ചന്തയിലെ കാര്യം ഇവിടെ പറയണ്ട, ബിനോയ് വിഷയത്തെ വീണ്ടും സഭയില്‍ ന്യായീകരിച്ച് പിണറായി
വിദേശത്തെ സംഭവങ്ങളൊന്നും അടിയന്തരപ്രമേയമാക്കാനുള്ളതല്ല സഭയെന്നും പിണറായി പറഞ്ഞു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ വീണ്ടും ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നപ്പോഴായിരുന്നു പിണറായിയുടെ ന്യായീകരണം. ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്ന് അദ്ദേഹം പ്രതിപക്ഷത്തിനോട് ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു.
വിദേശത്തെ സംഭവങ്ങളൊന്നും അടിയന്തരപ്രമേയമാക്കാനുള്ളതല്ല സഭയെന്നും പിണറായി പറഞ്ഞു. ബിനോയിക്കെതിരെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് അടിയന്തരപ്രമേയ നോട്ടീസിന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. അതേസമയം നോട്ടീസിന് അനുമതി നല്‍കിയതോടെ ഭരണപക്ഷം ഇതിനെതിരെ രംഗത്തുവന്നു. തുടര്‍ന്ന് ബഹളം കനത്തതോടെ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയും ചെയ്തു.
ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിയ ആരോപണമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം അതിരുകടന്നു എന്നാരോപിച്ച് പ്രതിപക്ഷം ഇതിന് മറുപടിയും നല്‍കി. പിണറായിയുടെ മറുപടി സീതാറാം യെച്ചൂരിക്കുള്ള മറുപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുറത്തുവന്നത് സിപിഎം കേന്ദ്രക്കമ്മിറ്റിക്ക് നല്‍കിയ പരാതിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തുടര്‍ന്നും വാര്‍ത്തകളുടെ പേരില്‍ ചര്‍ച്ച പറ്റില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
വാര്‍ത്ത വന്നെന്ന പേരില്‍ സോളാര്‍ കേസ് ആറു തവണ സഭ ചര്‍ച്ച ചെയ്‌തെന്ന് ചെന്നിത്തല തിരിച്ചടിച്ചു. ഇത് സിപിഎം നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും ബാധകമല്ലേയെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം ലോകകേരള സംഭയുടെ മറവില്‍ വ്യാപക തട്ടിപ്പാണ് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. കോടിയേരിയുടെ തട്ടിപ്പുകളാണ് ലോകകേരള സഭയുടെ മുഖ്യ അജണ്ടയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.