വീണ്ടും പോലീസിന്റെ ക്രൂരത; മുൻകൂർ ജാമ്യമെടുത്തിട്ടും കാര്യമില്ല, വീട് തള്ളി തുറന്ന് പോലീസ് ഷോ!!
കൊല്ലം: പോലീസിന്റെ ക്രൂരതകളാണ് ഇന്ന് കേരളമാകെ ചർച്ച ചെയ്യുന്നത്. വാരാപ്പുഴയിലെ കസ്റ്റഡി മരണമായിരുന്നു അവസാനമായി കേരളത്തെ ഞെട്ടിച്ച പോലീസ് ക്രൂരത. അന്വേഷണത്തിൽ റൂറൽ എസ്പിക്ക് സസ്പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു. ഇത്രയൊന്നും ആയിട്ടും പോലീസ് പഠിക്കുന്നില്ല എന്നതാണ് കൊല്ലത്ത് നടന്ന സംഭവം തെളിയിക്കുന്നത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചയാളെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്.
കരുനാഗപ്പള്ളി സ്വദേശി സൗന്തനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യ ഉത്തരവ് കാണിച്ചിട്ടും അത് വകവയ്ക്കാതെയായിരുന്നു അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസിനെതിരെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സൗന്തന്‍ പരാതി നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെ സൗന്തന്റെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി ജാമ്യ ഉത്തരവ് വീണ്ടും കാണിച്ചു. എന്നിട്ടപും രക്ഷയില്ലായിരുന്നു.
പണമിടപാട് കേസ്
ബന്ധുവുമായുള്ള പണമിടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് സൗന്തനെതിരെ പോലീസ് കേസെടുത്തത്. തിങ്കളാഴ്ച ഈ കേസില്‍ കൊല്ലം സെഷന്‍ കോടതി മുന്‍കൂര്‍ ജ്മ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവാണ് പോലീസിന് സൗന്തൻ കാണിച്ചത്.
ഓട്ടിസം ബാധിച്ച മകൻ
ജാമ്യം ലഭിച്ച കാര്യം തെളിവ് സഹിതം സൗന്തൻ പോലീസിനെ അറിയിച്ചിട്ടും വീട്ടിൽ നിന്നും അർദ്ധരാത്രി പോലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. സൗന്തന്റെ ഭാര്യയും ഓട്ടിസം ബാധിച്ച മകനും തനിച്ചാണെന്ന് പറഞ്ഞിച്ചും പോലീസ് വകവെച്ചില്ലെന്ന് സൗന്തൻ പറയുന്നു.
ഒന്നും അറിഞ്ഞില്ല...
പുലര്‍ച്ചെ രണ്ട് മണിയോടെ സൗന്തന്റെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി ജാമ്യ ഉത്തരവ് വീണ്ടും കാണിച്ചു. അഞ്ച് മണിവരെ സ്റ്റേഷനിലിരുത്തി. പിന്നീട് ബന്ധുക്കള്‍ അഭിഭാഷകനെയും കൂട്ടിയെത്തിയപ്പോഴാണ് സൗന്തനെ വിടാൻ പോലീസ് തയ്യാറായത്. അതേസമയം വീഴ്ച സമ്മതിച്ച പോലീസ് സൗന്തന് ജാമ്യം അനുവദിച്ച കാര്യം പറഞ്ഞ് തടിതപ്പുകയായിരുന്നു.
പോലീസ് അതിക്രമം കൂടുന്നു
പോലീസ് അതിക്രമം കേരളത്തിൽ കൂടുന്നുണ്ടെന്ന് പൊതു അഭിപ്രായമുണ്ട്. ഇതിനിടയിലാണ് വാരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണവും നടന്നത്. മരണം ഒളിപ്പിച്ചുവെക്കാൻ പോലീസ് നടത്തിയ ശ്രമങ്ങളെല്ലാം പൊളിയുക.ും ചെയ്തിരുന്നു. നാല് പോലീസുകാർ പ്രതിപട്ടികൾ ഇടം പിടിക്കുകയും എസ്പി ജോർജിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം പ്രശ്നങ്ങൾ കേരള പോലീസിൽ നിലനിൽക്കുമ്പോഴാണ് വീണ്ടും ഇത്തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇത്തരത്തിലുള്ള പോലീസ് അതിക്രമങ്ങൾ കൂടുന്നതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
രാഷ്ട്രീയ അതിപ്രസരം
വാരാപ്പുഴയിൽ നിരപരാധിയെയായിരുന്നു പോലീസ് ലോക്കപ്പിലിട്ട് തല്ലി കൊന്നത്. അതേസമയം പോലീസിൽ രാഷ്ട്രീയ അതിപ്രസരം കൂടുന്നു വെന്ന ആരോപണവും ഉയർന്നിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അസോസിയേഷന്‍ ജില്ലാ സമ്മേളനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരം അപകടകരമാണെന്നും ഡിജിപി ഉടന്‍ ഇടപെടണമെന്നുമാണ് ഇന്റലിജന്‍സ് മേധാവി ടികെ വിനോദ്കുമാര്‍ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.