"മാണി സി കാപ്പൻ കച്ചവടക്കാരൻ; തനിക്ക് കച്ചവടമറിയില്ല", മാണി സി കാപ്പന് ജോസ് ടോമിന്റെ മറുപടി!
പാലായിൽ ബിജെപിയും യുഡിഎഫും രഹസ്യ ധാരണയുണ്ടാക്കിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ആരോപിച്ചിരുന്നു. ഒരു ബൂത്തിൽ 35വോട്ട് യുഡിഎഫിന് നൽകാമെന്നാണ് ധാരണയുണ്ടായതെന്നും ഇരുകൂട്ടരും തമ്മിൽ നടന്ന രഹസ്യ ചർച്ചയെ കുറിച്ച് തനിക്ക് ലഭിച്ചുവെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ രംഗത്തെത്തി.
മാണി സി കാപ്പനാണ് കച്ചവടക്കാരന്‍ . തനിക്ക് കച്ചവടമറിയില്ല. മഞ്ഞക്കണ്ണുള്ളതുകൊണ്ടാണ് ബിജെപിയുമായി കച്ചവടം നടത്തിയെന്ന് തോന്നുതെന്നും ജോസ് ടോം പറഞ്ഞു. അതേസമയം ഒരുമാസം നീണ്ടുനിന്ന വീറും വാശിയുമേറിയ പ്രചാരണത്തിനൊടുവില്‍ പാലായിലെ 1,79,107 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനായി തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തും. ഇതിനിടയിലാണ് സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക്കു തർക്കം.

വ്യക്തിഹത്യ നടത്തിയിട്ടില്ല
എന്നാൽ ജോസ് ടോം പുലിക്കുന്നേലിനെ വ്യക്തിഹത്യ ചെയ്ത് പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. പാലായിലെ ഉപതിരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് മറിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞതോടെ പാലായിൽ ഇടത് മുന്നണിക്ക് വിജയം ഉറപ്പായെന്നും അദ്ദേഹം വ്യക്തമക്കി.

പോളിങ് രാവിലെ 7 മണിമുതൽ
തിങ്കളാഴ്ച മണ്ഡലത്തിലെ 176 പോളിങ് ബൂത്തുകളിലായി രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിങ്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. രാവിലെ 6ന് തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മോക്ക് പോള്‍ ആരംഭിക്കും. വോട്ടിങ് മെഷീന്‍ ഉള്‍പ്പടെയുള്ള സാമഗ്രികളുടെ വിതരണം ഞായറാഴ്ച രാവിലെ 8 മണി മുതല്‍ മണ്ഡലത്തിലെ വിതരണകേന്ദ്രമായ പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍നിന്നും ആരംഭിക്കും.

ഇരു മുന്നണികളും തികഞ്ഞ പ്രതീക്ഷയിൽ
പരസ്യപ്രചാരണം അവസാനിച്ച സാഹചര്യത്തില്‍ കൂട്ടലും കിഴിക്കലും നടത്തുന്ന തിരക്കിലാണ് മുന്നണികള്‍. ശനിയാഴ്ച ശ്രീനാരായണഗുരു സമാധി ആയതിനാല്‍ പരസ്യപ്രചാരണം വെള്ളിയാഴ്ച കൊട്ടിക്കലാശത്തോടെ അവസാനിപ്പിക്കാന്‍ മൂന്ന് മുന്നണികളും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.

മത്സര രംഗത്ത് 13 സ്ഥാനാർത്ഥികൾ
ഞായറാഴ്ച നിശബ്ദപ്രചാരണമാണ്. ഇന്നും മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. മണ്ഡലത്തില്‍ 13 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. പോളിങ് ബൂത്തുകളില്‍ ഉപയോഗിക്കാനുള്ള പുതുതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച മാര്‍ക്ക് ത്രി വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റുകളുടെയും ആദ്യഘട്ട പരിശോധന കഴിഞ്ഞു. 5 ശതമാനം മെഷീനുകളില്‍ 1,000 വോട്ട് വീതം ചെയ്ത് മോക് പോള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിങ് മെഷീനില്‍ ഉപയോഗിക്കുക.

സുരക്ഷ ക്രമീകരണങ്ങൾ ശക്തം
സുഗമമായ തിരഞ്ഞെടുപ്പിന് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസേന ഉള്‍പ്പടെ 700 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ 5 ഡിവൈഎസ്പിമാര്‍, 7 സിഐമാര്‍, 45 എസ്‌ഐമാര്‍ നേതൃത്വം നല്‍കും. കൂടാതെ 396 കോണ്‍സ്റ്റബിള്‍മാരും ഡ്യൂട്ടിയിലുണ്ട്. കൂടാതെ 240 കേന്ദ്രസേനാംഗങ്ങളും ജില്ലയില്‍ ജാഗ്രത പുലര്‍ത്തും. കള്ളവോട്ട് തടയുന്നതിനുള്ള സജ്ജീകരണങ്ങളുമൊരുക്കിയിട്ടുണ്ട്. മൂന്ന് ഫഌയിങ് സ്‌ക്വാഡുകള്‍, 24 സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, 4 വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീം, എംസിസി എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടന്നുവരുന്നുണ്ട്.












Click it and Unblock the Notifications