കാമുകനെ കൊന്ന് വെട്ടി നുറുക്കി പെട്ടിയിലാക്കി.. ആ ഡോക്ടർ ഓമന തന്നെയോ ഇത്? പോലീസ് സംശയത്തിൽ
തളിപ്പറമ്പ്: ചില മരണങ്ങളുടേയും കൊലപാതകങ്ങളുടേയും ചുരുള്‍ അഴിയുക വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും. ഒരിക്കലും ദുരൂഹത പൂര്‍ണമായും നീങ്ങാത്ത ചില കേസുകളും ഉണ്ടാവും. പയ്യന്നൂര്‍ സ്വദേശി ഡോ. ഓമനയുടെ കേസ് അത്തരത്തിലുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കൊലപാതകത്തിന്റെ പേരില്‍ ഓമന വീണ്ടും വാര്‍ത്തയാവുകയാണ്. മലേഷ്യയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് മലയാളി സ്ത്രീ വീണുമരിച്ച സംഭവമാണ് 1996ല്‍ നടന്ന കൊലപാതകത്തെ വീണ്ടും വാര്‍ത്തകളിലെത്തിച്ചിരിക്കുന്നത്. ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി എന്ന കേസിലെ പ്രതിയാണ് ഡോ. ഓമന. 2001ല്‍ ജാമ്യത്തിലിറങ്ങിയ ഇവര്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ മലേഷ്യയിലേക്ക് കടന്നതായി പോലീസ് സംശയിച്ചിരുന്നു.

മലേഷ്യയില്‍ മരിച്ച സ്ത്രീ ഓമനയാണോ എന്നതാണ് പോലീസിനെ ഇപ്പോള്‍ കുഴക്കുന്നത്. സുബാങ് ജായ സേലങ്കോര്‍ എന്ന സ്ഥലത്താണ് കെട്ടിടത്തില്‍ നിന്നും വീണ് അജ്ഞാത സ്ത്രീ മരിച്ചത്. ഇവരുടെ ചിത്രം സഹിതം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പരസ്യം നല്‍കിയിരുന്നു. ഇത് കണ്ടാണ് പോലീസിന് ഓമനയാണോ എന്ന സംശയം തോന്നിയത്. പയ്യന്നൂര്‍ സ്വദേശിയായ മുരളീധരനെ ഹോട്ടല്‍ മുറിയില്‍ വിഷം കുത്തിവെച്ചാണ് ഓമന കൊന്നത്. ശേഷം കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ കുത്തി നിറച്ചു. കാറില്‍ കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെയാണ് ഓമന പിടിയിലായത്.












Click it and Unblock the Notifications