില്ലി/തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നാടകീയ അന്ത്യത്തിലേക്ക്. ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് പുതുപ്പള്ളിയില്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തെ പോലും തൃപ്തിപ്പെടുത്തുന്ന നീക്കങ്ങളാണ് നടക്കുന്നത്.
നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മതം മൂളിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. തീരുമാനം ഉമ്മന്‍ ചാണ്ടിയ്ക്ക് തന്നെ വിട്ടുകൊടുക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. ഇതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി കൂടുതല്‍ മേല്‍ക്കൈ നേടുകയും ചെയ്തു. വിശദാംശങ്ങളും വിലയിരുത്തലുകളും...
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

നേമത്ത് ആര്
നേമത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം ആയിരുന്നു കോണ്‍ഗ്രസിന് കീറാമുട്ടിയായത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും കെ മുരളീധരനും ഒരു ഘട്ടത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരും വരെ പരിഗണിക്കപ്പെട്ട സീറ്റാണിത്. എന്നാല്‍ ആരും സമ്മതും മൂളാത്ത ഒരു സാഹചര്യവും ഉണ്ടായി.

പുതുപ്പള്ളിയിലെ നാടകങ്ങള്‍
ഉമ്മന്‍ ചാണ്ടി തന്നെ ആകുമോ നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ പുതുപ്പള്ളിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉമ്മന്‍ ചാണ്ടിയെ മറ്റൊരു മണ്ഡലത്തിലേക്കും വിട്ടുകൊടുക്കില്ല എന്നായിരുന്നു പുതുപ്പള്ളിയിലെ പ്രതിഷേധക്കാര്‍ പറഞ്ഞത്. പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കുകയും ചെയ്തു.

ഒടുവില്‍ സമ്മതം
പുതുപ്പള്ളിയ്ക്ക് പുറമേ നേമത്തും ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന സൂചനയും പുറത്ത് വന്നിരുന്നു. അത് ഉമ്മന്‍ ചാണ്ടി നിഷേധിക്കുകയും ചെയ്തിരുന്നില്ല. ഏറ്റവും ഒടുവില്‍ നേമത്ത് കൂടി മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മതം മൂളിയെന്നാണ് പുറത്ത് വരുന്ന വിവരം

ഹൈക്കമാന്‍ഡ് വിട്ടുകൊടുത്തു
നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ബന്ധിക്കില്ലെന്ന് ഹൈക്കമാന്‍ഡും വ്യക്തമാക്കിയിരുന്നു. നേമത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സ്വയം തീരുമാനം എടുക്കണം എന്ന നിലപാടായിരുന്നു ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. അത്തരം ഒരു തോന്നല്‍ ഉണ്ടാകരുത് എന്ന് രാഹുല്‍ ഗാന്ധി തന്നെ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നു.

വിജസാധ്യത കുറവ്
സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയ സാധ്യത വളരെ കുറഞ്ഞ സീറ്റ് ആണ് നേമം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് തന്നെ രംഗത്തിറക്കുമെന്ന് ആദ്യമേ പ്രഖ്യാപിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ വിജയം
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇത് ഉമ്മന്‍ ചാണ്ടിയുടെ വിജയം ആണെന്നും വിലയിരുത്താം. സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വേണ്ടി ഏറ്റവും വലിയ റിസ്‌ക് സ്വയം എടുക്കുന്നു എന്ന പ്രതിച്ഛായയാണ് ഇതോടെ ഉമ്മന്‍ ചാണ്ടിയ്ക്ക് വരിക. യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റാരേയും പരിഗണിക്കേണ്ട സാഹചര്യം പോലും ഇനി വരില്ല.

സമ്മര്‍ദ്ദ തന്ത്രം
നേരത്തേ തന്നെ നേമത്തെ ചൊല്ലി ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ദ തന്ത്രം പുറത്തെടുത്തിരുന്നു എന്നാണ് വിവരം. തന്റെ വിശ്വസ്തര്‍ക്ക് സീറ്റ് ഉറപ്പിക്കാനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. എന്നാല്‍ അക്കാര്യങ്ങള്‍ കൃത്യമായി ഉറപ്പാക്കാന്‍ ആദ്യം സാധിച്ചിരുന്നില്ല.

വിശ്വസ്തര്‍ വരുമോ
കെ ബാബു, ടി സിദ്ദിഖ്, പിസി വിഷ്ണുനാഥ്, കെസി ജോസഫ് എന്നിവര്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. ഇതില്‍ കെസി ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറേ തള്ളിയ മട്ടാണ്. ടി സിദ്ദിഖും പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ഇവരെയെല്ലാം തിരികെ എത്തിക്കാന്‍ പുതിയ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ചെന്നിത്തല പിന്നോട്ടടിച്ചു
നേമം വിവാദത്തില്‍ ശരിക്കും കളം പിടിച്ചത് ഉമ്മന്‍ ചാണ്ടി തന്നെ ആയിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തിറങ്ങിയപ്പോള്‍, ചെന്നിത്തലയ്ക്ക് വേണ്ടി പറയാന്‍ ആരുമുണ്ടായിരുന്നില്ല. ചെങ്ങന്നൂര്‍ അമ്മയെ പോലെയാണെന്ന് പറഞ്ഞ്, നേമത്തെ സാധ്യത തള്ളിയത് രമേശ് ചെന്നിത്തല തന്നെ ആയിരുന്നു.

കനത്ത പോരാട്ടം
നേമത്ത് സിപിഎം മാത്രമാണ് ഇത്തവണ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട വി ശിവന്‍കുട്ടിയാണ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ആയിരിക്കുമെന്നാണ് സൂചന. ഒരുപക്ഷേ, സുരേഷ് ഗോപിയെ മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉമ്മന്‍ ചാണ്ടി കൂടി മത്സരിക്കാനെത്തിയാല്‍ കേരളത്തിലെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം ആയി നേമം മാറും.
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications