രാഹുലിനെ കൊണ്ടുപോയത് ട്രാക്ടറിൽ ടാർപോളിനിൽ പൊതിഞ്ഞ്; ജയിലിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞ് ദീപ
കൊട്ടാരക്കര: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത് അകാരണമായി എന്ന് ഭാര്യ ദീപാ രാഹുൽ ഈശ്വർ. പമ്പയിൽ നടന്ന ആക്രമണങ്ങളുടെ പേരിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ സന്നിധാനത്തുണ്ടായിരുന്ന രാഹുൽ എങ്ങനെ പമ്പയിലെ ആക്രമണത്തിന് ഉത്തരവാദിയാകുമെന്ന് ദീപ ഫേസ്ബുക്ക് ലൈവിൽ ചോദിക്കുന്നു.
കൊട്ടാരക്കര ജയിലിന് മുന്നിൽ നിന്നാണ് ദീപാ രാഹുൽ ഈശ്വർ ഫേസ്ബുക്ക് ലൈവിൽ വന്നത്. രാഹുലിനെ അറസ്റ്റ് ചെയ്തത് വളരെ രഹസ്യമായി ആണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദീപ ആരോപിക്കുന്നു.

റിമാൻഡിൽ
14 ദിവസത്തേയ്ക്കാണ് രാഹുലിനെ റിമാന്റ് ചെയ്തിരിക്കുന്നത്. സന്നിധാനത്ത് നിന്നാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തിരിക്കുന്ന രീതിയിലാണ് തങ്ങൾക്ക് സങ്കടമുണ്ടായതെന്ന് ദീപ പറയുന്നു. ശബരിമലയിലെ ആചാരങ്ങൾക്ക് വേണ്ടി ആദ്യം മുതൽ പോരാടിയ ആളാണ് രാഹുലെന്ന് ഓർക്കണമെന്നും ദീപ പറയുന്നു.

ട്രാക്ടറിൽ
രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് വളരെ രഹസ്യമായിട്ടാണ്. ട്രാക്ടറിൽ ടാർപോളിൻവെച്ച് പൊതിഞ്ഞിട്ടാണ് രാഹുലിനെ അവിടെ നിന്ന് കൊണ്ട് വന്നതെന്ന് ദീപ ആരോപിക്കുന്നു.
രാഹുലിനെ അറസ്റ്റ് ചെയ്യാൻ യാതൊരു വകുപ്പുകളും ഉണ്ടായിരുന്നില്ല. രാഹുൽ യാതൊരു വിധത്തിലുള്ള അക്രമങ്ങളും നടത്തിയിരുന്നില്ലെന്നും ദീപ പറയുന്നു.

ജാമ്യമില്ലാ വകുപ്പ്
ആന്ധ്രാ സ്വദേശിനിയായ മാധവിയെ തടഞ്ഞത് മരക്കൂട്ടത്തിന് സമീപത്തുനിന്നാണ്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പക്ഷെ അങ്ങനെയൊരു കുറ്റം രാഹുൽ ചെയ്തിട്ടില്ല. രാഹുൽ പമ്പയിലും മരക്കൂട്ടം ഭാഗത്തും ഉണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. സന്നിധാനത്ത് നിന്നിരുന്ന രാഹുൽ എങ്ങനെയാണ് മരക്കൂട്ടത്തിനടുത്ത് പോലീസിനെ തടയുന്നതെന്ന് ദീപ ചോദിക്കുന്നു.

മാധ്യമങ്ങൾ ഇടപെടുന്നില്ല
രാഹുലിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത് ഒരു മാധ്യമങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ദീപ കുറ്റപ്പെടുത്തുന്നു. ശബരിമലയിലെ ആചാരം സംരക്ഷിക്കാനായി രാഹുൽ ജയിലിനുള്ളിലും അനിശ്ചിതകാല നിരാഹാര സമരത്തിലാണെന്നും ദീപ വ്യക്തമാക്കി.
വീഡിയോ
ദീപാ രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് വീഡിയോ












Click it and Unblock the Notifications