വിഴിഞ്ഞം കരാർ; ജൂഡിഷ്യൽ അന്വേഷണം പരിഗണനയിൽ, അന്വേഷണത്തിന് ഹൈക്കോടതി ജഡ്ജി!!
തിരുവനന്തരപുരം: വിഴിഞ്ഞം കരാറിൽ ജുഡീഷ്യൽ അന്വേഷണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഈ സർക്കാരിന് മേൽ ബാധ്യത അടിച്ചേൽപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് നിയമസഭയ്ക്ക് മുന്നിലെത്തിയിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഎജി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സിഎജിയുടെ റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്, ആ വിമര്‍ശനത്തെ കുറിച്ച് കാര്യഗൗരവമായി പഠിക്കേണ്ടതുണ്ട്. സിഎജിയുടെ വിമര്‍ശനത്തെ കുറിച്ച് സര്‍ക്കാര്‍ സമഗ്ര പരിശോധന നടത്തും. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംവിധാനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദാനി ഗ്രൂപ്പ് വൻ ലാഭമുണ്ടാക്കുന്നു
സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്നും നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോടികളുടെ ലാഭം
കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്തുവര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അദാനി ഗ്രൂപ്പ് മുടക്കിയത് പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം
പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്‌ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും. അതെസമയം പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സര്‍ക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതും.

സിഎജിയുടെ സംശയങ്ങൾക്ക് മറുപടി നൽകിയില്ല
ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് സിഎജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുളള വിമര്‍ശനവും ഉണ്ടായിരുന്നു.

കരാറിൽ മാറ്റം വരുത്താനാകില്ല
40 വര്‍ഷത്തെ കരാറില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതല്‍ ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.

തുടർ നടപടികൾ സ്വീകരിക്കും
സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണം നടത്താൻ തയ്യാറെടുക്കുന്നത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ
നെഞ്ചിൽ കൊളുത്തിട്ടു വലിയ്ക്കുന്ന ഒരു യു ടേൺ ത്രില്ലർ - ശൈലന്റെ ''കെയർഫുൾ'' റിവ്യൂ!!കൂടുതൽ വായിക്കാം












Click it and Unblock the Notifications