മഞ്ജുവാര്യറെ അറസ്റ്റ് ചെയ്തത് പോലെ പൃഥ്വിരാജിന് അറസ്റ്റ് ചെയ്താല്‍..: കളി ഇവിടെ നില്‍ക്കില്ലെന്ന് രാഹുല്‍
എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെയാണ് പൃഥ്വിരാജ്, ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂർ എന്നിവർക്കതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന വാർത്തകള്‍ പുറത്ത് വരുന്നത്. പൃഥ്വിരാജ് അഭിനയിച്ച കടുവ, ജനഗണമന, ഗോൾഡ് സിനിമകളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് ആദായനികുതി വകുപ്പ് താരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാൻ നിർമാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ ഈ നടപടി നേരത്തെ തന്നെ തുടങ്ങിയതായിരിക്കാമെന്നാണ് രാഹുല്‍ ഈശ്വർ ചൂണ്ടിക്കാണിക്കുന്നത്. ഗോകുലം ഗോപാലിനെതിരെ നേരത്തെ തന്നെ കേസ് ഉണ്ടെന്ന കാര്യം നമ്മള്‍ കേള്‍ക്കുകയുണ്ടായി. പൃഥ്വിരാജിന് നോട്ടീസ് ലഭിച്ചത് മാർച്ച് 29 നാണ് എന്ന ധാരണ. കംപ്യൂട്ടർ ജനറേറ്റഡ് ആയിട്ടുള്ള നോട്ടീസാണ് ഇതെന്നാണ് ഇന്‍കം ടാക്സിലെ ആളുകള്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു. ന്യൂസ് 18 ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദായനികുതി വകുപ്പാണെങ്കിലും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ആണെങ്കിലും കുറച്ചുകൂടെ ശ്രദ്ധിക്കണമായിരുന്നു. നമ്മുടെ ഇത്തരം ഏജന്‍സികളെ വിശ്വസിച്ചാണ് നാട്ടുകാരെല്ലാം ജീവിക്കുന്നത്. ഇഡിയേയും എന്‍ ഐ എയെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനമുള്ള ഒരു സിനിമ ഇറങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് ആ സിനിമയുമായി ബന്ധപ്പെട്ടവർക്കെതിരെ ഇത്തരമൊരു നടപടിയുണ്ടാകുന്നത്. സാധാരണ ജനങ്ങള്‍ ഏതെങ്കിലും രീതിയില്‍ തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ കുറച്ച് ശ്രദ്ധ പുലർത്തേണ്ടിയിരുന്നു.
സിനിമ ഇറങ്ങിയത് മുതല്‍ തന്നെ അന്വേഷണ ഏജന്‍സികള്‍ വരുമെന്ന് ചില സുഹൃത്തുക്കള്‍ പറയുന്നുണ്ടായിരുന്നു. യഥാർത്ഥത്തില്‍ ഈ സംഭവം പൃഥ്വിരാജിനെ വലിയ താരം ആക്കുകയേയുള്ളു. എമ്പുരാനില്‍ മഞ്ജുവാര്യറെ അറസ്റ്റ് ചെയ്തത് പോലെ പൃഥ്വിരാജിന് അറസ്റ്റ് കൂടെ ചെയ്താല്‍ ഹീറോയില്‍ നിന്ന് സൂപ്പർഹീറോ പദവി ലഭിക്കുകയും ചെയ്യുമെന്നന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.
അതേസമയം, ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാനുമായി ഇപ്പോഴത്തെ നോട്ടീസിന് യാതൊരു ബന്ധവുമില്ലെന്നും ഐടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആശീർവാദ് മൂവിസ് നിർമ്മിച്ച രണ്ട് ചിത്രങ്ങളുടേയും ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആന്റി പെരുമ്പാവൂർ പ്രധാനമായും വ്യക്തമാക്കേണ്ടത്.
മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നുമായിരുന്നു ഐ ടി വകുപ്പ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ പ്രതികരിച്ചത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളില്‍ അഭിനയിച്ചതിന് പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിട്ടില്ലെന്നും പക്ഷേ നിര്‍മ്മാണ പങ്കാളിയെന്ന നിലയില്‍ പണം വാങ്ങിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ഇഡി നോട്ടീസില്‍ പറയുന്നത്.
അതേസമയം, ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് ത അന്വേഷണ ഏജന്‍സിയുടെ തീരുമാനം. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രങ്ങളെ കുറിച്ചും അന്വേഷണം നടത്തും.
വെള്ളിയാഴ്ച ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനം, കോർപ്പറേറ്റ് ഓഫീസ് എന്നിവയോടൊപ്പം തന്നെ കോഴിക്കോട് മാവൂർ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗോകുലം മാളിലും ഇഡിയുടെ പരിശോധന നടന്നു. ആയിരം കോടിയുടെ നിയമലംഘനം കേന്ദ്ര ഏജൻസി കണ്ടെത്തിയെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.












Click it and Unblock the Notifications