രാഹുൽ ഈശ്വറിനൊപ്പം അരയും തലയും മുറുക്കി പിസി ജോർജ്, കേരളം പടക്കളമാകുമെന്ന് ഭീഷണി
Recommended Video
എരുമേലി: ശബരിമലയുടെ പേരില്‍ കേരളത്തില്‍ പരമാവധി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന തിട്ടൂരം. വിശ്വാസം സംരക്ഷിക്കാനെന്ന പേരിലുള്ള ബിജെപിയുടെ ഇടപെടലുകള്‍ക്ക് വളം വെച്ച് കൊടുക്കാന്‍ രമേശ് ചെന്നിത്തലയും പിസി ജോര്‍ജും രാഹുല്‍ ഈശ്വറും അടക്കം രംഗത്തുണ്ട്.
വിശ്വാസ സംരക്ഷണത്തിന് അരയും തലയും മുറുക്കി രാഹുല്‍ ഈശ്വറിനും കൂട്ടര്‍ക്കുമൊപ്പം കൈ കോര്‍ത്തിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. എന്ത് വില കൊടുത്തും ശബരിമലയിലേക്ക് വരുന്ന യുവതികളെ പിസി തടയുമത്രേ. രാഹുല്‍ ഈശ്വര്‍ ആകട്ടെ ശബരിമലയില്‍ കാവല്‍ നില്‍ക്കാനുള്ള പദ്ധതിയിലാണ്.
വിശ്വാസ സംരക്ഷണ സത്യാഗ്രഹം
കഴിഞ്ഞ ദിവസം എരുമേലിയില്‍ നടത്തിയ വിശ്വാസ സംരക്ഷണ സത്യാഗ്രഹത്തിന്റെ നേതൃത്വം പിസി ജോര്‍ജ് ആയിരുന്നു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡണ്ട് പിജി ശശികുമാര വര്‍മ്മ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. രാഹുല്‍ ഈശ്വറാണ് നാരങ്ങാവെള്ളം കൊടുത്ത് പിസി ജോര്‍ജിന്റെ സത്യാഗ്രഹം അവസാനിപ്പിച്ചത്.
പൂഞ്ഞാറിലൂടെ കയറില്ല
ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് കയറാം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകും എന്നാണ് പിസി ജോര്‍ജ് ഭീഷണി മുഴക്കുന്നത്. തന്റെ നിയോജക മണ്ഡലമായ പൂഞ്ഞാറിലൂടെ യുവതികളെ ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും പിസി ജോര്‍ജ് എംഎല്‍എ വേദിയില്‍ പ്രഖ്യാപനം നടത്തി.
എന്ത് വില കൊടുത്തും തടയും
എന്ത് വില കൊടുത്തും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയും. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പിസി ജോര്‍ജ് മുന്നറിയിപ്പ് നല്‍കുന്നു. പോലീസ് ഇടപെടുകയാണ് എങ്കില്‍ വിശ്വാസം സംരക്ഷിക്കാന്‍ എത്തുന്നവര്‍ക്കൊപ്പം ചേര്‍ന്ന് യുവതികളെ തടയുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും
ശബരിമലയിലേക്കുള്ള കേരളത്തിലെ എല്ലാ സഞ്ചാര മാര്‍ഗങ്ങളിലും വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും. അക്കാര്യം ചൂണ്ടിക്കാട്ടി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് സാവകാശം തേടണം. നാട്ടിലെ ഭൂരിപക്ഷ സമൂഹമായ ഹിന്ദുക്കളുടെ വിശ്വാസങ്ങളും ആചാരങ്ങളും അങ്ങനെ ആര്‍ക്കും ഏത് അവസരത്തിലും കുതിര കയറാനുള്ളതല്ല എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
എന്തും സഹിക്കുന്നവരല്ല
എന്തും സഹിക്കുന്നവരാണഅ ഹിന്ദു ഭക്തര്‍ എന്നൊരു ധാരണ ചിലര്‍ക്കുണ്ട്. അതില്‍ നിന്നാണ് അയ്യപ്പ ചൈതന്യത്തിനും നേര്‍ക്ക് വെല്ലുവിളി ഉയരുന്നത്. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. പ്രളയത്തിന് ശേഷം കേരളത്തെ പുനര്‍നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വലിയ സമരങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യം സര്‍ക്കാര്‍ ഒഴിവാക്കണം എന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
വഴിയിൽ കിടക്കും
ഹൈന്ദവ ഭക്തര്‍ക്ക് മുകളില്‍ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സത്യാഗ്രഹ വേദിയില്‍ സംസാരിക്കവേ പിസി ജോര്‍ജ് വ്യക്തമാക്കി. അതേസമയം ശബരിമലയ്ക്ക് കാവല്‍ നില്‍ക്കാനാണ് രാഹുല്‍ ഈശ്വറിന്റെ അഭ്യര്‍ത്ഥന. താനടക്കം ലക്ഷക്കണക്കിന് ഭക്തര്‍ വഴിയില്‍ കിടക്കുമെന്നും തങ്ങളുടെ നെഞ്ചില്‍ ചവിട്ടിയേ ഫെമിനിച്ചികള്‍ മല കയറൂ എന്നും രാഹുല്‍ ആവര്‍ത്തിക്കുന്നു.
ഗാന്ധിയന്‍ മാര്‍ഗം
ന്യൂസ് 18 കേരളത്തിന്റെ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രഖ്യാപനം. ജെല്ലിക്കെട്ട് മോഡല്‍ ഓര്‍ഡിനന്‍സ് ആണ് തങ്ങളുടെ ലക്ഷ്യം. ഗാന്ധിയന്‍ മാര്‍ഗമാണ് തങ്ങളുടേത് എന്നും ആരാധനാലയങ്ങള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ പറഞ്ഞ് മനസ്സിലാക്കണമെന്നും ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിരോധിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നു.
ശബരിമലയ്ക്ക് കാവല്‍
തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 17ന് ആണ് ശബരിമല നട തുറക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ 22 വരെ ശബരിമലയ്ക്ക് കാവല്‍ നില്‍ക്കണം എന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്നു. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് സമരത്തിന് 2000 ആളുകളെ എത്തിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. 10 സംസ്ഥാനങ്ങളില്‍ ശബരിമലയ്ക്ക് വേണ്ടി പ്രാര്‍ത്ഥന, പ്രക്ഷോഭ പരിപാടികള്‍ നടക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്