സഹപ്രവർത്തകരാൽ പീഡിപ്പിക്കപ്പെട്ടു.. അവർ ക്രിമിനലുകൾ.. പുതിയ വെളിപ്പെടുത്തലുമായി പാർവ്വതി!
കൊച്ചി: കൊച്ചിയില്‍ വെച്ച് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയി ആക്രമിച്ച നടി പരാതിയുമായി മുന്നോട്ട് പോയതിന് ശേഷമാണ് മലയാള സിനിമയില്‍ ഒരു മീടൂ മൂവ്‌മെന്റിന് തുടക്കം കുറിച്ചത്. ആദ്യമായി നടി പാര്‍വ്വതിയാണ് അത്തരമൊരു തുറന്ന് പറച്ചില്‍ നടത്തിയത്.
അവസരത്തിന് വേണ്ട് കൂടെക്കിടക്കാന്‍ അവകാശം പോലെ ചോദിക്കുന്ന സിനിമാക്കാരുണ്ടെന്ന് നേരത്തെ പാര്‍വ്വതി വെളിപ്പെടുത്തിയത് സിനിമാ ലോകത്ത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇപ്പോള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്ക് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി പാര്‍വ്വതി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
പുതിയ വെളിപ്പെടുത്തലുകള്‍
മാതൃഭൂമി ദിനപത്രത്തില്‍ താരങ്ങളും താഴെയുള്ള ഉറുമ്പുകളും എന്ന പേരിലെഴുതിയ ലേഖനത്തിലാണ് പാര്‍വ്വതി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. പാര്‍വ്വതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു.
ആ അവസ്ഥ മനസ്സിലാക്കാം
സന്തോഷമുള്ള ഒരു രംഗത്തായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവളുടെ അപ്പോഴത്തെ അവസ്ഥ എനിക്ക് അറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ട് പോകുന്ന അവസ്ഥ. നമ്മുടെ ദേഹം ഇങ്ങനെ ആയത് കൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക.
പീഡനമേൽക്കേണ്ടി വന്നു
പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്ന് പുറത്ത് കടന്നു. പക്ഷേ എനിക്കത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെയാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല ഇത് പറയുന്നത്.
നിങ്ങള്‍ ന്യൂനപക്ഷമല്ല
ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റുള്ള സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല. നേരത്തെ ടോക്ക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിയിലാണ് പാര്‍വ്വതി സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. കാസ്റ്റിംഗ് കൗച്ചിന്റെ കാര്യത്തില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ലെന്നും പാര്‍വ്വതി അന്ന് പറയുകയുണ്ടായി.
മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍
താരസംഘടനയായ എഎംഎംഎയ്ക്ക് എതിരെ വിമന്‍ ഇന്‍ സിനിമ കലക്ടീവ് പോര്‍മുഖം തുറന്നിരിക്കുന്നത് വെറുതേ അല്ലായെന്നും മാതൃഭൂമി ലേഖനത്തില്‍ പറയുന്നു. ചില ശബ്ദസന്ദേശങ്ങളടക്കം മാരക പ്രഹര ശേഷിയുള്ള ഒരുപാട് ആയുധങ്ങള്‍ അവരുടെ പക്കലുണ്ട്. നടിമാരോട് വഴങ്ങിത്തരണം എന്നാവശ്യപ്പെട്ട് സിനിമയ്ക്കുള്ളിലെ ചിലര്‍ അയച്ച ശബ്ദസന്ദേശങ്ങളാണത്രേ ഇവ.
പ്രമുഖരുടെ ഓഡിയോ
സിനിമയിലേക്ക് പുതുമുഖങ്ങളായി വന്നവര്‍ക്കുള്ള സന്ദേശങ്ങളാണ് ഇവയില്‍ പലതും. താരങ്ങള്‍ മുതല്‍ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ വരെയുള്ളവരുടെ ഇത്തരത്തിലും ഫോണ്‍ സംഭാഷണങ്ങള്‍ കൈവശമുണ്ട് എന്ന് ഡബ്ല്യൂസിസി അംഗം വെളിപ്പെടുത്തിയതായും ലേഖനത്തില്‍ പറയുന്നു. മാത്രമല്ല ഇത്തരത്തില്‍ അപമാനിക്കപ്പെട്ട പല പെണ്‍കുട്ടികളും ഡബ്ല്യൂസിസിക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
നേതൃത്വത്തിന് അമർഷം
അതിനിടെ ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്തായ സംഭവത്തില്‍ ഗണേഷിനെതിരെ അമ്മ നേതൃത്വത്തിനകത്ത് അമര്‍ഷം പുകയുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. രാജിവെച്ച നാല് നടിമാരെ അപമാനിക്കുന്ന തരത്തിലുള്ള സന്ദേശം മനപ്പൂര്‍വ്വം തയ്യാറാക്കിയ ശേഷം പുറത്ത് വിട്ടതാണ് എന്ന് സംഘടനാ നേതൃത്വത്തിലെ ഒരു വിഭാഗം സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പുറത്ത് വിട്ടത് മനപ്പൂർവ്വം
ഫോണ്‍ വിളിക്കുന്നതിന് പകരം ഇത്തരമൊരു ശബ്ദസന്ദേശം തയ്യാറാക്കി ഇടവേള ബാബുവിന് ഗണേഷ് അയച്ചതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ദിലീപ് സംഘടനയിലേക്ക് തിരിച്ച് വരുന്നില്ല എന്നറിയിച്ച് കത്ത് നല്‍കിയതോടെ ഒച്ചപ്പാടുകള്‍ക്ക് താല്‍ക്കാലിക ശമനമുണ്ടായിരുന്നു. എന്നാല്‍ ഗണേഷിന്റെ ഓഡിയോ പുറത്ത് വന്നതോടെ വിവാദം വീണ്ടും ആളിക്കത്തുകയായിരുന്നു.