ടിപി വധക്കേസ് പ്രതികൾ ജയിലിലും വില്ലന്മാർ; ഓഫീസറെ മർദ്ദിക്കാൻ ശ്രമം, പോലീസ് കേസെടുത്തു
തിരുവനന്തപുരം: പൂജപ്പുര ജയിലിൽ ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി ജയിൽ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്തു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ പിടിച്ചുതള്ളി ഭീക്ഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. പൂജപ്പുര പോലീസാണ് കേസെടുത്തിരിക്കുന്നത്. ടിപി കേസിലെ പ്രതി റഫീക്കിനെതിരെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അനൂപിന്റെ പരാതിയിലാണു കേസെടുത്തത്.
കഴിഞ്ഞ ദിവസം ജയില്‍ ടവറില്‍ ടെലിഫോണ്‍ ഡ്യൂട്ടിയിലായിരുന്ന തന്റെ ജോലി തടസ്സപ്പെടുത്തുകയും പിടിച്ചുതള്ളി അസഭ്യം പറഞ്ഞശേഷം മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അനൂപിന്റെ പരാതി. ഫോണ്‍ വിളിക്കാന്‍ എത്തിയ റഫീക്ക് നമ്പര്‍ നല്‍കിയശേഷം മറ്റൊരു നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് പിടിച്ചുതള്ളിയതെന്നും പരാതിയില്‍ പറയുന്നു.

തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും
പ്രതിയായ റഫീക്കിന്റെ അറസ്റ്റു രേഖപ്പെടുത്താന്‍ കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ നല്‍കുമെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.

തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി
തൊട്ടുപിന്നാലെ തടവുകാരെ ഉച്ചഭക്ഷണത്തിനായി പുറത്തിറക്കിയപ്പോള്‍ ടിപി കേസിലെ മറ്റൊരു പ്രതി അണ്ണന്‍ സിജിത്തിന്റെ നേതൃത്വത്തില്‍ റഫീക്കും ഏതാനും തടവുകാരും ടവറിനു സമീപം അനൂപിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

പരാതി കൈമാറിയത് ഡെപ്യൂട്ടി സൂപ്രണ്ട്
ജയിൽപുള്ളികൾക്കെതിരെ ജയില്‍ ഡപ്യൂട്ടി സുപ്രണ്ടാണ് പരാതി പൂജപ്പുര പോലീസിന് കൈമാറിയത്.

വിചാരണത്തടവുകാരെ പാര്‍പ്പിക്കുന്ന പ്രത്യേക സെൽ
ടിപി കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇതോടെ ഇവരെ വിചാരണത്തടവുകാരെ പാര്‍പ്പിക്കുന്ന പ്രത്യേക സെല്ലിലേക്കു മാറ്റുകയായിരുന്നു.

പ്രത്യേക സൗകര്യം
എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ടിപി കേസിലെ പ്രതികള്‍ക്ക് പ്രത്യേക സൗകര്യങ്ങളാണ് ജയിലില്‍ ലഭിക്കുന്നതെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു.

ജയിലിലുള്ളത് ഇവർ...
ട്രൗസർ മനോജ് എന്ന മനോജ്, അണ്ണൻ സിജിത് എന്ന സിജിത്, റഫീക്ക് എന്നീ മൂന്നു പ്രതികളാണു പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്.

ജയിലിൽ സുഖവാസം?
മനോജിനെ അടുത്തിടെ ശ്രീചിത്രാ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷം ജയിൽ ആശുപത്രിയിലാക്കി. ഇതിനിടെ ഇയാൾക്കു രണ്ടു പ്രാവശ്യം അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു വീണ്ടും ശ്രീചിത്രയിൽ കൊണ്ടു പോയി പരിശോധന നടത്തി. തുടർന്ന് കൂട്ടു പ്രതികളായ സജിത്തും റഫീക്കും സഹായിക്കാൻ കൂടി എത്തിയതോടെ സുഖവാസമാണെന്ന ആരോപണം ഉയർന്നിരുന്നു.












Click it and Unblock the Notifications