രാഹുൽ ഗാന്ധിയുടെ മുക്കത്തെ റോഡ് ഷോയിൽ വ്യാപക പോക്കറ്റടി, മോഷണം പോയത് രണ്ട് ലക്ഷം വരെ!
Recommended Video
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സമ്മാനിച്ചതിന് വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലുമായി പന്ത്രണ്ട് റോഡ് ഷോകള്‍ രാഹുല്‍ ഗാന്ധി നടത്തി. വന്‍ ജനപങ്കാളിത്തമാണ് ഓരോ പരിപാടിയിലും ഉണ്ടായത്. എന്നാല്‍ ആവേശമൊക്കെ കഴിഞ്ഞപ്പോഴാണ് റോഡ് ഷോയ്ക്ക് പോയ പലര്‍ക്കും കയ്യിലുളള പണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് നടന്ന രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വ്യാപകമായി പോക്കറ്റടി നടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്കാണ് അന്ന് പണം നഷ്ടപ്പെട്ടിരിക്കുന്നത്. മുക്കം പോലീസ് സ്‌റ്റേഷനില്‍ നിരവധി പേര്‍ ഇതിനകം തന്നെ പരാതിയുമായി എത്തിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് തുടക്കമിട്ട മുക്കത്തെ ഫയര്‍ സ്റ്റേഷന്‍ പരസരത്ത് നിന്നവരാണ് വ്യാപകമായി പോക്കറ്റടിക്ക് ഇരയായിട്ടുളളത്. ഈ റോഡ് ഷോയ്ക്കിടെ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയ്ക്ക് പണം മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് പോലീസിന്റെ ഏകദേശ കണക്ക്. പതിനഞ്ചിലധികം ആളുകള്‍ക്ക് പഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും വിവരമുണ്ട്. പണം മാത്രമല്ല പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നത്. പഴ്‌സില്‍ സൂക്ഷിച്ചിരുന്ന എടിഎം കാര്‍ഡും വാഹന ലൈസന്‍സും അടക്കമുളളവയും നഷ്ടപ്പെട്ട വസ്തുക്കളുടെ കൂട്ടത്തിലുണ്ട്.
ഇതുവരെ 9 പേരാണ് പോക്കറ്റടിക്കപ്പെട്ടു എന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുളളത്. മുക്കം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ മുനീറിന്റെ പഴ്‌സ് നഷ്ടപ്പെട്ട കൂട്ടത്തിലുണ്ട്. മുക്കം നഗര സഭാ കൗണ്‍സിലര്‍ റഹ്മത്തിന്റെ ഭര്‍ത്താവായ വിടി ബുഷൈറിന്റെ 26,000 രൂപയാണ് പോക്കറ്റടിക്കപ്പെട്ടത്. മുന്‍ മുക്കം പഞ്ചായത്ത് അംഗം ആമിനയുടെ ഭര്‍ത്താവ് മുഹമ്മദ് പുല്ലംപാടിയുടെ പതിനേഴായിരം രൂപയും പോയി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications