'മുരുകൻ ചേട്ടനെ പോലുള്ളവർ അഭിമാനമാണ്'; ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച് മന്ത്രിയും മേയറും
തിരുവനന്തപുരം: മണ്ണു നിറഞ്ഞ് ഒഴുക്കു നിലച്ച ഓവുചാൽ വൃത്തിയാക്കാൻ ആയുധങ്ങൾക്കു കഴിയാതെ വന്നപ്പോൾ സ്വന്തം പരിശ്രമത്തിലൂടെ മണ്ണുനീക്കി ഒഴുക്കു സുഗമമാക്കിയ ശുചീകരണ തൊഴിലാളി കെ മുരുകനെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷും മേയർ ആര്യ രാജേന്ദ്രനും.
ശുചിത്വത്തിനായുള്ള പോരാട്ടത്തിന്റെ സന്ദേശമാണ് മുരുകന്റെ പ്രവൃത്തി കേരളത്തിനു നൽകുന്നതെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. മുരുകൻ ചേട്ടനെ പോലുള്ളവർ നഗരസഭയ്ക്ക് അഭിമാനമാണെന്നായിരുന്നു ആര്യയുടെ കുറിപ്പ്. ഇരുവരുടേയും കുറിപ്പ് വായിക്കാം

എംബി രാജേഷ്- 'ഇന്ന് രാവിലെ പത്രങ്ങളില്‍ വന്ന ഈ ചിത്രം, തിരുവനന്തപുരത്ത് മഴവെള്ളം റോഡില്‍ നിന്ന് നീക്കാൻ ശ്രമിക്കുന്ന ശുചീകരണത്തൊഴിലാളിയുടേതാണ്. ഓട അടച്ച് കിടക്കുന്ന മണ്ണ്, മൺവെട്ടിയുള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ചിട്ടും നീക്കാനാകാതെ വന്നതോടെയാണ് കൈകളുപയോഗിച്ചുള്ള ഈ ശ്രമം. പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയും ജോലി ചെയ്യുന്ന ആ തൊഴിലാളി ആരാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രനോട് അന്വേഷിച്ചപ്പോളാണ്, മുരുകനെക്കുറിച്ച് മനസിലാക്കിയത്. വൈകുന്നേരം മുരുകനെ വീട്ടിലെത്തി ആദരിച്ചു.
മാലിന്യമുക്തവും വൃത്തിയുള്ളതുമായ നവകേരളത്തിനായുള്ള നമ്മുടെ പോരാട്ടത്തിന്‍റെ പ്രതീകമാണ് മുരുകൻ, കേരളത്തിലങ്ങോളമിങ്ങോളം നിസ്വാര്‍ഥമായി സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ശുചീകരണത്തൊഴിലാളികളിലൊരാള്‍. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓടയുടെ ശുചീകരണം നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക ആലോചനകള്‍ക്കും ഇന്നുതന്നെ തുടക്കം കുറിച്ചിട്ടുണ്ട്. അധികം വൈകാതെ അതും പ്രയോഗത്തില്‍ വരുത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ലഹരിക്കെതിരായി നാം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടം പോലെ ഇനി ഏറ്റെടുക്കാനുള്ളത് മാലിന്യത്തിനെതിരെയുള്ള പോരാട്ടമാണ്. വൃത്തിയുള്ള നവകേരളത്തിനായുള്ള പോരാട്ടത്തില്‍ നമുക്ക് ഊര്‍ജം പകരുന്നു മുരുകനെപ്പോലെയുള്ളവര്‍'.
ആര്യ രാജേന്ദ്രൻ- 'കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുമ്പോഴാണ് അവിടെ വെള്ളക്കെട്ട് പരിഹരിക്കാൻ ശ്രമിക്കുന്ന നഗരസഭ ശുചീകരണ തൊഴിലാളിയായ മുരുകൻ ചേട്ടനെ കാണുന്നത്. അദ്ദേഹത്തിൻ പരിശ്രമം കണ്ടുടൻ അവിടിറങ്ങി സംസാരിച്ചാണ് മടങ്ങിയത്.ഇന്ന് പത്രമാധ്യമങ്ങളിലും മുരുകൻ ചേട്ടന്റെ ആ ഇടപെടൽ വാർത്തയായി വന്നു.
വാർത്ത കണ്ട ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് മുരുകൻ ചേട്ടനെ കുറിച്ച് അന്വേഷിച്ചു .തുടർന്ന് വൈകുന്നേരം മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു.
മുരുകൻ ചേട്ടനെ പോലുള്ളവർ നഗരസഭയ്ക്ക് അഭിമാനമാണ്. നഗരസഭയുടെ വിജയകരമായ യാത്രക്ക് ഓരോ ശുചീകരണ തൊഴിലാളികളും അവരുടെ പ്രവർത്തനവും വലിയ പങ്കാണ് വഹിക്കുന്നത്.അദേഹത്തിന്റെ ഇടപെടൽ മറ്റുള്ള ജീവനക്കാർക്കും പ്രചോദനമാകണം'.












Click it and Unblock the Notifications