ഫെമിനിസ്റ്റ് കൊച്ചമ്മമാർ മര്യാദ പഠിപ്പിക്കേണ്ട..മൂക്ക് ചെത്താൻ വരുന്നവരുടെ പലതും നഷ്ടപ്പെടുമെന്ന് !!
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും വനിതാ കമ്മീഷനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീന്‍ തീരുമാനിച്ചതാണ് പിസി ജോര്‍ജിനെ പ്രകോപിതനാക്കിയത്. സൗകര്യമുണ്ടെങ്കില്‍ കമ്മീഷന് മുന്നില്‍ ഹാജരാകുമെന്ന് പറഞ്ഞ പിസി ജോര്‍ജിനോട് വിരട്ടേണ്ട എന്നായിരുന്നു കമ്മീഷന്റെ മറുപടി. ഇപ്പോഴിതാ വീണ്ടും കമ്മീഷനെതിരെ പിസി ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നു.

വനിതാ കമ്മീഷന് വിമർശനം
വനിതാ കമ്മീഷനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതാണ് പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊച്ചിയില്‍ ഒരു സിനിമ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അത് ചെയ്തവരേയും,ആരെങ്കിലും ചെയ്യിച്ചതാണെങ്കില്‍ അവരെയും,ബ്ളേഡിനു ശരീരം വരഞ്ഞ് കാന്താരി മുളക് തേച്ച് അനുഭവിപ്പിച്ചിട്ടേ ജയില്‍വാസത്തിനയക്കാവൂ എന്ന അഭിപ്രായമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് പിസി പറയുന്നു.

ആസൂത്രിത ഗൂഡാലോചന
ആ കേസുമായി ഒരു സിനിമ നടനെ ബന്ധിപ്പിച്ചെടുത്ത് അയാളെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഡാലോചന നടന്നു എന്നു ആ കേസ് അന്വേഷിക്കുന്ന പോലീസ് രീതികള്‍കൊണ്ട് ഇപ്പോഴും താന്‍ വിശ്വസിക്കുന്നു.കാരണം ഹൃദയശുദ്ധിയുള്ളവര്‍ പോലീസിലുള്ളതുപോലെ ഫൂലന്‍ ദേവിയെപ്പോലെയുള്ളവരും ആ സേനയിലുണ്ട്.അവര്‍ ഇതിനു മുന്‍പും നിരപരാധികളുടെ ജീവിതങ്ങള്‍ തകര്‍ത്ത ചരിത്രവുമുണ്ടെന്നും പിസി ജോർജ് ഓർമ്മപ്പെടുത്തുന്നു.

അപമാനിക്കൽ ആവർത്തിക്കുന്നു
ഗൂഡാലോചന കേസില്‍ ജയിലില്‍ കിടക്കുന്ന നടന് ഒരു കാരണവശാലും ജാമ്യം കിട്ടാതിരിക്കുവാന്‍ പോലീസ് കോടതിയില്‍ കൊടുത്ത വിവരം മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ആലപ്പുഴയില്‍ താൻ നടത്തിയ പ്രതികരണം സാധാരക്കാരുടെ സംശയമാണ്. നിര്‍ഭയയ്ക്ക് ഉണ്ടായതിനെക്കാള്‍ ക്രൂരമായ പീഡനത്തിനാണ് കൊച്ചിയില്‍ ആക്രമിക്കപ്പട്ട നടി ഇരയായത് എങ്കിൽ സംഭവത്തിനു ശേഷം നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിനു പോയി,എതാശുപത്രിയിലാണ് അവര്‍ ചികില്‍സ തേടിയത് എന്ന് ജനത്തിന് സംശയമുണ്ട്.

എങ്ങനെ അപമാനിക്കലാവും
പോലീസ് കോടതിയിൽ പറഞ്ഞത് കേസിനെ ദുര്‍ബലപ്പെടുത്തില്ലേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത് . പോലീസ് ഈ വക വിവരക്കേടു കാണിക്കാമോ എന്നു ചോദിച്ചാല്‍ അതെങ്ങനെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കലാവും
എന്നും പിസി ജോർജ് ചോദിക്കുന്നു. അങ്ങനെ ചോദിച്ചതിനാണ് തന്നെ സ്ത്രീവിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.

സ്ത്രീ വിരുദ്ധനാക്കാൻ കഴിയില്ല
ഒളിച്ചുവച്ചും മറച്ചു പിടിച്ചും ഇന്നുവരെ താൻ ജീവിച്ചിട്ടില്ല.ഇനി ജീവിക്കാന്‍ ഒട്ടു ഉദ്ദേശവുമില്ല.അങ്ങനെ ജീവിച്ചവര്‍ക്ക് മറച്ചുവച്ച് ജീവിച്ചതൊക്കെ പുറത്തറിഞ്ഞാല്‍ പലതും നഷ്ടപ്പെട്ടേക്കും.തന്നെ സ്‌ത്രീ വിരുദ്ധനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നിരാശപ്പെടുകയേ ഉള്ളൂ.താന്‍ ജനങ്ങളില്‍ നിന്നകന്നും അവരെ ഒഴിവാക്കിയും മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയും ജീവിക്കുന്നവനല്ലെന്നും പിസി ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നാട്ടിൽ വന്ന് അന്വേഷിക്കൂ
തന്നെക്കുറിച്ച് അറിവില്ലാത്ത ഫെമിനിസ്‌റ്റുകളും സ്ത്രീവാദികളും തന്റെ നാട്ടില്‍ വന്ന് അന്വേഷിച്ചാൽ അവർ പറഞ്ഞു തരും.വണ്ടിക്കൂലി വേണേല്‍ ഞാന്‍ തരാം വരുന്നവര്‍ക്ക് എന്നും പിസി ജോർജ് പറയുന്നു. സ്‌ത്രീസുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ, വഴിപിഴച്ച ക്രിമിനല്‍ വാസനയുള്ള സ്‌ത്രീകളും സ്ത്രീകളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും ഇത്തരം നിയമങ്ങളെ സംരക്ഷണ കവചം പോലെ ഉപയോഗിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള ചർച്ചകൾക്കാണ് വനിതാ കമ്മീഷനും ഫെമിനിസ്‌റ്റുകളും സമയം കണ്ടെത്തേണ്ടത്.

കമ്മീഷന് പരിഹാസവും
കേരളം ഏറ്റവും കൂടുതല്‍ പുരുഷ പീഡനം നടക്കുന്ന സമൂഹമാണ്.ഇതൊക്കെ പറയുമ്പോള്‍ തന്നെ സ്‌ത്രീവിരുദ്ധനാക്കി ചിത്രീകരിച്ച് ലാഭമുണ്ടാക്കാനും ഭൂതകാലവും വര്‍ത്തമാനകാല ചെയ്‌തികളുമെല്ലാം ഒളിച്ചുവയ്‌ക്കാമെന്നും വ്യാമോഹിച്ച് ആരും ഇറങ്ങിപ്പുറപ്പെടേണ്ടെന്നും പിസി ജോർജ് ഓർമ്മപ്പെടുത്തുന്നു.തന്നെ വീട്ടിലിരുത്തി ജനങ്ങളെ തോല്‍പ്പിക്കാമെന്ന് വ്യാമോഹിച്ചവരൊക്കെ ഇപ്പോഴും വനിതാ കമ്മീഷന്‍ ആസ്‌ഥാനത്തിന്റെ ഒരു വിളിപ്പാടകലെ ഇരിപ്പുണ്ടെന്നും പിസി പരിഹസിക്കുന്നു.

തമ്പുരാട്ടിമാരെ ഭയക്കില്ല
തന്റെ നാട്ടിലെ ജനങ്ങള്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ പറഞ്ഞാൽ ആ നിമിഷം നിര്‍ത്തും.അതല്ലാതെ ഒരു സ്വയം കല്‍പ്പിത തമ്പുരാട്ടിയുടേയോ ഏതാനും തമ്പുരാട്ടിമാരുടെയോ തമ്പുരാക്കന്‍മാരുടേയോ തീട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങില്ല. ഈ ജന്മം താൻ ഈശ്വരനെയല്ലാതെ ആരെയും പേടിച്ചു ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന വിവരം തെറ്റിദ്ധരിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന എല്ലാവരേയും ഓർമ്മപ്പെടുത്തുന്നു.

പുതുവൈപ്പിനിൽ പോകൂ
വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനോടും പിസി ജോർജ് ചില കാര്യങ്ങൾ പറയുന്നു. പുതുവൈപ്പിനിൽ നീതി നിഷേധിക്കപ്പെട്ട സ്ത്രീകളുടെ അടുത്ത് പോകാനും സമയം കണ്ടെത്തണം. സിനിമാ നടിമാര്‍ക്കും,ഫെമിനിസ്‌റ്റ് കൊച്ചമ്മമാര്‍ക്കും മാത്രമല്ല .പാവപ്പെട്ട സ്ത്രീകള്‍ക്കും അഭിമാനമൊക്കെയുണ്ടെന്ന് അവരു പറഞ്ഞു തരും.കാര്യങ്ങളൊക്കെ നന്നായി ഗ്രഹിക്കാനും പഠിപ്പിക്കാനും പാവപ്പെട്ടവരാ ബെസ്‌റ്റ്...ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഉപകാരപ്പെടുകയും ചെയ്യുമെന്നും എംഎൽഎ പറയുന്നു

കൊച്ചമ്മമാർ മര്യാദ പഠിപ്പിക്കേണ്ട
വനിതാ കമ്മീഷൻ പുതുവൈപ്പിൽ പോയി വന്നശേഷം താൻ വിനയത്തോടെ നിന്നുതരാം കാര്യങ്ങള്‍ പഠിക്കാന്‍ എന്നും പിസി ജോർജ് പറയുന്നു.അല്ലാതെ ചാനലുകളില്‍ കയറിയിരുന്ന് ഇളകിയാട്ടം നടത്തുന്ന ഫെമിനിസ്‌റ്റ് കൊച്ചമ്മമാര്‍ പറയുന്ന മര്യാദയൊന്നും പഠിക്കാന്‍ എനിക്കു സൗകര്യവുമില്ല അത് പഠിപ്പിക്കാന്‍ മിനക്കെട്ട് സമയവും കളയണ്ട എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

മൂക്ക് ചെത്താൻ വന്നാൽ
ഫേസ്ബുക്ക് പോസ്‌ററ് കൂടാതെ മൈനാഗപ്പള്ളിയിലെ പൊതുപരിപാടിയിലും അതിര് വിട്ടാണ് പിസി ജോര്‍ജ് സംസാരിച്ചത്. ദിലീപ് വിഷയത്തി അഭിപ്രായം പറഞ്ഞത് കൊണ്ട് വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്താന്‍ വന്നാല്‍ വരുന്നവര്‍ക്ക് മൂക്ക് മാത്രമല്ല, മറ്റ് പലതും നഷ്ടമാവും എന്നാണ് പിസി ജോര്‍ജ് പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ്
പിസി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications