സ്വാഭവദൂഷ്യം:പാളയം ഇമാം പുറത്തേക്ക്
തിരുവനന്തപുരം: പാളയം പള്ളിയിലെ ഇമാമായ മൗലവി ജമാലുദ്ദീന്‍ മങ്കടയെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പുറത്താന്‍ ഒരുങ്ങുന്നു. പാളയം മുസ്ലീം ജമാഅത്തിന്റെ അടിയന്തര ഭരണസമിതി യോഗമാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്തെ പാച്ചല്ലൂരിലുള്ള ഒരു യുവതിയുമായുള്ള ബന്ധമാണ് മൗലവിക്കെതിരെ നടപടിക്ക് കാരണം. നേരത്തെ വിവാഹിതനായിരുന്ന മൗലവിക്ക് പാച്ചല്ലൂര്‍ സ്വദേശിനിയേയും വിവാഹം കഴിക്കേണ്ടി വന്നിരുന്നു. ബന്ധം വഴിവിട്ട രീതിയില്‍ വളര്‍ന്നതോടെ യുവതിയുടെ മഹല്ല് കമ്മിറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം നടത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ആത്മീയ പ്രഭാഷകനായ ജമാലുദ്ദീന്‍ മങ്കട ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത ബന്ധമുള്ള ആളാണ്. ജമാഅത്തെ ഇസ്ലാമിയുടെ പാളയത്തെ ഇസ്ലാമിക് സെന്ററില്‍ നടത്തുന്ന ഖുര്‍ ആന്‍ ക്ലാസ്സിനിടെയാണ് ജമാലുദ്ദീന്‍ മങ്കട യുവതിയുമായി പരിചയത്തിലായതെന്ന് കരുതുന്നു. രണ്ട് തവണ വിവാഹമോചനം നേടിയ ആളാണ് യുവതി.
2013 ഒക്ടോബര്‍ 20 നാണ് പാച്ചല്ലൂര്‍ ജമാഅത്തില്‍വച്ചാണ് ഇവരുടെ വിവാഹം രഹസ്യമായി നടത്തിയത്. പക്ഷേ വിവരം പുറത്തറിഞ്ഞതോടെ വലിയ വിവാദമായി. ഇമാം ഇത്തരമൊരു വിവാദത്തില്‍ പെടുന്നത് ഭൂഷണമല്ലെന്നായിരുന്ന പാളയം മുസ്ലീം ജമാഅത്തിലെ ഭൂരിപക്ഷത്തിന്റേയും വികാരം. എന്നാല്‍ മുസ്ലീം വ്യക്തി നിയമം പ്രകാരം ജമാലുദ്ദീന്‍ മങ്കടയുടെ നടപടിയില്‍ തെറ്റില്ലെന്ന് മറുഭാഗവും വാദിക്കുന്നുണ്ട്.
വിവാഹം വിവാദമായതോടെ ഇമാമം സ്വദേശമായ മലപ്പുറം ജില്ലയിലെ മങ്കടയിലേക്ക് മടങ്ങി എന്നാണ് വിവരം. ഇമാമിനെതിരെ ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഭരണ സമിതി സ്ഥിരീകരിച്ചിട്ടുണ്ട്. ഇമാം ഇപ്പോള്‍ അവധിയിലാണെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതിനിടെ ജമാലുദ്ദീന്‍ മങ്കടയില്‍ നിന്ന് രാജിക്കത്ത് എഴുതി വാങ്ങിയതായും വാര്‍ത്തകള്‍ ഉണ്ട്.
മലപ്പുറം സ്വദേശിയായ ജമാലുദ്ദീന്‍ മങ്കട സ്‌കൂള്‍ അധ്യാപകനാണ്. ജോലിയില്‍ നിന്ന് അവധിയെടുത്താണ് പാളയത്തെ ഇമാമായി പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷത്തോളമായി ഇമാമായി പ്രവര്‍ത്തിക്കുന്ന ജമാലുദ്ദീന്‍ മങ്കടക്ക് ഇമാം പദവി അടുത്ത അഞ്ച് വര്‍ഷം കൂടി അടുത്തിടെ നീട്ടിക്കൊടുത്തിരുന്നു.
ജമാലുദ്ദീന്‍ മൗലവിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മീഷനെ പാളയം മുസ്ലീം ജമാഅത്ത് ഭരണ സമിതി നിയോഗിച്ചിട്ടുണ്ട്.വിഷയത്തില്‍ രണ്ട് മുന്‍ ഇമാംമാരില്‍ നിന്ന് ഫത്വ തേടാനും തീരുമാനമായിട്ടുണ്ട്.