വിരട്ടലൊന്നും കേരളത്തിൽ വേണ്ട.. അതിനുളള ശേഷി ബിജെപിക്കില്ല, ബിജെപി നേതൃത്വത്തിന് പിണറായിയുടെ മറുപടി
തിരുവനന്തപുരം: ശബരിമല വിവാദത്തിന്റെയും അക്രമങ്ങളുടേയും പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിടണമെന്നും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണം എന്നുമാണ് ബിജെപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബിജെപിയുടെ അത്തരം വിരട്ടലുകളൊന്നും കേരളത്തില്‍ വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചുട്ടമറുപടി. അതിനുളള ശേഷി ബിജെപിക്കില്ലെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹര്‍ത്താല്‍ അക്രമികളെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി അടിവരയിട്ട് പറഞ്ഞു. അക്രമം നടത്തിയവരെ പിടികൂടരുത് എന്ന് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതിയെന്നും പിണറായി പറഞ്ഞു. കേരള സര്‍ക്കാര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ വേട്ടയാടുന്നു എന്ന ബിജെപി നേതൃത്വത്തിന്റെ ആരോപണത്തിനുളളതായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.
സംസ്ഥാനത്ത് 92 ശതമാനവും അക്രമം നടത്തിയത് ബിജെപി ആണ്. ക്രമസമാധാനം തകര്‍ക്കണം എന്നാണ് സംഘപരിവാറിന്റെ വാശിയെന്നും എന്നാല്‍ ആ നീക്കം പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ പൗരന്മാരുടെ സ്വത്തിന് സുരക്ഷ നല്‍കാനും വര്‍ഗീയ ധ്രുവീകരണം മൂലമുളള അക്രമങ്ങള്‍ തടയാനും പുതിയ നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് എന്ന പേരില്‍ ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും.
പൊതുമുതല്‍, സ്വകാര്യ മുതല്‍ എന്നിവ നശിപ്പിച്ചാല്‍, അക്രമം നടത്തിയ നേതൃത്വത്തില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുളള കേന്ദ്ര നീക്കത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. സംവരണം സംരക്ഷിക്കണം എന്ന നിലപാടാണ് സര്‍ക്കാരിനുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.