പി മോഹനന് നേരെ ബോംബേറ്; വധശ്രമത്തിന് കേസെടുത്തു, ദുരൂഹതയെന്ന് ബിജെപി!!
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന് നേരെയുണ്ടായ ബോംബേറിൽ നടക്കാവ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ആരോപിച്ചു. അതേസമയം അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
കോഴിക്കോട് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ കൊലപ്പെടുത്താനുളള ശ്രമമാണ് ഉണ്ടായത്. ആര്‍എസ്എസ് വ്യാപകമായി ആക്രമണം നടത്തുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ഇരുപതോളം പാര്‍ട്ടി ഓഫിസുകളാണ് തകര്‍ക്കപ്പെട്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പുലർച്ചെ ഒരു മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ രണ്ടുതവണയാണ് ബോംബേറുണ്ടായത്. ഒരു ബോംബ് പൊട്ടി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ പരിസരത്തെ സ്കൂട്ടറിന്റെ ചില്ലുകൾ തകർന്നു.
ബോംബിന്റെ ചീളുകൾ ഓഫിസ് വരാന്തയിലും ഭിത്തിയിലും ചിന്നിച്ചിതറി. ബോംബ് വീണ സമയത്ത്, സിപിഎം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ഓഫീസ് വരാന്തയിൽ ഉണ്ടായിരുന്നു. അതേസമയം സംഭവത്തിന് പിന്നിൽ ദുരൂഹയുണ്ടെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊാർജിതമാക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ ആവശ്യപ്പെട്ടു.