ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമ്മിനിയിലേക്ക്; വ്യാജ പ്രചരണങ്ങൾ തള്ളി കുടുംബം
വിദഗ്ധ
തിരുവനന്തപുരം; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമ്മിനിയിലേക്ക് പുറപ്പെടും. ജർമ്മിനിയിലെ ചാരിറ്റി മെഡിക്കൽ യൂനിവേഴ്സിറ്റിയിലാണ് ചികിത്സ. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചില ബുദ്ധിമുട്ടുകളെ തുടർന്ന് എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവ്വകലാശാലകളിൽ ഒന്നാണ് ചാരിറ്റി മെഡിക്കൽ യൂനിവേഴ്സിറ്റി. ചികിത്സ ചെലവ് പാർട്ടിയാണ് വഹിക്കുക. വ്യാഴാഴ്ചയ്ക്ക് മുൻപ് തന്നെ അദ്ദേഹം ജർമ്മിനിയിലേക്ക് തിരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മക്കൾ അദ്ദേഹത്തെ ജർമ്മിനിയിലേക്ക് അനുഗമിക്കും. അതിനിടെ ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾക്കെതിരെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

'ഇതുപോലെ വിഷമം ഉണ്ടായ ഒരു അവസ്ഥയില്ല. ചികിത്സ നിഷേധിച്ചത് കൊണ്ട് എന്താണ് ഞങ്ങൾക്ക് നേടാനുള്ളത്. ഞങ്ങളുടെ പിതാവിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയെന്നതാണ് ആഗ്രഹം. ചിലർ രാഷ്ട്രീയ ലക്ഷ്യം വെച്ചായിരിക്കാം നീചമായ പ്രചരണമാണ് അഴിച്ചുവിടുന്നത്. കോൺഗ്രസ് നേതൃത്വത്തോട് തന്നെ വേണമെങ്കിൽ ചോദിച്ചോളൂ, നല്ല ചികിത്സ അദ്ദേഹത്തിന് ലഭ്യമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥയ്ക്കിടെ ആളുകൾക്കിടയിൽ തെറ്റിധാരണ പരത്താനും ശ്രമിക്കുകയാണ്. ഇത് ഞങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്'.

ദയവ് ചെയ്ത് ഇത്തരം പ്രചരണങ്ങളിൽ നിന്ന് പിൻമാറണമെന്നും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നുമാണ് തങ്ങളുടെ അഭ്യർത്ഥനയെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജോഡോ യാത്രയിൽ തുടരുമ്പോഴാണ് അപ്പയ്ക്ക് അസുഖമാണെന്ന് വിവരം വന്നതെന്നും ഇതോടെ രാഹുൽ ഗാന്ധി തന്നോട് യാത്രയിൽ നിന്നും വീട്ടിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മികച്ച ചികിത്സ എവിടെ ലഭ്യമാകും എന്ന് അദ്ദേഹം തന്നോട് ചോദിച്ചിരുന്നു.ജര്‍മ്മനിയിലാണ് നിലവില്‍ ഏറ്റവും നല്ല അലോപ്പതി ചികിത്സ ഉള്ളതെന്നും രാഹുലിനെ അറിയിച്ചിട്ടുണ്ട്. മികച്ച അലോപതി ചികിത്സ ജർമ്മിനിയിൽ ലഭ്യമാണ്. അത് അപ്പയ്ക്ക് ഉറപ്പാക്കും', ചാണ്ടി ഉമ്മൻ റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു. രാജഗിരിയില്‍ നടത്തിയ പരിശോധനകളുടെ ഫലം തൃപ്തിയുള്ളതാണ്.സമീപ കാല തെരഞ്ഞെടുപ്പുകളില്‍ അപ്പ സജീവമായിരുന്നു. അപ്പോഴുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയാണ് ഇപ്പോഴുമുള്ളതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

നേരത്തേ 2019 ൽ ഉമ്മൻചാണ്ടി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. തൊണ്ടയിൽ ചെറിയ വളർച്ച ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സയെന്നായിരുന്നു ഉമ്മൻചാണ്ടി വ്യക്തമാക്കിയത്. 2015 ൽ ശബ്ദത്തിലെ മാറ്റത്തിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടയിൽ വളർച്ച കണ്ടെത്തിയതെന്നും അതിന്റെ ലക്ഷണങ്ങൾ വീണ്ടും വന്നപ്പോഴായിരുന്നു വീണ്ടും ചികിത്സ തേടിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications