'പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനം വേണം; ലോക്ക് ഡൗൺ തീരുന്നതിനു മുമ്പ് നാട്ടില്‍ എത്തിക്കണം
തിരുവനന്തപുരം: ലോക്ക് ഡൗൺ തീരുന്നതിനു മുമ്പേ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയാറെടുത്തു കഴിഞ്ഞു. നിലവില്‍ വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ എളുപ്പമാണ്. പൊതുവായ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കേരളത്തിലേയ്ക്ക് നമ്മുടെ ആളുകളെ എത്തിക്കുവാന്‍ സാധിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
നാട്ടിലേക്കു കൊണ്ടുവരാന്‍
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിനു മലയാളി വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും നാട്ടിലേക്കു കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം. മാര്‍ച്ച് 31നു സര്‍വീസില്‍ നിന്നു വിരമിച്ച നിരവധി ജവാന്മാരും കേരളത്തിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്.
കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍: അക്കാഡമിക് പ്രോജക്ടിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളത്തിലെ 5 നവോദയ സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികള്‍. ഒരുമാസത്തിലേറെ ഈ കൊച്ചുകുട്ടികള്‍ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ തുടരുകയാണ്.
കത്തില്‍
മൈസൂര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 41 കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ 126 പേര്‍. പ്രത്യേക പരിഗണന വേണ്ടുന്ന ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ആവശ്യപ്പെടുന്നു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍
വിവിധ സ്ഥലങ്ങളില്‍ അകപ്പെട്ടിരിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍: മദ്രാസ് മെഡിക്കല്‍ മിഷനിലെ 85 ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. പ്രത്യേക ബസുകളില്‍ വരാന്‍ താത്പര്യപ്പെടുന്ന അവര്‍ക്ക് പാസ് കിട്ടിയിട്ടില്ല. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷന്‍ കോളേജില്‍ 170 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും 85 പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. തൂത്തുക്കുടി സെന്റ് ആന്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ 28 വിദ്യാര്‍ത്ഥികള്‍.
ചെന്നൈ
ചെന്നൈ താംബരം എം.എ. ചിദംബരം സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ 8 വിദ്യാര്‍ത്ഥികള്‍. സേലം വിനായക മിഷന്‍ ഹോമിയോ മെഡിക്കല്‍ കോളേജിലെ 28 ഹൗസ് സര്‍ജന്‍മാര്‍. മംഗലാപുരം എ.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 40 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. എംജിഎം ന്യൂ ബോംബെ കോളജ് ഓഫ് നഴ്‌സിംഗിലെ 57 വിദ്യാര്‍ത്ഥികള്‍.
കാത്തിരിക്കുകയാണ്
മാര്‍ച്ച് 31 ന് സേവനം പൂര്‍ത്തിയാക്കിയ ഊട്ടി, ജബല്‍പൂര്‍, സെക്കന്തരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ജവാന്മാര്‍ നാട്ടിലേയ്ക്ക് പുറപ്പെടാന്‍ പാസിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയെന്നും മുന്‍ മുഖ്യമന്ത്രി അറിയിച്ചു.