'ലക്ഷ്മി നായര്‍ക്ക് അച്ചാറുണ്ടാക്കാനല്ല കരുണാകരന്‍ ഭൂമിനല്‍കിയത്;സമരം ചെയ്യാന്‍ യോഗ്യന്‍ മുരളീധരന്‍'
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലോ അക്കാദമിക്ക് ഭൂമി പതിച്ച് നല്‍കിയെങ്കില്‍ അത് ഫഌറ്റും ബംഗ്ലാവും അച്ചാറും ഉണ്ടാക്കാനല്ലെന്നും പത്മജ പറഞ്ഞു.
തിരുവനന്തപുരം: ലോ അക്കാദമിയില്‍ സമരം ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യന്‍ കെ മുലറീധരന്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലോ അക്കാദമിക്ക് ഭൂമി പതിച്ച് നല്‍കിയെങ്കില്‍ അത് ഫഌറ്റും ബംഗ്ലാവും അച്ചാറും ഉണ്ടാക്കാനല്ലെന്നും പത്മജ പറഞ്ഞു.
ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ മുരളീധരന്‍ നടത്തുന്ന നിരാഹാര സമരപ്പന്തലില്‍ എത്തിയതായിരുന്നു പത്മജ വേണുഗോപാല്‍. ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ഒരു സമിതിക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു കരുണാകരന്‍ ഭൂമി നല്‍കിയത്. ആ ഭൂമി ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ സമരം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ അദ്ദേഹത്തിന്റെ മകനായ മുരളീധരന്‍ തന്നെയാണെന്നും പത്മജ പറഞ്ഞു.

അച്ഛന്‍
ലോ അക്കാദമിക്ക് വേണ്ടി ഭൂമി നല്‍കിയത് കെ കരുണാകരന്റെ മന്ത്രി സഭയാണെന്നും അച്ഛനെതിരെയാണ് മകന്‍ നിരാഹാരം കിടക്കുന്നത് എന്നൊക്കെയുള്ള പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം മറുപടിയാണ് പത്മജയുടെ പ്രസ്താവന

കെഎസ്‌യു
അതേസമയം തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ഥികളുടെ സമരം തുടരവെ ക്യാംപസ് വളപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മിനായരുടെ ഹോട്ടല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു.

സഹകരണ ബാങ്ക്
പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികളുടെ സംഘമാണ് ഹോട്ടലില്‍ എത്തി അടക്കാന്‍ ആവശ്യപ്പെട്ടത്. ഇത് കൂടാതെ അക്കാദമിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഒഴിപ്പിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചു. ജീവനക്കാരെ ബലംപ്രയോഗിച്ച് വിദ്യാര്‍ഥികള്‍ പുറത്തിറക്കുകയും ചെയ്തു. സഹകരണ വകുപ്പിന് കീഴിലുളള ബാങ്കിന്റെ പേരൂര്‍ക്കടശാഖയാണ് ക്യാംപസിനുളളില്‍ പ്രവര്‍ത്തിക്കുന്നത്.

കെ കരുണാകരന്‍
സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ലോ അക്കാദമിക്ക് ഭൂമി പതിച്ചുനല്‍കിയത് മുരളീധരന്റെ അച്ഛനും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരനാണ്. നിലവില്‍ ലോ അക്കാദമി നിലനില്‍ക്കുന്ന സ്ഥലം രാജഭരണകാലത്ത് കണ്ടുകെട്ടിയതാണ്. രാജവാഴ്ചയ്‌ക്കെതിരെ സമരം ചെയ്തുവെന്ന കാരണത്താല്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പിഎസ് നടരാജപിള്ളയില്‍ നിന്നുമാണ് ഈ സ്ഥലം കണ്ടുകെട്ടുന്നത്. ഇദ്ദേഹം പിന്നീട് തിരുകൊച്ചി മന്ത്രിസഭയിലെ ധനമന്ത്രിയായിയിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഭൂമി തിരിച്ചുനല്‍കാമെന്ന് പറഞ്ഞിട്ടും നടരാജപിള്ള സ്വീകരിക്കാതെ വന്നതോടെയാണ് പേരൂര്‍ക്കടയിലെ ഈ ഭൂമി സര്‍ക്കാരിന് സ്വന്തമാകുന്നത്.

എംഎന്‍ ഗോവിന്ദന്‍ നായര്‍
ഭൂമി സര്‍ക്കാരില്‍ നിന്നും അക്കാദമിക്ക് പിന്നീട് കൈമാറുന്നതാകട്ടെ 1968ലാണ്. കൃഷിവകുപ്പിന് കീഴിലായിരുന്ന സ്ഥലം അന്നത്തെ കൃഷിമന്ത്രിയായിരുന്ന എംഎന്‍ ഗോവിന്ദന്‍നായരാണ് ലോ അക്കാദമി ട്രസ്റ്റിന് പാട്ടത്തിന് നല്‍കുന്നത്.ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി രക്ഷാധികാരിയും റവന്യൂ, വിദ്യാഭ്യാസ മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും അംഗങ്ങളുമായുള്ള അക്കാദമി സ്ഥാപിക്കുന്നതിനാണ് അന്ന് 12 ഏക്കര്‍ ഭൂമി മൂന്നുവര്‍ഷത്തേക്കുമാത്രം പാട്ടത്തിന് നല്‍കിയത്.

കാലാവധി അവസാനിക്കും മുന്നേ
1971ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് പാട്ടക്കാലാവധി പിന്നീട് പുതുക്കുകയും ചെയ്തു. 30 വര്‍ഷത്തേക്കായിരുന്നു ഇത് പുതുക്കി നല്‍കിയത്. പിന്നീടാണ് കെ മുരളീധരന്റെ പിതാവും മുഖ്യമന്ത്രിയുമായിരുന്ന കരുണാകരന്റെ കാലത്ത് 1985ല്‍ പാട്ടക്കാലാവധി അവസാനിക്കും മുന്നെ മുഴുവന്‍ ഭൂമിയും ട്രസ്റ്റിന് പതിച്ചുനല്‍കിയത്.

പാട്ടം പുതുക്കാന്‍ തീരുമാനം
സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം അന്നത്തെക്കാലത്ത് സ്വകാര്യ കോളെജിന് പ്രവര്‍ത്തിക്കാന്‍ അഞ്ചേക്കര്‍ ഭൂമി മതിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരാകട്ടെ പാട്ടക്കരാര്‍ മാറ്റി 12 ഏക്കര്‍ ഭൂമിയും ട്രസ്റ്റിന് പുതുക്കി നല്‍കുകയായിരുന്നു. പാട്ടം പുതുക്കാനായിരുന്നു കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെങ്കില്‍ വ്യവസ്ഥകള്‍ തെറ്റിക്കുന്ന മുറയ്ക്ക് സര്‍ക്കാരിന് തിരിച്ചുപിടിക്കാമായിരുന്ന ഭൂമിയാണ് ഇപ്പോള്‍ അക്കാദമിക്ക് കീഴിലായിരിക്കുന്നത്.












Click it and Unblock the Notifications