Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്റെ കയ്യിൽ ഇവരുടെയെല്ലാം രക്തം പുരണ്ടിട്ടുണ്ട്! ശ്രീജിത്തും വിനായകനും കെവിനും!

അടിയന്തരാവസ്ഥക്കാലത്ത് ഒരു ദിവസം മുഴുവന്‍ പോലീസുകാര്‍ ലോക്കപ്പിലിട്ട് ബോധം പോകും വരെ തല്ലിച്ചതച്ച കമ്മ്യൂണിസ്റ്റ് നേതാവാണ് ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്‍. ചോര പുരണ്ട വസ്ത്രങ്ങളുമായി 1977 മാര്‍ച്ച് മുപ്പതിന് പിണറായി വിജയന്‍ നിയമസഭയിലെത്തി പോലീസ് ക്രൂരതയെക്കുറിച്ച് നടത്തിയ പ്രസംഗം ചരിത്രമാണ്. എന്നാല്‍ ആ ചരിത്രം പേറിയതിന്റെ ഒരടയാളവും അവസാനിപ്പിക്കുന്നില്ല ഇന്നത്തെ പോലീസ് മന്ത്രി.

എക്കാലവും സര്‍ക്കാരുകളുടെ മര്‍ദ്ദനോപാധി പോലീസ് അടക്കമുള്ള സേനകള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. നിരപരാധികളാണ് പലപ്പോഴും പോലീസ് ക്രൂരതകള്‍ക്ക് ഇരയാകുന്നതും കൊല്ലപ്പെടുക പോലും ചെയ്യുന്നതും. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന പോലീസ് ക്രൂരതകളുടെ കണക്ക് ഞെട്ടിക്കുന്നതാണ്.

പോലീസ് ഗുണ്ടായിസം

പോലീസ് ഗുണ്ടായിസം

ജനമൈത്രി പോലീസ് എന്നൊരു സംവിധാനം പേരിനെങ്കിലുമുണ്ട് കേരളത്തില്‍. എന്നാല്‍ കേരള പോലിസിന്റെ ജനമൈത്രി എന്നത്പൊതുനിരത്തിലേയും പോലീസ് സ്‌റ്റേഷനിലേയും ഗുണ്ടായിസം മാത്രമായി തീര്‍ന്നിരിക്കുന്നു. കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞ് കിടക്കുകയാണ് എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം രാഷ്ട്രീയനേട്ടത്തിനുള്ളത് എന്ന് മാത്രമായി ചുരുക്കിക്കാണാവുന്ന സാഹചര്യമല്ല കേരളത്തില്‍ നിലനില്‍ക്കുന്നത്.

Recommended Video

cmsvideo
    കെവിന്റെ കൊലപാതകം ജാതിയുടെ പേരില്‍ അഭിമാനിക്കുന്ന ഓരോ കേരളീയനും അപമാനം | Oneindia Malayalam
    പോലീസിലെ ക്രിമിനലുകൾ

    പോലീസിലെ ക്രിമിനലുകൾ

    മുടി നീട്ടിവളര്‍ത്തിയവനെ കണ്ടാല്‍ ചൊറിയുന്ന, ആണിനും പെണ്ണിനും അസമയം നിശ്ചയിക്കുന്ന, ഭിന്നലിംഗക്കാരെ കണ്ടാല്‍ കൈതരിക്കുന്ന ക്രിമിനല്‍ സംഘമുണ്ട് കേരള പോലീസില്‍ എന്നതില്‍ യാതൊരു വിധത്തിലുള്ള അതിശയോക്തിയും ഇല്ലെന്ന് തന്നെ പറയാം. കേരള സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം തന്നെ പോലീസ് സേനയില്‍ 1129 കുറ്റവാളികള്‍ ഉണ്ട്.

    ചോര പുരണ്ടിരിക്കുന്നു

    ചോര പുരണ്ടിരിക്കുന്നു

    വികലമായ മാനസിക നിലയിലുള്ള ഇത്തരം പോലീസുകാര്‍ വിനായകനേയും ശ്രീജിത്തിനേയും അടിച്ച് കൊല്ലുന്നു. പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കാന്‍ ബുദ്ധിമുട്ടുള്ളൊരു മുഖ്യമന്ത്രി അത്തരം ക്രിമിനലുകളുടെ അപ്പോസ്തലനാകുന്നു. കുറ്റവാളികളെ വെച്ച് പൊറുപ്പിക്കില്ലെന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ പോലീസിന്റെ ഇടിമുറികള്‍ക്ക് നേരെ സൗകര്യപൂര്‍വ്വം കണ്ണടയ്ക്കുന്നു. അധികാരത്തിലേറിയ നാല് വര്‍ഷത്തിനിടെ നിരവധി പേരുടെ ചോര പുരണ്ടിരിക്കുന്നു പിണറായിയുടെ കയ്യില്‍.

    വിനായകന്റെ മരണം

    വിനായകന്റെ മരണം

    19 വയസ്സുകാരനായ വിനായകന്‍ എന്ന ദളിത് ചെറുപ്പക്കാരനെ കേരളം മറന്ന് തുടങ്ങിയിട്ടുണ്ട്. മോഷണക്കുറ്റം ആരോപിച്ചാണ് വിനായകനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. മുടി നീട്ടി വളര്‍ത്തിയ വിനായകനെ കഞ്ചാവാക്കി പോലീസുകാര്‍ തല്ലിച്ചതച്ചു. വിനായകന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസ് വിട്ടയച്ച ശേഷം വീട്ടിലെത്തിയ വിനായകന്‍ ജീവനൊടുക്കി. പോലീസ് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നു.

    വാരാപ്പുഴയിലെ ശ്രീജിത്ത്

    വാരാപ്പുഴയിലെ ശ്രീജിത്ത്

    വരാപ്പുഴയിലെ ശ്രീജിത്തിനേയും ഒരു കൂട്ടം പോലീസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ്. ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തിലെ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ ആള് മാറി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു രാത്രി മുഴുവന്‍ നീണ്ട് നിന്ന ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് ശ്രീജിത്ത് മരണത്തിന് കീഴടങ്ങി. കുടുംബത്തിന് ധനസഹായവും ഭാര്യയ്ക്ക് ജോലിയും നല്‍കി പ്രതിഷേധ ശബ്ദങ്ങളെ സര്‍ക്കാര്‍ പതുക്കെ മുക്കിക്കളഞ്ഞു.

    തെളിവില്ലാത്ത മരണങ്ങൾ

    തെളിവില്ലാത്ത മരണങ്ങൾ

    ശ്രീജിത്തിനേയും വിനായകനേയും മാത്രമേ കേരളം അറിഞ്ഞിട്ടുള്ളൂ. പോലീസ് ക്രൂരതയുടെ അറിയാക്കഥകള്‍ വേറെയുമുണ്ട്. പെറ്റിക്കേസിലാണ് കൊല്ലം സ്വദേശി കുഞ്ഞുമോനെ കസ്റ്റഡിയില്‍ എടുത്തത്. രായ്ക്ക് രാമായനം വീട്ടില്‍ കയറി പോലീസ് പിടിച്ച് കൊണ്ട് പോയ കുഞ്ഞുമോന്‍ രാവിലെ സ്‌റ്റേഷനില്‍ മരിച്ച് കിടന്നു. എന്നാല്‍ അത് ഹൃദയാഘാതം മൂലമുള്ള മരണമായി ഒതുങ്ങി. മോഷണക്കുറ്റം ചുമത്തി തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത അന്യസംസ്ഥാന തൊഴിലാളിയായ കാളിമുത്തുവിന്റെ മരണം പുറംലോകം അറിഞ്ഞത് പോലുമില്ല.

    നരകിച്ച ശേഷം മരണം

    നരകിച്ച ശേഷം മരണം

    മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലുമുണ്ട് പോലീസ് ക്രൂരതയുടെ ഇര. ഉനൈസെന്ന ചെറുപ്പക്കാരനെ സ്‌കൂട്ടര്‍ കത്തിച്ചുവെന്ന പരാതിയിലാണ് വീട്ടില്‍ നിന്ന് പിടിച്ചിറക്കി കൊണ്ട് പോയത്. വൈകിട്ട് വരെ സ്‌റ്റേഷനില്‍ മര്‍ദ്ദനം. ഉനൈസ് തന്നെ ഇക്കാര്യം കത്തില്‍ പറയുന്നു. നിവര്‍ന്ന് നില്‍ക്കാന്‍ പോലുമാകാതെ രണ്ട് മാസം നരകിച്ചാണ് ഉനൈസ് മരിച്ചത്. മലപ്പുറത്ത് സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റ് ചെയ്ത അബ്ദുള്‍ വഹാബ് പിറ്റേന്നാള്‍ ലോക്കപ്പ് മുറിയില്‍ മരിച്ച് കിടന്നു. അത് ആത്മഹത്യയായി.

    കേസ് പോലും ഉണ്ടാകില്ല

    കേസ് പോലും ഉണ്ടാകില്ല

    പരസ്യമദ്യപാനം ആരോപിച്ചാണ് കാസര്‍കോഡ് ചൗക്കി സ്വദേശി സന്ദീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സന്ദീപിനെ ജീപ്പിലിട്ട് പോലീസ് മര്‍ദ്ദിച്ചതായി സഹോദരന്‍ ദീപക് വെളിപ്പെടുത്തിയിരുന്നു. ജീപ്പില്‍ വെച്ച് അവശനായ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തീര്‍ന്നില്ല എളമക്കര സ്വദേശി ജോണ്‍സണിനെ മദ്യപാനത്തിന്റെ പേരില്‍ പിടിച്ച് കൊണ്ടുപോയി പോലീസ് തല്ലിച്ചതച്ചു. മൂന്നാല് ദിവസം ആശുപത്രിയില്‍ കിടന്ന് ജോണ്‍സണും മരിച്ചു. ഒരു കേസ് പോലും ഉണ്ടായില്ല.

    കേരളം ലജ്ജിക്കണം

    കേരളം ലജ്ജിക്കണം

    ഇനിയുമേറെയുണ്ട് പോലീസ് ക്രൂരതയുടെ കഥകള്‍. പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പിണറായിയുടെ പോലീസ് നിരത്തില്‍ വലിച്ചിഴച്ചത് കേരളത്തിന്റെ മുഖത്ത് കിട്ടിയ അടിയായിരുന്നു. പുതുവൈപ്പിനില്‍ സമരം ചെയ്ത സ്ത്രീകളേയും കുട്ടികളേയും അടക്കം തല്ലിച്ചതച്ച യതീഷ് ചന്ദ്രമാരെയും കേരളം കണ്ടു. ഹെല്‍മറ്റ് വേട്ടയെന്ന പേരിലുള്ള തെറിവിളികളും മര്‍ദ്ദനവും കേരളത്തില്‍ ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു.

    ഭിന്നലിംഗക്കാർക്ക് നേരെയും

    ഭിന്നലിംഗക്കാർക്ക് നേരെയും

    കയ്യൂക്ക് കാണിക്കാന്‍ മാത്രമല്ല, സദാചാര പോലീസിംഗിലും പിണറായി പോലീസ് പിന്നിലല്ല. കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ അഴിഞ്ഞാടിയപ്പോള്‍ കുടപിടിച്ച് കൊടുത്തത് പോലീസുകാര്‍ ആയിരുന്നു. രാത്രി ആണിനേയും പെണ്ണിനേയും ഒരുമിച്ച് കണ്ടാല്‍ ശിവസേനക്കാരെക്കാളും കഷ്ടമാണ് കേരള പോലീസിന്റെ കൈകാര്യം ചെയ്യല്‍. കോഴിക്കോട് മിഠായിത്തെരുവില്‍ അടക്കം ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമവും ന്യായീകരണില്ലാത്തതാണ്.

    ഓർമ്മകൾ ഉണ്ടാവണം

    ഓർമ്മകൾ ഉണ്ടാവണം

    ഏറ്റവും ഒടുവിലായി പോലീസ് അനാസ്ഥയുടെ ഇരയായി കെവിന്‍ എന്ന ചെറുപ്പക്കാരനും ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. പിണറായി വിജയനും സര്‍ക്കാരിനും നിയന്ത്രിക്കാന്‍ പോലും ആകാത്ത തരത്തിലേക്ക് കേരളത്തിലെ പോലീസ് സംവിധാനം മാറിയിരിക്കുന്നോ എന്ന് അത്ഭുതപ്പെടാനേ സാധിക്കുന്നുള്ളൂ. പോലീസ് സേനയുടെ മനോവീര്യം ചോരാതെ കാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മേലെയും ഇടതുപക്ഷ സര്‍ക്കാരിന് മേലെയും തെരഞ്ഞെടുത്ത ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ആവിയായി പോയ്‌ക്കൊണ്ടിരിക്കുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ക്ക് പോലീസിനെ പോലും നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍, തെരഞ്ഞെടുപ്പുകള്‍ ഇനിയും വരാനുണ്ടെന്ന് മാത്രം ഓര്‍ക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+