മനോജ് വധക്കേസ്; സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു! പയ്യോളിയിൽ വെള്ളിയാഴ്ച ഹർത്താൽ...
വടകര ക്യാമ്പിലേക്ക് വിളിച്ചു വരുത്തിയാണ് സിബിഐ കൊച്ചി യൂണിറ്റ് ഒമ്പത് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്
കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിൽ സിപിഎം നേതാക്കളടക്കം ഒമ്പതു പേരെ സിബിഐ അറസ്റ്റ് ചെയ്തു. വടകര ക്യാമ്പിലേക്ക് വിളിച്ചു വരുത്തിയാണ് സിബിഐ കൊച്ചി യൂണിറ്റ് ഒമ്പത് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
സിപിഎം മുൻ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കൽ സെക്രട്ടറി പിവി രാമചന്ദ്രൻ, പയ്യോളി നഗരസഭാ കൗൺസിലർ ലിജേഷ്, പയ്യോളി ലോക്കൽ കമ്മിറ്റി അംഗം സുരേഷ്, ഡിവൈഎഫ്ഐ നേതാവ് മുസ്തഫ എന്നിവരടക്കമുള്ള ഒമ്പത് പേരെയാണ് വ്യാഴാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്.
അതേസമയം, തങ്ങളുടെ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം പയ്യോളിയിൽ വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. സിബിഐ അറസ്റ്റിന് പിന്നിൽ കോണ്‍ഗ്രസ് ബിജെപി ഗൂഢാലോചനയാണെന്നാണ് സിപിഎം ആരോപണം.

2012 ഫെബ്രുവരി 12നാണ് ബിഎംഎസ് നേതാവായിരുന്ന മനോജ് കൊല്ലപ്പെട്ടത്. ഒരു സംഘമാളുകൾ മനോജിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മനോജ് മരണപ്പെട്ടത്.
പയ്യോളി മനോജ് വധക്കേസിൽ ലോക്കൽ പോലീസാണ് ആദ്യം അന്വേഷണം നടത്തിയത്. തുടർന്ന് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി. തുടർന്ന് പത്രസമ്മേളനം വിളിച്ചുകൂട്ടി കൊലപാതകം ചെയ്തത് തങ്ങളല്ലെന്നും അവകാശപ്പെട്ടു. ഇതിനു പിന്നാലെ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണമുയർന്നു. തുടർന്ന് കേസ് അന്വേഷണത്തിനായി മനോജിന്റെ കുടുംബാംഗങ്ങൾ സിബിഐയെ സമീപിച്ചു. ഇവരുടെ ആവശ്യപ്രകാരമാണ് സിബിഐ കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications