അമ്മയ്‌ക്കെതിരെ പാർവ്വതിയും പത്മപ്രിയയും.. അമ്മയിലേക്ക് മത്സരിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു!
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിലനില്‍ക്കുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ ഒരു കൂട്ടം സ്ത്രീകള്‍ പോരടിച്ച് കൊണ്ടിരിക്കുകയാണ്. വെള്ളിത്തിരയില്‍ ആണത്തം ആഘോഷമാക്കുന്ന ഒരാള്‍ക്ക് പോലും ഇല്ലാത്ത ചങ്കൂറ്റത്തോടെയാണ് ഡബ്ല്യൂസിസിയിലെ സ്ത്രീകള്‍ ആണുങ്ങളുടെ മാത്രം അമ്മയായ സംഘടനയോട് ചോദ്യങ്ങള്‍ ചോദിച്ച് വിറപ്പിക്കുന്നത്.
നടിമാര്‍ക്ക് പിന്നില്‍ കേരളം അണിനിരന്നതോടെ ദിലീപ് വിഷയം പുനപരിശോധിക്കാം എന്ന നിലയിലേക്ക് അമ്മ എത്തിയിട്ടുണ്ട്. അതിനിടെ അമ്മയുടെ നേര്‍ക്ക് അടുത്ത വെടി പൊട്ടിച്ച് നടിമാര്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് സുതാര്യമല്ല
ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിലെഴുതിയ ലേഖനത്തിലാണ് നടിമാരായ പത്മപ്രിയയും പാര്‍വ്വതിയും അമ്മയ്ക്ക് എതിരെ തുറന്നടിച്ചിരിക്കുന്നത്. ഇരുവരും വിമന്‍ ഇന്‍ സിനിമ കലക്ടീവിലും അമ്മയിലും അംഗങ്ങളാണ്. അമ്മയുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് വെളിപ്പെടുത്തലാണ് നടിമാര്‍ നടത്തിയിരിക്കുന്നത്.
ബൈലോ പ്രകാരമല്ല
സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന് അനുസരിച്ച് ജനറല്‍ ബോഡി യോഗത്തില്‍ ശബ്ദ വോട്ടിലൂടെയോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തെരഞ്ഞെടുക്കും എന്നാണ് അമ്മയുടെ ബൈലോയില്‍ പറഞ്ഞിരിക്കുന്നതെന്ന് നടിമാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത്തവണത്തെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ അതല്ല നടന്നതെന്നും നടിമാര്‍ വെളിപ്പെടുത്തുന്നു.
മുൻകൂട്ടി തെരഞ്ഞെടുത്തത്
ഇപ്പോഴുള്ള ഭാരവാഹികളെ മുന്‍കൂട്ടി തെരഞ്ഞെടുത്തതാണ്. അവര്‍ ആരുടെയൊക്കെയോ നോമിനികളാണ്. എന്ത് അടിസ്ഥാനത്തിലാണ് ആ തെരഞ്ഞെടുപ്പ് നടന്നത് എന്ന് ഇപ്പോഴും അറിയില്ല. പാര്‍വ്വതിയടക്കമുള്ളവര്‍ അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്നും പിന്തിരിപ്പിക്കപ്പെട്ടു.
പാർവ്വതിയെ പിന്തിരിപ്പിച്ചു
തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയ്ക്ക് പുറത്ത് യാത്രയില്‍ ആയിരിക്കും എന്ന് പറഞ്ഞാണ് നോമിനേഷന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്നും പാര്‍വ്വതിയെ പിന്തിരിപ്പിച്ചത്. അതേസമയം നോമിനേഷന് വേണ്ടി അപേക്ഷ നല്‍കിയ മറ്റ് രണ്ട് അംഗങ്ങള്‍ അമ്മ അംഗങ്ങള്‍ക്ക് ഇമെയില്‍ അയച്ചു. വോട്ടും പിന്തുണയും ആവശ്യപ്പെട്ടായിരുന്നു ഇ മെയില്‍ അയച്ചത്.
എന്താണ് അവിടെ നടക്കുന്നത്
എന്നാല്‍ ഈ രണ്ട് പേരുടെ അപേക്ഷകള്‍ക്കും എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല. ഈ അപേക്ഷകളോട് ഔപചാരികമായി പ്രതികരിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചും അനിശ്ചിതത്വങ്ങളുണ്ട്. അമ്മയിലെ തെരഞ്ഞെടുപ്പ് പ്രകൃയ ഒട്ടും സുതാര്യമല്ല. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് പൂര്‍ണമായും മനസ്സിലാക്കാന്‍ പോലും സാധിക്കുന്നില്ലെന്നും പാര്‍വ്വതിയും പത്മപ്രിയയും ചൂണ്ടിക്കാട്ടുന്നു.
എല്ലാവരും ചേർന്നുള്ള പ്രകൃയ അല്ല
ഞങ്ങളും ഇതിന്റെ ഭാഗമാണ് എന്ന തോന്നല്‍ ആ സംഘടന ഉണ്ടാക്കുന്നില്ല. ഭാരവാഹി സ്ഥാനങ്ങളിലേക്ക് സ്ത്രീകളാരും മത്സരിച്ചില്ല എന്നാണ് കുറ്റപ്പെടുത്തലുകള്‍. എല്ലാവരും ചേര്‍ന്ന് നടത്തുന്ന ഒരു പ്രകൃയയാണ് തെരഞ്ഞെടുപ്പെന്ന തോന്നലെങ്കിലും ഉണ്ടാക്കാന്‍ അമ്മയ്ക്ക് സാധിച്ചിട്ടുണ്ടോ എന്നും നടിമാര്‍ ചോദിക്കുന്നു. സംഘടനയെ വൈവിധ്യത കൊണ്ട് ശക്തിപ്പെടുത്താനോ ലിംഗപരമായ അസമത്വം ഇല്ലാതാക്കാനോ ഒരു ശ്രമവും നടക്കുന്നില്ല.
പരാതി ഒതുക്കി തീർത്തു
ഒരിക്കല്‍ ഒരു പൊതുയോഗത്തില്‍ ഒരംഗം മറ്റൊരു അംഗത്തെ വംശീയമായി അധിക്ഷേപിക്കുകയുണ്ടായി. പരാതി നല്‍കിയിട്ടും ഇടപെടാതെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്നൊരു അവസരത്തില്‍ അത് ഒതുക്കി തീര്‍ക്കുകയായിരുന്നു. പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഒരു നിശ്ചിത നിയാവലി അമ്മയ്ക്കകത്ത് ഇല്ലെന്നും നടിമാര്‍ ചൂണ്ടിക്കാട്ടുന്നു.
പരാതിപ്പെട്ടാലുള്ള സ്ഥിതി
സിനിമാ ലൊക്കേഷനുകളില്‍ ശുചിമുറികള്‍ വേണമെന്ന പാര്‍വ്വതിയുടെ ആവശ്യത്തോട് അമ്മ സെക്രട്ടറി പറഞ്ഞത് ഭൂരിപക്ഷത്തിന്റെ വോട്ട് വേണമെന്നാണ്. നേരിട്ട് കണ്ട് സംസാരിച്ച് ഒപ്പിട്ട് വാങ്ങുക മാത്രമാണ് വഴി. പാര്‍വ്വതി അത് നടന്ന് ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളാരും തന്നെ സഹായത്തിന് ഉണ്ടായിരുന്നില്ല.
രേഖയും ചർച്ചയും വേണം
ക്രിമിനല്‍ കേസില്‍ പ്രതിയായി പുറത്താക്കപ്പെട്ട അംഗത്തേയും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയേയും സംബന്ധിച്ചുള്ള തീരുമാനം ഇത്ര ധൃതിപ്പെട്ട് എടുക്കേണ്ടതല്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ രേഖാമൂലമായ തയ്യാറെടുപ്പും വിശദമായ ചര്‍ച്ചയും വേണമായിരുന്നു. ആരോഗ്യകരമായ ഒരു ചര്‍ച്ച സാധ്യമാകുന്ന പ്ലാറ്റ്‌ഫോം അല്ല അമ്മയെന്നും നടിമാര്‍ ചൂണ്ടിക്കാണിക്കുന്നു.
ധാർമ്മികതയിൽ സംശയം
ഡബ്ല്യൂസിസി രൂപീകരിച്ചപ്പോള്‍ പിന്തുണക്കത്ത് അയച്ചതല്ലാതെ അമ്മയുമായി ഇതുവരെ ഒരു ആശയവിനിമയം പോലും നടന്നിട്ടില്ല. പാര്‍വ്വതിയേയും മഞ്ജുവിനേയും അല്ലാതെ ഡബ്ല്യൂസിസിയിലെ മറ്റാരെയും അറിയില്ല എന്നൊക്കെയാണ് അമ്മ നേതൃത്വത്തിലെ ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് എന്ത് തരം പിന്തുണയാണ്. അമ്മയിലെ അംഗം ആക്രമിക്കപ്പെട്ട സംഭവത്തില്‍ എടുക്കുന്ന നിലപാടുകള്‍ സംഘടനയുടെ ധാര്‍മ്മികതയെക്കുറിച്ച് ഗൗരവകരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു.