അശോകന് പിന്നിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികൾ! സംഘപരിവാറിനെതിര ആഞ്ഞടിച്ച് സൈനബ
ദില്ലി: ഏറെ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ഹാദിയയുടെ മതപരിവര്‍ത്തനത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയാണ് ഹാദിയയുടെ മതംമാറ്റത്തിനും ഷെഫിന്‍ ജഹാനുമൊത്തുള്ള വിവാഹത്തിനും ചുക്കാന്‍ പിടിച്ചതെന്നും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്.
ഫാൻസ് ആക്രമണത്തോടുള്ള മമ്മൂട്ടിയുടെ പ്രതികരണത്തിൽ പൂർണ തൃപ്തയല്ല.. മാപ്പ് പറയുകയേ ഇല്ലെന്ന് പാർവ്വതി
ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഷെഫിന്‍ ജഹാനും പിഎഫ്‌ഐയുമായും ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ അന്വേഷിക്കാനും എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ സൈനബ സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ വെള്ളപൂശുന്നതാണ് സൈനബയുടെ വാദങ്ങള്‍.
അശോകന് മറുപടി
ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹാദിയയെ മതംപരിവര്‍ത്തനം നടത്തിയത് സിറിയയിലേക്ക് കടത്തിക്കൊണ്ടുപോയി ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ക്കാനാണ് എന്ന വാദവും അശോകന്‍ ഉന്നയിച്ചിരുന്നു. അശോകന്റെ ഇത്തരം വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് സൈനബയുടെ സത്യവാങ്മൂലം.
പിന്നിൽ രാജ്യദ്രോഹികൾ
സംഘപരിവാറിനെ പേരെടുത്ത് പറയാതെയാണ് സൈനബയുടെ ആരോപണങ്ങള്‍. അശോകന് പിന്നിലുള്ളത് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണെന്ന് സൈനബ പറയുന്നു. ഇസ്ലാമിനെ അടച്ചാക്ഷേപിക്കുന്ന അശോകന്‍ രാജ്യ വിരുദ്ധരും സാമൂഹ്യവിരുദ്ധരുമായ സംഘടനകളുടേയും വ്യക്തികളുടേയും പിടിയിലാണെന്നും സൈനബ പറയുന്നു.
അന്വേഷണം നടത്തണം
അശോകന്റെ പിന്നിലുള്ള ശക്തികള്‍ക്ക് ഇതുവരെ കേരളത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ഇവരുടെ ലക്ഷ്യം കലക്കവെള്ളത്തില്‍ അധികാരം പിടിക്കുക എന്നതാണ്. അതിന് വേണ്ടി അവര്‍ വെള്ളം കലക്കുകയാണ്. ഇവരെ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സൈനബ ആവശ്യപ്പെടുന്നു.
മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരം
ഹാദിയയെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണ് എന്ന അശോകന്റെ വാദത്തേയും സൈനബ എതിര്‍ക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഹാദിയ മതംമാറിയത്. അതിനെ മസ്തിഷ്‌ക പ്രക്ഷാളനം എന്നൊക്കെ പറയുന്നത് ഇസ്ലാം മതത്തെക്കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ്.ഹാദിയയെ സഹായിച്ചത് മാനുഷിക പരിഗണന കൊണ്ട് മാത്രമാണെന്നും സൈനബ വ്യക്തമാക്കുന്നു.
പോപ്പുലർ ഫ്രണ്ടിന് ക്ലീൻചിറ്റ്
ഹാദിയയുടെ മതപരിവര്‍ത്തനത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടോ എസ്ഡിപിഐയോ അല്ല. താനോ സത്യസരണിയോ ഹാദിയയുടെ മതപരിവര്‍ത്തനം നടത്തിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം വരുന്നവര്‍ക്ക് ഇസ്ലാം മതം പഠിപ്പിച്ച് കൊടുക്കുന്ന സ്ഥലമാണ് സത്യസരണി. അല്ലാതെ മതപരിവര്‍ത്തന കേന്ദ്രം അല്ലെന്നും സൈനബ സത്യവാങ് മൂലത്തില്‍ പറയുന്നു.
ഹാദിയയ്ക്ക് പാസ്പോർട്ട് പോലുമില്ല
ഹാദിയയെ ഐസിസിലേക്ക് കടത്താനുള്ള നീക്കമുണ്ടെന്ന അശോകന്റെ ആരോപണത്തിനും സൈനബയ്ക്ക് മറുപടിയുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മതംമാറുന്നതിനെ തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. ഹാദിയയ്ക്ക് പാസ്‌പോര്‍ട്ട് പോലും ഇല്ല. ചിലര്‍ വിദേശത്ത് അത്തരത്തില്‍ പോയിട്ടുണ്ട് എന്ന് കേട്ടിട്ടുള്ളതല്ലാതെ അവരെക്കുറിച്ച് അറിവില്ലെന്നും സൈനബ പറയുന്നു.
തീവ്രവാദ സംഘടനകളല്ലെന്ന്
പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും തീവ്രവാദ ബന്ധം ഇല്ലെന്നും സൈനബ വാദിക്കുന്നു. മുസ്ലീംങ്ങളുടേയും ദളിതരുടേയും ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയ സംഘടനയാണ് എസ്ഡിപിഐ. സിമിയുമായെല്ലാം ബന്ധം ആരോപിക്കുന്നത് തെറ്റാണെന്ന് സൈനബ വ്യക്തമാക്കുന്നു.
സംഘപരിവാറിന് എതിരെ
ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമില്ലെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടില്ലെന്നും സൈനബ അവകാശപ്പെടുന്നു. അതേസമയം സംഘപരിവാറിനെതിരെ രൂക്ഷമായ ആരോപണങ്ങളും സത്യവാങ്ങ്മൂലത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇ്സ്ലാം മതം സ്വീകരിച്ചവരെ ഘര്‍വാപ്പസി നടത്തുന്നതായും ആക്രമിക്കുന്നതായും കൊലപ്പെടുത്തുന്നതായും സൈനബ ആരോപിക്കുന്നു.
ആർഎസ്എസ് ചെയ്യുന്നത്
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ തിരൂരിലെ യാസിര്‍, തിരൂരങ്ങാടിയിലെ ഫൈസല്‍ എന്നിവരെ സംഘപരിവാറുകാര്‍ കൊലപ്പെടുത്തി. ഇസ്ലാം മതം സ്വീകരിച്ച ചിരുതക്കുട്ടി എന്ന സ്ത്രീയെ കോടതി വളപ്പില്‍ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്നുവെന്നും സൈനബ ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധിത മതംമാറ്റവും ലൈംഗിക പീഡനവും ഉള്‍പ്പെടെ നടക്കുന്ന തൃപ്പൂണിത്തുറ ശിവശക്തി കേന്ദ്രത്തിനെതിരെ അന്വേഷണവും സൈനബ ആവശ്യപ്പെടുന്നു.
ലൗ ജിഹാദോ റോമിയോ ജിഹാദോ ഇല്ല
ലൗ ജിഹാദോ റോമിയോ ജിഹാദോ കേരളത്തില്‍ ഇല്ലെന്നും സൈനബ പറയുന്നു. സംസ്ഥാന പോലീസ് മേധാവി തന്നെ ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ലൗ ജിഹാദ് ഉണ്ടെന്ന തരത്തിലുള്ള മൂന്ന് റിപ്പോര്‍ട്ടുകള്‍ കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലാണ്. അത് കണക്കിലെടുക്കാന്‍ സാധിക്കില്ലെന്നും സൈനബ വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട മതപരിവര്‍ത്തനം എല്ലാ മതങ്ങളിലും ഉണ്ടെന്നും സൈനബ ചൂണ്ടിക്കാട്ടുന്നു.