ദിലീപിനെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന!! പിന്നിൽ പോലീസ് ഉന്നതൻ? പിണറായി സർക്കാരിനും പങ്ക്?
പൾസർ സുനിയുടെ കത്ത് ദിലീപിന്റെ പക്കൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നാണ് ജോർജിന്റെ ആവശ്യം. ജയിലിൽ നിന്നെഴുതിയ കത്ത് സൂപ്രണ്ട് അറിയാതെയാണോ പുറത്തെത്തിയതെന്നാണ് പിസി ജോർജ് ചോദിക്കുന്നത്.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചനയെന്ന ആരോപണത്തിന് പിന്നാലെ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് പങ്കുണ്ടെന്ന് ആരോപിച്ച് പിസി ജോർജ് രംഗത്ത്. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് പിസി ജോർജ് ഇക്കാര്യം ആരോപിക്കുന്നത്. പൾസർ സുനിയുടെ കത്ത് ദിലീപിന്റെ പക്കൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നാണ് ജോർജിന്റെ ആവശ്യം. ജയിലിൽ നിന്നെഴുതിയ കത്ത് സൂപ്രണ്ട് അറിയാതെയാണോ പുറത്തെത്തിയതെന്നാണ് പിസി ജോർജ് ചോദിക്കുന്നത്.
ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഇപ്പോൾ നടക്കുന്ന എല്ലാ പ്രതിഷേധങ്ങൾക്കും കേരളത്തിലെ ജനങ്ങള്‍ ക്ഷമ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കള്ള കേസാണെന്നും രാഷ്ട്രീയ കളിയാണ് അറസ്റ്റിന് പിന്നിലെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.

ജയിൽ വകുപ്പ് മുദ്ര
പള്‍സർ സുനി ജയിലിൽ നിന്നയച്ച കത്ത് ചർച്ചയായിരിക്കുകയാണെന്നും ജയിൽ വകുപ്പിന്റെ മുദ്ര പതിഞ്ഞ കത്ത് തന്നെയാണ് സംശയത്തിന് കാരണമായിരിക്കുന്നതെന്നും പിസി ജോർജ് കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം.

സൂപ്രണ്ട് വായിച്ചു നോക്കാതെ
ജയിലിൽ കിടക്കുന്ന പ്രതിക്ക് പുറത്തേക്ക് കത്തെഴുതണമെങ്കിൽ കടലാസ് അനുവദിക്കേണ്ടത് സൂപ്രണ്ട് ആണെന്നും കത്ത് സൂപ്രണ്ട് വായിക്കാതെ പുറത്തേക്ക് പോകില്ലെന്നും പിസി ജോർജ് പറയുന്നു. ഇത് നിലനിൽക്കെയാണ് ഒരു സിനിമ നടിയെ തട്ടിക്കൊണ്ട് പോയ കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനി ആ കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടന് കത്ത് കൈമാറിയിരിക്കുന്നത്.

യാദൃശ്ചികമല്ല
ഈ കത്തിൽ ജയിൽ വകുപ്പിന്റെ മുദ്ര പതിഞ്ഞത് അതീവ ഗുരുതരമായ നിയമലംഘനമാണെന്ന് ജോർജ് പറയുന്നു. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന കേസിൽ അതേ വിഷയത്തിൽ പണം ആവശ്യപ്പെട്ടു കൊണ്ട് എഴുതിയ കത്തിൽ ജയിൽ വകുപ്പിന്റെ മുദ്ര പതിച്ചിട്ടുണ്ടെങ്കിൽ അത് യാദൃശ്ചികമാകാൻ ഇടയില്ലെന്നും ജോർജ് ആരോപിക്കുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്.

വലിയ സംശയം
പൾസർ സുനിയുടെ കത്ത് പുറത്തുവന്ന സമയം. ഇത് ദൃശ്യമാധ്യമങ്ങളിലെ രാത്രികാല ചർച്ച നയിക്കുന്ന ഏതാനും മാധ്യമ പ്രവർത്തകരുടെ കൈയ്യിലെത്തിയ രീതി എന്നിവയൊക്കെ വലിയ സംശയങ്ങളാണ് പൊതുവിൽ ഉയർത്തിയിരിക്കുന്നതെന്ന് ജോർജ് പറയുന്നു.

മനഃപൂർവം നശിപ്പിക്കാൻ
മലയാള സിനിമയിലെ പ്രമുഖ നടനെ മനഃപൂർവം നശിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോർജ് കത്തിൽ പറയുന്നു. ഈ ഗൂഢാലോചനയുടെ മുഖ്യ പ്രതി സ്ഥാനത്തേക്കാണ് ജയിൽ സൂപ്രണ്ടും എത്തിയിരിരിക്കുന്നതെന്ന് ജോർജ് കത്തിൽ ആരോപിക്കുന്നു.

സർക്കാരിന്റെ അനുവാദം
ജയിൽ സൂപ്രണ്ടിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനും അറസ്റ്റ് ചെയ്ത് കേസെടുക്കാനും സര്‍ക്കാർ തയ്യാറാകണമെന്നാണ് പിസി ജോർജ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സർക്കാരിന്റെ അനുവാദത്തോട് കൂടി നടന്ന ഒരാസൂത്രിത ഗൂഢാലോചനയാണെന്ന ആക്ഷേപം ഉയരുമെന്നും അദ്ദേഹം പറയുന്നു.

അടിയന്തര ഉന്നതതല അന്വേഷണം
ഈ കേസിന്റെ പ്രാരംഭ ഘട്ടത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കേസിൽ ഗൂഢാലോചനയൊന്നും ഇല്ലെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ വാദത്തെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബോധപൂർവം ശ്രമങ്ങളുണ്ടായോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. അതിനാൽ കേസിൽ ഉന്നതതല അന്വേഷണവും നടപടികളും ഉണ്ടാകണമെന്ന് സംസ്ഥാന നിയമ നിർമാണ സഭയിലെ അംഗമെന്ന ചുമതല ബോധത്തോടെ അഭ്യർഥിക്കുകയാണെന്നും ജോർജ് കത്തിൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications