കാവൽ മുഖ്യമന്ത്രിപദത്തിലും ചരിത്രം തിരുത്തി പിണറായി വിജയൻ
പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മെയ് 20 വരെ അദ്ദേഹം കാവൽ മുഖ്യമന്ത്രിയായി തുടരും
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഭരണതുടർച്ചയോടെ വീണ്ടും അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഒന്നാം സർക്കാരിനും രണ്ടാം സർക്കാരിനും ഇടയിലുള്ള കാലത്ത് കേരളത്തിന്റെ കാവൽ മുഖ്യമന്ത്രിയായിരുന്നപ്പോഴും ചരിത്രം തിരുത്തിയിരിക്കുകയാണ് അദ്ദേഹം. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോർഡാണ് പിണറായി വിജയൻ സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് രണ്ടിന് പിറ്റേദിവസം അതായത് മെയ് മൂന്നിനാണ് പിണറായി വിജയൻ രാജി സമർപ്പിച്ചത്. ഇതോടെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ സ്വഭാവിക നിർദേശം നൽകി. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മെയ് 20 വരെ അദ്ദേഹം കാവൽ മുഖ്യമന്ത്രിയായി തുടരും. കൃത്യം 17 ദിവസമാണ് കാവൽ മുഖ്യമന്ത്രിപദത്തിൽ പിണറായി ഇരിക്കുന്നത്.
എ.കെ ആന്രണിയുടെ പേരിലുള്ള റെക്കോർഡാണ് പിണറായി വിജയൻ തിരുത്തിയത്. 1996ൽ തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് മേയ് 9ന് രാജി സമർപ്പിച്ച അദ്ദേഹം അന്നു മുതൽ ഇ.കെ. നായനാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന 20 വരെ 11 ദിവസം കാവൽ മുഖ്യ മന്ത്രിയായിരുന്നു.
എന്നാൽ സംസ്ഥാന ചരിത്രത്തിൽ സത്യപ്രതിജ്ഞ ഏറ്റവും വൈകിയത് പട്ടം താണുപിള്ളയുടേതാണ്. 1960 ഫെബ്രുവരി ഒന്നിനു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പിറ്റേന്നു നടന്നു. സത്യപ്രതിജ്ഞ നടന്നത് ഫെബ്രുവരി 22 നായിരുന്നു. കേരളത്തിൽ രാഷ്ട്രപതി ഭരണ നിലനിന്നിരുന്ന സമയമായിരുന്നു അത്. ഇപ്പോൾ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത് ഫലപ്രഖ്യാപനം വന്ന് 18 ദിവസം കഴിഞ്ഞാണ്.
Recommended Video
ഏറ്റവും വേഗത്തിൽ സത്യപ്രതിജ്ഞ നടന്നത് 1987ലാണ്. മാർച്ച് 23ന് വോട്ടെടുപ്പ്, പിറ്റേന്ന് വോട്ടെണ്ണൽ. അടുത്ത ദിവസം കരുണാകരൻ മന്ത്രിസഭയുടെ രാജി, 26ന് നായനാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത് മെയ് 20നാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നത്. ഇവരുടെ വകുപ്പുകൾ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും.












Click it and Unblock the Notifications