പാറ്റൂർ കേസിൽ സർക്കാരിന് തിരിച്ചടി.. ഉമ്മൻചാണ്ടി കുറ്റവിമുക്തൻ, അന്വേഷണവും എഫ്ഐആറും റദ്ദാക്കി
കൊച്ചി: പാറ്റൂര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കിയ കോടതി വിജിലന്‍സ് അന്വേഷണവും റദ്ദാക്കിയിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ഭരത് ഭൂഷണ്‍ അടക്കം അഞ്ച് പ്രതികളുള്ള കേസില്‍ നാലാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സ്വകാര്യ കമ്പനി ഫ്‌ളാറ്റ് നിര്‍മ്മിച്ചു എന്നതായിരുന്നു വിവാദമായ കേസ്. കമ്പനിക്ക് വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് ഫയല്‍ പൂഴ്ത്തി ഒത്താശ ചെയ്തുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

വിജിലന്‍സ് ഡയറക്ടറായിരുന്ന ഡിജിപി ജേക്കബ് തോമസിന് എതിരെ ഹൈക്കോടതി കടുത്ത വിമര്‍ശമാണ് ഉന്നയിച്ചത്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും ഡിജിപിയായിരിക്കാന്‍ യോഗ്യതയുണ്ടോ എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. നേരത്തെ പലതവണ കേസ് പരിഗണിച്ചപ്പോഴും കോടതി ജേക്കബ് തോമസിനെ വിമര്‍ശിച്ചിരുന്നു. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.












Click it and Unblock the Notifications