'ചാനൽ ചർച്ചയിൽ അനുകൂലിച്ച് സംസാരിക്കാൻ പണം നൽകി', ദിലീപിനെതിരെ ബാലചന്ദ്രകുമാർ വീണ്ടും
കൊച്ചി: നടന്‍ ദിലീപിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ തന്നെ അനുകൂലിച്ച് സംസാരിക്കുന്നതിന് വേണ്ടി ദിലീപ് പലര്‍ക്കും പണം നല്‍കി എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറിലാണ് ബാലചന്ദ്രകുമാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെയും ദിലീപിനെതിരെ ബാലചന്ദ്ര കുമാര്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
2017 മുതല്‍ മലയാളത്തിലെ വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് നടി ആക്രമിക്കപ്പെട്ട സംഭവം. വിവിധ ചാനലുകളിലായി നിരവധി ചര്‍ച്ചകള്‍ ഈ കേസുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് തന്നെ അനുകൂലിച്ച് സംസാരിക്കുന്നതിന് വേണ്ടി ദിലീപ് പലര്‍ക്കും പണം നല്‍കിയിരുന്നു എന്നാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം. താന്‍ വഴി ഒരാള്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു.
ഒരു വ്യക്തിക്ക് താന്‍ വഴി പണം നല്‍കാന്‍ ദിലീപിന്റെ അനുജന്‍ അയച്ച മെസ്സേജ് തന്റെ കൈവശം ഉണ്ടെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കവേ പറഞ്ഞു. 10 ലക്ഷം രൂപയാണ് അയാള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം നിവാസി ആയതിനാല്‍ ബാലുവിന് പണം അയച്ച് കൊടുക്കാം, അക്കൗണ്ട് നമ്പര്‍ വാങ്ങി തരൂ എന്ന് പറഞ്ഞുവെന്ന് ബാലചന്ദ്ര കുമാര്‍ ആരോപിച്ചു.
ചാനല്‍ ചര്‍ച്ചയ്ക്ക് വന്ന ആളുടെ ഭാര്യയുടെ നമ്പറിലേക്ക് അനൂപ് മെസ്സേജ് അയച്ചു. 2017 ഒക്ടോബര്‍ 22ന് ചാനല്‍ ചര്‍ച്ചയ്ക്ക് വന്ന വ്യക്തിയുടെ ഭാര്യ തനിക്ക് ആ മെസ്സേജ് അയച്ച് തന്നു. തങ്ങള്‍ക്ക് ഈ പണം വേണ്ട, ഇഷ്ടം കൊണ്ടാണ് ചാനല്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നത് എന്ന് അവര്‍ മറുപടിയും നല്‍കിയിരുന്നു. ഞാന്‍ ഒരു തിരുവനന്തപുരം നിവാസി ആയത് കൊണ്ടാണ് താന്‍ വഴി പണം നല്‍കാന്‍ ശ്രമിച്ചത് എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
താന്‍ വഴി പണം നല്‍കുക നടക്കാതെ വന്നപ്പോള്‍ നേരിട്ടും ശ്രമം നടത്തിയെന്നും ബാലചന്ദ്ര കുമാര്‍ ആരോപിച്ചു. ന്യായീകരണ തൊഴിലാളികള്‍ക്ക് ഇവര്‍ പല തവണ പണം നല്‍കിയിട്ടുണ്ട് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സിനിമ നടക്കാത്തത് കൊണ്ടാണ് ദിലീപിന് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നുളള വാദം ബാലചന്ദ്രകുമാര്‍ തള്ളി. ദിലീപ് അല്ല താനാണ് സിനിമ വേണ്ടെന്ന് വെച്ചത് എന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു.
ദിലീപിന്റെത് എന്ന് അവകാശപ്പെട്ട് ഒരു വോയിസ് ക്ലിപ്പ് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പുറത്ത് വിട്ടു. ബാലു അയക്കുന്ന ഒരു മെസ്സേജും സേഫല്ലെന്നും തന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്നുണ്ടെന്നും ആളുകള്‍ കാണുന്നുണ്ടെന്നും അതുകൊണ്ടാണ് താന്‍ പലതവണ വിളിക്കുന്നത് എന്നാണ് ഈ വോയിസ് ക്ലിപ്പില്‍ പറയുന്നത്. അന്ന് രാത്രി ദിലീപ് വണ്ടിയെടുത്ത് തന്നെ കാണാനായി തിരുവനന്തപുരത്ത് വന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.
തിരുവനന്തപുരത്ത് എത്തിയ ശേഷം തന്നെ പലതവണ വിളിക്കുകയും താന്‍ ഇവിടെ ഉണ്ടെന്ന് ദിലീപ് മെസ്സേജ് ചെയ്യുകയും ചെയ്തു എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. എന്നാല്‍ താന്‍ ദിലീപിനെ കാണാന്‍ പോയില്ല പകരം തന്റെ ലൊക്കേഷന്‍ അയക്കുകയാണ് ചെയ്തത് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെ അന്ന് കാണാന്‍ പോകാതിരുന്നത് ഭയം കൊണ്ടാണെന്നും ഇദ്ദേഹം പറയുന്നു.
Recommended Video