കൊച്ചി ബ്ലാക്ക് മെയിൽ കേസ്:തട്ടിപ്പ് സംഘവുമായി ബന്ധമില്ലെന്ന് ടിക് ടോക് താരം,ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി: കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ ആറ് പേർ അറസ്റ്റിലായതിന് പിന്നാലെയാണ് പോലീസ് കാസർഗോഡ് സ്വദേശിയായ ടിക് ടോക് താരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. ആദ്യം സ്വർണ്ണക്കടത്തിനായി നടിയെ സമീപിച്ച സംഘം രണ്ടാമതാണ് വിവാഹാലോചനയ്ക്കായി വീണ്ടുമെത്തുന്നത്.
മെയ് 30ന് ആദ്യം സംഘം പെണ്ണുകാണലിനായി എത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് മരണമുണ്ടെന്ന് പറഞ്ഞ് പെണ്ണുകാണൽ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. അതിന് ശേഷം തൊട്ടടുത്ത ബുധനാഴ്ച വരുമെന്നാണ് അറിയിച്ചത്. ഇതിനിടെ വരനായി എത്തിയ ആൾ നടിയിൽ നിന്ന് ബിസിനസ് ആവശ്യത്തിനെന്ന പേരിൽ പണം ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് നടിയിൽ നിന്ന് ആവശ്യപ്പെടുന്നത്. ഇതോടെയാണ് നടിയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.

തട്ടിപ്പ് സംഘവുമായി ബന്ധമില്ല
കൊച്ചി ബ്ലാക്ക്മെയിൽ കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന് ടിക് ടോക് താരം. കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിപ്പിച്ചതോടെ ചോദ്യം ചെയ്യലിനായി എത്തിയതായിരുന്നു കാസർഗോഡ് സ്വദേശിയായ യാസിർ. യാസിറിന്റെ ഫോട്ടോ കാണിച്ച് അൻവർ എന്ന് പരിചയപ്പെടുത്തിയാണ് സംഘം ഷംന കാസിമിനെ വിവാഹട്ടിപ്പിൽ പെടുത്താൻ ശ്രമിച്ചത്. അറസ്റ്റിലായ റഫീഖാണ് വിവാഹത്തട്ടിപ്പിന് ഒരുങ്ങിയത്.

നാട്ടിലെത്തിയിട്ട് നാലം മാസം മാത്രം
ദുബായിൽ ഷൂ മൊത്തവ്യാപാര ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരനായ യാസിർ കൊറോണ വൈറസ് ലോക്ക് ഡൌണിനെ തുടർന്ന് നാല് മാസം മുമ്പാണ് കാസർഗോട്ട് തിരിച്ചെത്തിയത്. തട്ടിപ്പ് കേസിലെ അൻവറിനെ പരിചയമില്ലെന്നും പോലീസ് വിളിപ്പിച്ചതുകൊണ്ട് മാത്രമാണ് കൊച്ചിയിലേക്ക് വന്നതെന്നും യാസിർ പോലീസിനോട് പറഞ്ഞു. ടിക് ടോക്കിൽ വല്ലപ്പോഴും വീഡിയോകൾ ചെയ്തിരുന്ന താൻ അത്ര സജീവമായിരുന്നില്ലെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

നിർമാതാവും കുടുങ്ങും?
കൊച്ചി ബ്ലാക്ക്മെയിൽ കേസുമായി ബന്ധപ്പെട്ട് ഒരു സിനിമാ നിർമാതാവിനെയു്ം പോലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. ഐജി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികൾ ഷംനയുടെ വീട്ടിലെത്തി മടങ്ങിയതിന് ശേഷം ഇതേ നിർമാതാവ് വീട്ടിലെത്തിയതായി ഷംന കാസിം മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ നിർമാതാവിന്റെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. വിദേശത്തുണ്ടായിരുന്ന ഇയാൾ നാട്ടിലെത്തിയതും ഷംനയുടെ വീട്ടിലെത്തിയതുമാണ് സംശയത്തിന് വക നൽകുന്നത്. ഒരു മെസേജ് ലഭിച്ചതോടെയാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. ഇത് തട്ടിപ്പ് സംഘത്തിന് വേണ്ടിയാണെന്നാണ് സംശയിക്കപ്പെടുന്നത്.
Recommended Video

മൊഴി രേഖപ്പെടുത്തി
കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ സിനിമാ രംഗത്തുള്ള മൂന്ന് പേരുടെ മൊഴിയാണ് അന്വേഷണം സംഘം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഷംനെയുടെ ഫോൺ നമ്പർ തട്ടിപ്പ് സംഘത്തിന് നൽകിയ ഷാജി പട്ടിക്കരയും ഉൾപ്പെടുന്നുണ്ട്. ഷംനയ്ക്ക് പുറമേ മറ്റ് താരങ്ങളുടെ നമ്പറും ഇയാൾ തട്ടിപ്പ് സംഘത്തിന് നൽകിയിട്ടുണ്ട്. ഹൈദരാബാദിലായിരുന്ന നടി തിരിച്ചെത്തിയതോടെ നടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.

നമ്പർ കൊടുത്തതിൽ വിമർശനം
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ തട്ടിപ്പ് സംഘത്തിന് ഷംനയുടെ നമ്പർ ലഭിച്ചത് സിനിമാ രംഗത്തുള്ളവരിൽ നിന്നാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ സിനിമാ മേഖലയിൽ ആർക്കും തന്നോട് ശത്രുത ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് നടിയുടെ പ്രതികരണം. പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയാണ് നടിയുടെ നമ്പർ തട്ടിപ്പ് സംഘത്തിന് നൽകുന്നത്. അപരിചിതർക്ക് നമ്പർ നൽകുന്നതിന് മുമ്പായി ഇക്കാര്യത്തിൽ തന്നോട് അനുമതി തേടേണ്ടതായിരുന്നുവെന്നാണ് നടി പറയുന്നത്.

തട്ടിക്കൊണ്ട് പോകാൻ ശ്രമം
ബ്ലാക്ക്മെയിൽ കേസിൽ ഷംന പോലീസിന് മൊഴി നൽകിയതിനിടെയാണ് നടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് പോലീസ് പറയുന്നത്. വിവാഹാലോചനയുടെ പേരിൽ വീട്ടിലെത്തിയ ആറംഗം സംഘം വീടും ചുറ്റുപാടുകളും വീഡിയോയിൽ പകർത്തിയിരുന്നു. ഇതിന് പിന്നാലെ പെണ്ണ് കാണാനെത്തുമെന്ന് അറിയിച്ച സംഘം വരാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇവർ ഷംനയിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിൽ പണം ആവശ്യപ്പെടുന്നത്. സംഘം വീട് ആക്രമിക്കുകയോ മറ്റോ ചെയ്യുമെന്ന് ഭയന്നാണ് പോലീസിനെ സമീപിച്ചതെന്നാണ് നടി പറയുന്നത്. സംഘത്തിന്റെ തട്ടിപ്പ് പുറത്താകുമെന്ന ഘട്ടത്തിലെത്തിയതോടെയാണ് നടിയെ ഭീഷണിപ്പെടുത്തിയത്.












Click it and Unblock the Notifications