നമ്പർ പ്ലേറ്റില്‍ കാന്തം കൊണ്ടൊരു സൂത്രം: പരിശോധന കണ്ടാല്‍ പിന്നെ നമ്പർ കാണില്ല, ഒടുവില്‍ പിടിവീണു
തിരുവല്ല: മോട്ടോർ വാഹനവകുപ്പ് വാഹന പരിശോധന ശക്തമാക്കിയതോടെ ക്രമക്കേടുകളില്‍ നിന്നും രക്ഷപ്പെടാനായി വിദഗ്ധമായ മാർഗ്ഗങ്ങളാണ് വാഹന ഉടമകളില്‍ ചിലരെങ്കിലും സ്വീകരിച്ച് വരുന്നത്. റൈഡർമാരായ ബൈക്ക് ഉടമകളാണ് ഇത്തരം തട്ടിപ്പുകാരിലെ കേമന്മാർ.
അത്തരത്തില്‍ മോട്ടോർ വാഹന പരിശോധകരെ വെട്ടിക്കാന്‍ വേണ്ടി ബൈക്കിന്റെ നമ്പർ പ്ലേറ്റില്‍ കാന്തം വെച്ച യുവാവാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ പിടിയിലായിരിക്കുന്നത്. കാന്തംവെച്ച് കറക്കാവുന്ന രീതിയിലുള്ള നമ്പർ പ്ലേറ്റുമായി കറങ്ങിയ ബൈക്ക് യാത്രികനെയാണ് പിടികൂടിയിരിക്കുന്നത്.

ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇടിഞ്ഞില്ലത്തുവെച്ചാണ് ക്രമക്കേട് നടത്തിയ ബൈക്കും ഉടമസ്ഥനുമായ ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി അരുണും പിടിയിലായത് വാഹനത്തിന്റെ പിന്നിലെ നമ്പര്‍ പ്ലേറ്റില്‍ അതിവിദഗ്ധമായ രീതിയിലായിരുന്നു അരുണ്‍ കൃത്രിമത്വം നടത്തിയത്.

പ്ലേറ്റിന് മുന്നിലും പിന്നിലും നാല് കാന്തങ്ങള്‍ ഘടിപ്പിച്ചു കൊണ്ടായിരുന്നു തട്ടിപ്പ്. തൂക്കിയിട്ട നിലയിലുള്ള നമ്പർ പ്ലേറ്റ് ആവശ്യംവരുമ്പോള്‍ തട്ടിയാല്‍ കാന്തം പിടിപ്പിച്ച പ്ലേറ്റ് മുകളിലോ താഴെയോയുള്ള ഇരുമ്പുഭാഗങ്ങളില്‍ ഒട്ടിപ്പിടിക്കും. ഇതോടെ പിന്നില്‍ നിന്നും നോക്കിയാല്‍ നമ്പർ കണാന്‍ കഴിയാതാവും. വാഹന പരിശോധകരേയും മറ്റും വെട്ടിച്ച് പോവുമ്പോഴാണ് ഇത്തരത്തില്‍ നമ്പർ പ്ലേറ്റ് മടക്കിവെക്കപ്പെടുന്നത്.

പരിശോധകരെ വെട്ടിച്ച് പായുമ്പോള്‍ പിന്നിലെ നമ്പര്‍ പ്ലേറ്റാണ് ഉദ്യോഗസ്ഥർ രേഖപ്പെടുത്താന്‍ സാധിക്കുക. അപകടങ്ങള്‍ക്ക് ഇടയാക്കി പായുമ്പോഴും എളുപ്പം പിന്നിലെ നമ്പർ രേഖപ്പെടുത്താനാണ്. എന്നാല്‍ ഇത് തടയുന്നതിനായിട്ടാണ് കൃത്രിമം കാട്ടിയത്. നമ്പര്‍ പ്ലേറ്റില്‍ ഇത്തരത്തിലൊന്ന് പത്തനംതിട്ട ജില്ലയില്‍ ആദ്യമായിട്ടാണ് പിടികൂടുന്നത്.
മുട്ടുകളിലേയും കക്ഷത്തിലേയും ഇരുണ്ട നിറം മാറുന്നില്ലേ: ഇതാ അടുക്കളയില്‍ തന്നെ പരിഹാര മാർഗ്ഗങ്ങളുണ്ട്

വാഹനമോടിച്ചിരുന്നയാളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ ഇത്തരം പരിശോധനകള്‍ കർശനമായി തുടരും. കൃത്രിമത്വം കാട്ടുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അല്ലാത്തവർക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.












Click it and Unblock the Notifications