പിഎൻബി തട്ടിപ്പിൽ കുരുങ്ങി കെഎസ്ആർടിസിയും; ദീർഘകാല വായ്പാ നടപടികൾ അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: പഞ്ചാബ് നഷണൽ ബാങ്ക് തട്ടിപ്പിൽ കുടുങ്ങിയത് കെഎസ്ആർടിസിയും. വായ്പയ്ക്കായി കെഎസ്ആർടിസി സമീപിച്ചിരിക്കുന്ന കണ്‍സോർഷ്യത്തിലെ പ്രധാനഅംഗമാണ് പിഎൻബി. പിൻബി തട്ടിപ്പിനെ തുടർന്ന് കെഎസ്ആർടിസിയുടെ ദീർഘകാല വായ്പാ നടപടികൾ അനിശ്ചിതത്വത്തിലായതായി സൂചനകൾ. ദീർഘകാല വായ്പ അടിസ്ഥാനത്തിൽ 3000 കോടി രൂപ വായ്പ എടുക്കാനായിരുന്നു കെഎസ്ആർടിസിയുടെ നീക്കം.
കെഎസ്ആർടിസി സമീപിച്ചിരിക്കുന്ന കൺസോർഷ്യത്തിലെ പ്രധാന അംഗം തന്നെയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. 3000 കോടിയിൽ നിന്ന് 750 കോടി പിഎൻബിയിൽ നിന്നാണ് ലഭിക്കേണ്ടത്. എന്നാൽ യാതൊകു പ്രതിസന്ധിയും ഇപ്പോൾ ഇല്ലെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. അടുത്തയാഴ്ച ബാങ്കുമായി ചർച്ച നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തട്ടിപ്പ് തിരിച്ചടിയായി
മാര്‍ച്ച് ആദ്യവാരത്തോടെ വായ്പാ തുക കിട്ടുമെന്ന് പ്രതിക്ഷിച്ചിരിക്കവേയാണ് പിഎൻബി തട്ടിപ്പ് തിരിച്ചടിയായത്. കോടിക്കണക്കിന് രൂപ വായ്പാ തട്ടിപ്പിൽ നഷ്ടമാവുകയും അതിൽ അന്വേഷണവും നടപടികളും വരുന്ന സാഹചര്യത്തിൽ മറ്റ് ഇപാടുകൾക്കെല്ലാം ബാങ്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കെഎസ്ആർടിസിയെ കാര്യമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കൂടുതൽ വ്യക്തത
അതേസമയം ഗൗരവമുള്ള പ്രശ്നമുണ്ടെന്ന് ബാങ്ക് അറിയിച്ചിട്ടില്ലെന്നും വായ്പാ നടപടിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അടുത്ത ദിവസങ്ങളിൽ ചര്‍ച്ച നടത്തുമെന്നുമാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്. 3000 കോടിയിൽ 750 കോടിയും കണ്ടെത്തി നൽകാമെന്നേറ്റിരുന്നതും പഞ്ചാബ് നാഷണൽ ബാങ്കാണ്. കണ്‍സോഷ്യം തലവൻ എസ്ബിഐ ആണെന്നിരിക്കെ സമാഹരിക്കുന്ന തുക കൈകാര്യം ചെയ്യുന്നതിലും പിഎൻബി കൂടുതൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ആദ്യ വായ്പ തീർക്കാനാകും
20 വര്‍ഷത്തേക്ക് ഒമ്പത് ശതമാനം പലിശയ്ക്കാണ് വായ്പയെടുക്കുന്നത്. നടപടി അന്തിമഘട്ടത്തിലാണെന്നും ദിവസങ്ങൾക്കകം വായ്പ ലഭ്യമാകുമെന്നും ജനുവരിയിൽ കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎൻബി തട്ടിപ്പ് പുറത്ത് വന്നത്. ഒമ്പത് ശതമാനം പലിശക്ക് 20 വര്‍ഷത്തേക്ക് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്ന് 3350 കോടി വായ്പ ലഭിച്ചാല്‍ ആദ്യ വായ്പ തീർക്കാനാകും. പലിശ 12 ശതമാനത്തില്‍നിന്ന് ഒമ്പത് ശതമാനത്തിലേക്ക് കുറയുന്നതോടെ പ്രതിദിനം അടവിനുവേണ്ടിവരുന്ന തുക മൂന്ന് കോടിയിൽ നിന്ന് 96 ലക്ഷമായി കുറയും.
പെൻഷൻ പ്രായം കൂട്ടുന്നു
അതേസമയം കെഎസ്ആര്‍ടിസി പ്രതിസന്ധി മറികടക്കാൻ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നു കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാല്‍ മാത്രമേ പെന്‍ഷന്‍ പ്രായം കൂട്ടുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നും പെന്‍ഷന്‍ പ്രായം കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
എക്കാലത്തും സഹകരണ ബാങ്കുകളെ ആശ്രയിക്കാനാകില്ല
പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നുള്ള നിര്‍ദേശമാണ് പിണറായി വിജയന്‍ യോഗത്തില്‍ വച്ചത്. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍കൊണ്ടു മാത്രമേ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താനാകൂ. സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും പെന്‍ഷന്‍ നല്‍കാന്‍ എല്ലാക്കാലവും സഹകരണ ബാങ്കുകളെ ആശ്രയിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായി 56 വയസാണ് നിലവില്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം.
വെട്ടിമാറ്റിയ നിലയിൽ 54 കൈപ്പത്തികൾ! നദീതീരത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ച... ഭീതിയിൽ ഒരു നഗരം...
കേരളത്തിൽ ഒഴുക്കിയത് 500 കോടി രൂപ! കൊള്ളപ്പലിശയ്ക്ക് പണം നൽകുന്ന തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ...