പ്രജുലിന്റെ കൊല; ഗള്‍ഫിലേക്ക് കടന്ന പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
പരിയാരം: ലോകസഭ തിരഞ്ഞെടുപ്പ് വേളയില്‍ ഒരു വിഭാഗത്തിന്റെ പ്രചാരണ ബോര്‍ഡ് സ്വന്തം പറമ്പില്‍ സ്ഥാപിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിന് നഷ്ടപ്പെട്ടത് പ്രിയപ്പെട്ട മകനെയാണ്. അഞ്ചാംപീടിക കപ്പോത്തുകാവിനടുത്തുള്ള പയ്യന്‍പുത്തന്‍വീട്ടില്‍ പ്രഭാകരന്‍-യശോദ ദന്പതിമാരുടെ മകന്‍ പ്രജുല്‍ ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. പ്രതികളില്‍ ചിലര്‍ ഇപ്പോഴും പിടികൊടുക്കാതെ രക്ഷപ്പെട്ട് കഴിയുന്നു.
ബോര്‍ഡ് വക്കുന്നതിനെ ചിലര്‍ വന്ന് എതിര്‍ത്തെങ്കിലും പ്രഭാകരന്‍ അതിനെ വകവച്ചിരുന്നില്ല. ഇതോടെ 2014 മെയ് 13 ന് വൈകീട്ട് വീട്ടിലെത്തി അക്രമി സംഘം പ്രഭാകരനേയും ഭാര്യ യശോദയേയും മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ ഓടിയെത്തിയ പ്രജുലിനേയും അവര്‍ വെറുതേ വിട്ടില്ല. ഗുരുതരമായി പരിക്കേറ്റ പ്രജുല്‍ പിന്നീട് മംഗലാപുരത്തെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
അഞ്ച് പേര്‍ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ശേഷിക്കുന്ന രണ്ട് പേര്‍ വിദേശത്തേക്ക് കടന്നു. ദുബായിലോ, സൗദി അറേബ്യയിലോ ഇവര്‍ ഉണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.
പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് അവസരം ഒരുക്കിക്കൊടുത്തു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് പേര്‍ക്കുമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവുച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലേും ഇതിന്റെ പകര്‍പ്പ് എത്തിച്ചിട്ടും ഉണ്ട്.
മെയ് 21 നായിരുന്നു മംഗലാപുരത്തെ ആശുപത്രിയില്‍ വച്ച് പ്രജുല്‍ മരിച്ചത്. പ്രജുലിനേയും പ്രഭാകരനേയും യശോദയേയും തല്ലിച്ചതച്ചിട്ട സംഘം അവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും അയല്‍ക്കാരെ സമ്മതിച്ചില്ലെന്നും പറയുന്നു.
എന്തായാലും മകന്റെ കൊലയാളികള്‍ക്ക് ശിക്ഷ ലഭിക്കും വരെ നിയമ യുദ്ധം തുടരാനുള്ള തീരുമാനത്തിലാണ് പ്രഭാകരനും കുടുംബവും.