സമരങ്ങളോട് മോദി കാണിക്കുന്ന സമീപനം പിണറായി വിജയൻ കാണിക്കരുത്;വിമർശിച്ച് ചെന്നിത്തല
തിരുവനന്തപുരം; ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം വെറും രണ്ടുമാസം മാത്രം ആയുസ്സുള്ള ഒരു സർക്കാരിനെ അട്ടിമറിക്കാനാണ് എന്ന സർക്കാർ വാദം പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എല്ലാത്തിനെയും രാഷ്ട്രീയ കുഴൽ കണ്ണാടിയിലൂടെ കാണാതെ വസ്തുതാപരമായി പരിശോധിച്ച് പരിഹാരങ്ങൾ കാണാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സമരങ്ങളോട് നരേന്ദ്രമോഡി കാണിക്കുന്ന അതേ സമീപനം പിണറായി വിജയൻ കാണിക്കരുത്. ഇവിടെ ആരും സമര രോഗികളല്ല. ജീവിക്കാൻ ഒരു തൊഴിലിനുവേണ്ടിയാണ് എല്ലാ വാതിലും മുട്ടിയശേഷം മറ്റൊരു മാർഗ്ഗവുമില്ലാതെ അവർ സമരരംഗത്തേക്ക് നീങ്ങുന്നത്.
ന്യായമായ ആവശ്യവുമായി സമരം നടത്തുന്ന യുവാക്കളെ മന്ത്രിമാർ നിരന്തരം ആക്ഷേപിക്കുയും വെല്ലുവിളിക്കുകയും ചെയ്യുകയാണ്. സമരം ചെയ്യുന്നവരെല്ലാം കെഎസ്‌യു ക്കാരും, യൂത്ത് കോൺഗ്രസുകാരുമാണ് എന്ന സർക്കാർ ഭാഷ്യം അവസാനിപ്പിക്കണം. സമരം ചെയ്യുന്നവരോട് സംസാരിക്കാൻ പോലും തയ്യാറാകാത്ത സർക്കാർ നടപടി ജനാധിപത്യവിരുദ്ധമാണ്.
നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവൺമെന്റ് നിരത്തുന്ന കണക്കുകൾ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. ആയിരങ്ങളെ അനധികൃതമായി സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് ഗവൺമെന്റ് നടത്തുന്നത്. ഇത് തൊഴിൽരഹിതരായ ചെറുപ്പക്കാരോടും റാങ്ക് ലിസ്റ്റിൽ പേര് വന്നവരോടും ചെയ്യുന്ന അനീതിയാണ്. കേരള ചരിത്രത്തിൽ ഒരു ഗവൺമെന്റും ചെയ്യാത്ത പിൻവാതിൽ നിയമനങ്ങളും കൺസൾട്ടൻസി നിയമനങ്ങളുമാണ് ഈ ഗവൺമെന്റ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ വി എസ് അച്യുതാനന്ദൻ ഗവൺമെന്റിന്റെ കാലത്ത്
നിയമിച്ചവരെയാണ് ഇപ്പോൾ രാഷ്ട്രീയ പരിഗണന മാത്രം വെച്ച് സ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ നടപടി അവസാനിപ്പിക്കണം. ഇനിയുള്ള മന്ത്രിസഭാ യോഗങ്ങളിലെങ്കിലും ഈ സ്ഥിരപ്പെടുത്തൽ തുടരാതിരിക്കാൻ സർക്കാർ തയ്യാറാകണം.
നിയമനങ്ങൾ നടക്കാത്ത റാങ്ക് ലിസ്റ്റിൽ പുതിയ തസ്തികകൾ സൃഷ്ടിച്ച് റാങ്ക് ലിസ്റ്റിലുള്ളവർക്ക് കൊടുക്കാൻ നടപടി കൈക്കൊള്ളണം. അതിനു പ്രയാസമുണ്ടെങ്കിൽ റാങ്ക് ലിസ്റ്റ് നീട്ടി കൊടുക്കാനുള്ള നടപടിയെങ്കിലും അടിയന്തരമായി സർക്കാർ കൈക്കൊള്ളണം. അനധികൃതമായി നിയമനങ്ങൾ നടത്തുന്ന വകുപ്പദ്ധ്യക്ഷൻമാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. മന്ത്രിമാരുടെ ഓഫീസിലും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിലും പ്രൈവറ്റ് ഏജൻസികൾ മുഖേന താൽക്കാലിക നിയമനങ്ങൾ കൊടുത്തവരെയെല്ലാം പിരിച്ചുവിടണം. വൻതുക ഡെയിലി വേജസ് കൊടുത്തുകൊണ്ടാണ് ഇത്തരക്കാരെ നിയമിച്ചത്.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
സർക്കാർ,അർദ്ധസർക്കാർ, ഓട്ടോണോമസ് സ്ഥാപനങ്ങളിൽനിന്നും ഒഴിവുകൾ എത്ര എന്ന് കണ്ടെത്താൻ നിയമപരമായ നടപടികൾ സ്വീകരിക്കണം. എ കെ ആന്റണി ഗവൺമെന്റ് ആണ് സഹകരണ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകൾ ഒഴികെയുള്ള എല്ലാ നിയമനങ്ങളും പിഎസ്സിക്ക് വിട്ടത്. ഇപ്പോൾ അതിനെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് സഹകരണ വകുപ്പ് സെക്രട്ടറി തടഞ്ഞത്. വാസ്തവത്തിൽ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ കൂടെ പി എസ് സി യ്ക്ക് വിടണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സംസ്ഥാനത്തെ തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള വഞ്ചനാത്മകമായ സമീപനവും പ്രതികാര നടപടികളും സർക്കാർ അവസാനിപ്പിക്കണം.












Click it and Unblock the Notifications