മൊബൈൽ ഫോണിൽ സംസാരിച്ചു ഡ്രൈവിങ്, കേസെടുക്കാൻ കേന്ദ്ര നിയമത്തിൽ വകുപ്പുണ്ടെന്നു ഡിജിപി
കൊച്ചി: മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കു കേന്ദ്ര മോട്ടോർ വെഹിക്കിൾസ് ഡ്രൈവിങ് റെഗുലേഷൻ പ്രകാരം കേസെടുക്കാമെന്ന് സംസ്ഥാന പൊലീസ് ചീഫിന്‍റെ സർക്കുലർ(സർക്കുലർ നമ്പർ.15/2018). മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനമോടിച്ചാലും കേസെടുക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നു കഴിഞ്ഞ 16നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ട സാഹചര്യത്തിലാണു കേസെടുക്കണമെന്നു കർശന നിർദ്ദേശം നൽകി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ. 2017 ജൂൺ 23നു കേന്ദ്ര സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കിയ മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് റെഗുലേഷന്‍റെ പൂർണ രൂപത്തിലുള്ള പകർപ്പു സഹിതമാണു സോണൽ എഡിജിപിമാർ, റെയ്ഞ്ച് ഐജിമാർ, ട്രാൻസ്പോർട്ട്-റോഡ് സുരക്ഷാ കമ്മിഷണർമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവർക്ക് ഇന്നലെ നിർദ്ദേശം കിട്ടിയത്.
റെഗുലേഷനിലെ 37 വകുപ്പു പ്രകാരം ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉൾപ്പെടെ ഒരു വാർത്താ വിനിമയോപാധികളും ഉപയോഗിക്കരുതെന്നു വ്യക്തമാക്കിയിട്ടുണ്ട്(31-എ). ഡ്രൈവിങ് പരിശീലനം നൽകുന്ന അധ്യാപകർക്കും വ്യവസ്ഥ ബാധകമാണ്(31-ബി). നിയമം തെറ്റിക്കുന്നവർക്കെതിരേ മോട്ടോർ വെഹിക്കിൾസ് ആക്റ്റിലെ 177 വകുപ്പു പ്രകാരം കേസെടുക്കാമെന്നും ഡിജിപി വ്യക്തമാക്കി.
മൊബൈൽ ഫോൺ ഉപയോഗിച്ചതിനു പൊലീസ് ആക്റ്റിലെ 118(ഇ) വകുപ്പു പ്രകാരം കേസെടുത്ത പൊലീസ് നടപടിക്കെതിരേ കാക്കനാട് സ്വദേശി നൽകിയ ഹർജിയിലാണ് പൊതുജന സുരക്ഷിതത്വത്തെ ബാധിക്കുന്നില്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നതു കുറ്റകരമല്ലെന്നു ഹൈക്കോടതി വിധിച്ചത്. എന്നാൽ കേന്ദ്ര നിയമമനുസരിച്ച് ഇത്തരമൊരു നിബന്ധനയില്ല.