പിസി ജോര്‍ജ്ജും പിജെ ജോസഫും ഒത്തുതീര്‍പ്പിന്? 'അനാക്രമണ സന്ധി'യില്‍ എത്തിയാല്‍ നേട്ടം... സാധ്യതകള്‍ ഇങ്ങനെ
കോട്ടയം: പിസി ജോര്‍ജ്ജിന്റെ യുഡിഎഫ് പ്രവേശനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്നാണ് ആക്ഷേപം. പിജെ ജോസഫിനും ജോര്‍ജ്ജ് യുഡിഎഫില്‍ എത്തുന്നതില്‍ താത്പര്യമില്ല. എന്നാല്‍ യുഡിഎഫ് ഏറെ പ്രതീക്ഷിച്ചിരുന്ന മാണി സി കാപ്പനും എന്‍സിപിയും മുന്നണിയില്‍ എത്തില്ലെന്ന് ഏറെക്കുറേ ഉറപ്പാവുകയും ചെയ്തു.
ഇതോടെ യുഡിഎഫിലെ സമവാക്യങ്ങളും മാറി മറിയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിണക്കം മാറ്റിവച്ച് പിസി ജോര്‍ജ്ജും പിജോ ജോസഫും തമ്മില്‍ 'അനാക്രമണ സന്ധി'യില്‍ എത്താനുള്ള നീക്കത്തിലാണ്. അതേസമയം ഇരുപാര്‍ട്ടികളും ലയിക്കുക എന്ന സാധ്യത പൂര്‍ണമായും തള്ളിക്കളയുന്നും ഉണ്ട്. വിശദാംശങ്ങളും വിലയിരുത്തലുകളും...

ജോര്‍ജ്ജിനെതിരെ
പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കുന്നതിനെതിരെ പൂഞ്ഞാറില്‍ പ്രാദേശിക വികാരമുണ്ട്. എന്നാല്‍ അതിലും ഏറെയാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ എതിര്‍പ്പ്. ഈ എതിര്‍പ്പ് തന്നെ ആയിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് സമീപിച്ചിട്ടും നിഷ്തകരുണം തള്ളപ്പെടാന്‍ ഇടയാക്കിയത്.

ജോസഫിന്റെ എതിര്‍പ്പ്
പിസി ജോര്‍ജ്ജ് ഒരു പാര്‍ട്ടിയായി യുഡിഎഫില്‍ എത്തുന്നതിനെ ഏറ്റവും അധികം എതിര്‍ത്തിരുന്ന ആളാണ് പിജോ ജോസഫ്. ജോര്‍ജ്ജ് എത്തുന്നതോടെ മുന്നണിയിലെ തന്റെ സ്വാധീനം നഷ്ടപ്പെടുമെന്ന ആശങ്ക ജോസഫിനുണ്ട്. അതുകൊണ്ടാണ് ജോര്‍ജ്ജ് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന പാലാ സീറ്റില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ജോസഫ് ഏകപക്ഷീയമായി പ്രഖ്യാപിച്ചത് എന്നാണ് വിവരം.

പ്രതീക്ഷകള്‍ അസ്ഥാനത്തായി
മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കള്‍. ഇക്കാര്യത്തില്‍ പിജെ ജോസഫിന് അമിത ആത്മവിശ്വാസവും ഉണ്ടായിരുന്നു. എന്നാല്‍ ആ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ, മുന്നണിയില്‍ ജോസഫിന്റെ സ്ഥിതിയും പരുങ്ങലില്‍ ആയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ അവകാശവാദങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞതിന് പിറകെയാണിത്.

ജോര്‍ജ്ജും ജോസഫും ഒന്നിച്ചാല്‍
ഇതിനിടെ പിജെ ജോസഫും പിസി ജോര്‍ജ്ജും കൈകോര്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുന്നതായാണ് വിവരം. എന്നാല്‍ ഇരുപാര്‍ട്ടികളും ലയിക്കുക എന്നത് അടഞ്ഞ അധ്യായമാണ്. പക്ഷേ, സഹകരണത്തിന്റെ സാധ്യതകള്‍ ഇപ്പോഴും തുറന്നുകിടക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ജോസഫിനെ വിമര്‍ശിക്കാതെ
യുഡിഎഫ് പ്രവേശനത്തിന് വിലങ്ങുതടിയാകുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന് കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് പരസ്യമായി തന്നെ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചിരുന്നു. എന്നാല്‍ മുമ്പ് പലപ്പോഴും ചെയ്തതിന് വിരുദ്ധമായി പിജെ ജോസഫിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു ജോര്‍ജ്ജിന്റെ യുഡിഎഫ് വിമര്‍ശനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

സഭയുടെ പിന്തുണ?
പിസി ജോര്‍ജ്ജും പിജെ ജോസഫും തമ്മില്‍ സഹകരിച്ചാല്‍ കത്തോലിക്കാ സഭയുടെ പിന്തുണയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മധ്യതിരുവിതാംകൂറിലെ പല സീറ്റുകളിലും ഈ സഹകരണം നിര്‍ണായകമാകും എന്നാണ് വിലയിരുത്തല്‍. തമ്മില്‍ തമ്മില്‍ മത്സരിച്ച് മധ്യതിരുവിതാംകൂറിലെ കത്തോലിക്കാ സ്വാധീനം ഇല്ലാതാക്കരുതെന്ന് സഭാനേതൃത്വം ഇരുനേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും വിവരമുണ്ട്.

ജോസ് കെ മാണിയെ വീഴ്ത്താന്‍
ജോസ് കെ മാണിയെ വീഴ്ത്തുക എന്നത് ഇത്തവണ പിജെ ജോസഫിന്റെ ലക്ഷ്യമാണ്. ജില്ലയില്‍ ശക്തിപ്രകടനം നടത്തുക എന്ന പിസി ജോര്‍ജ്ജിന്റേയും ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ പൊതു താത്പര്യം മുന്‍നിര്‍ത്തി രണ്ട് കൂട്ടരും സഹകരിക്കാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല.

പഴയ ജോസഫ് ഗ്രൂപ്പ്
പേരില്‍ കേരള കോണ്‍ഗ്രസ് എന്നില്ലെങ്കിലും പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷവും കേരള കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്. ജോസഫ് വിഭാഗത്തില്‍ നിന്ന് ഉള്ളവരാണ് ഇപ്പോഴത്തെ ജനപക്ഷത്തിലെ പല നേതാക്കളും പ്രവര്‍ത്തകരും. അതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ പലതലങ്ങളില്‍ നടക്കുന്നുണ്ട് എന്നാണ് വിവരം.

പാലായില്‍ വിട്ടുവീഴ്ച?
പാലാ സീറ്റിന് വേണ്ടി യുഡിഎഫില്‍ കടുംപിടിത്തം പിടിക്കുന്നത് പിജെ ജോസഫ് ആണ്. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ പാലായും പൂഞ്ഞാറും പിസി ജോര്‍ജ്ജിന് വിട്ടുനല്‍കാന്‍ ജോസഫ് തയ്യാറായേക്കുമെന്നാണ് സൂചന. അത്തരത്തില്‍ ജോര്‍ജ്ജിനെ മുന്നണിയില്‍ എത്തിക്കാന്‍ ഒരുപക്ഷേ, ജോസഫ് തന്നെ മുന്‍കൈ എടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിര്‍ണായക മണ്ഡലങ്ങള്‍
സംസ്ഥാന 15 മണ്ഡലങ്ങളില്‍ ജയപരാജയം നിശ്ചയിക്കാന്‍ തങ്ങള്‍ക്കാകും എന്നാണ് ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ സെബാസ്റ്റ്യൻ ജോസഫ് അവകാശപ്പെടുന്നത് . പാലായും പൂഞ്ഞാറും ലഭിച്ചാല്‍ ഇരിഞ്ഞാലക്കുട, കോതമംഗലം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ജോസഫ് ഗ്രൂപ്പിന് പിന്തുണ നല്‍കാന്‍ ജനപക്ഷവും തയ്യാറാകും എന്നാണ് വിവരം.












Click it and Unblock the Notifications