'ഞങ്ങൾക്കും ജീവിക്കണം', പോകാൻ തെലുങ്കാനയും ഗുജറാത്തുമൊന്നുമില്ലെന്ന് നിർമ്മാതാവ് സന്ദീപ് സേനൻ
കൊച്ചി: കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് തിയറ്ററുകള്‍ അടച്ചിടുന്നതില്‍ എന്ത് ന്യായമാണ് ഉളളതെന്ന് നിര്‍മ്മാതാവ് സന്ദീപ് സേനന്‍. കൊവിഡ് വ്യാപന സാധ്യതയുളള ഇടങ്ങള്‍ തുറന്ന് വെച്ച് കൊണ്ട് തിയറ്ററുകള്‍ പൂട്ടി ഇടുന്നതിനെതിരെയാണ് സന്ദീപ് സേനന്റെ വിമര്‍ശനം. സിനിമാ വ്യവസായത്തോടുളള സര്‍ക്കാരിന്റെ ചിറ്റമ്മ നയം മാറ്റണമെന്നും സന്ദീപ് സേനന്‍ ആവശ്യപ്പെട്ടു.
സന്ദീപ് സേനന്റെ കുറിപ്പ്: '' ഹൃദയവും കാത്ത് സിനിമ..!!! കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായപ്പോൾ ആദ്യം പൂട്ടിയത് എപ്പോഴത്തെയും പോലെ സിനിമ തിയേറ്ററുകൾ തന്നെയായിരുന്നു, വ്യാപനം കുറയ്ക്കുക തന്നെ വേണം, അതിനു മറ്റു വ്യാപന സാധ്യതയുള്ള ഇടങ്ങൾ കൂടി നിയന്ത്രിക്കേണ്ടതുണ്ട്. പക്ഷെ അതെല്ലാം തുറന്നുവെച്ചു കൊണ്ട് സിനിമ തീയറ്ററുകൾ പൂട്ടിയിടുന്നതിൽ എന്ത് ന്യായമാണുള്ളത്. സിനിമ എന്നത് ഒരു വ്യവസായമായി തിരഞ്ഞെടുത്ത് ഉപജീവനം നയിക്കുന്ന എത്രയോ നിർമ്മാതാക്കളുണ്ട്. വിതരണക്കാരുണ്ട് തീയേറ്റർ ഉടമകളുണ്ട്, അവർ അടച്ചു തീർക്കേണ്ട വായ്പ്പകളുണ്ട്. അവരെ വിശ്വസിച്ചു കഴിയുന്ന കുടുംബങ്ങളുണ്ട്.
സിനിമ നിർമ്മിക്കുന്നത് ഗൾഫ് പണം കൊണ്ട് മാത്രമാണെന്ന ഒരു പൊതുധാരണയുണ്ട്, എന്നാൽ അതല്ല, നടന്മാരും സംവിധായകരും നിർമ്മാതാക്കളായി ഇവിടെയുണ്ട്. പക്ഷെ അവർക്കൊക്കെ അവരുടെ തൊഴിൽ ചെയ്തു കിട്ടുന്ന വരുമാനമുണ്ട്, ഞങ്ങൾക്കങ്ങനെയല്ല. OTT പ്ലാറ്റ്ഫോമുകളിൽ എല്ലാ സിനിമകളും വിൽക്കപ്പെടും എന്ന പൊതുധാരണയും തെറ്റാണ്. ഹൃദയം എന്ന അതി മനോഹരമായ സിനിമ ഒരു ജീവശ്വാസം പോലെ തീയേറ്ററുകളിൽ എത്തിയപ്പോൾ ഞങ്ങൾക്കുകിട്ടിയ ആത്‍മവിശ്വാസത്തിനും ധൈര്യത്തിനും വെറും ഒരാഴ്ച മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.

100% പ്രേക്ഷകരെ ഉൾകൊള്ളിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടുമായിരുന്നു ഈ സിനിമ. പക്ഷെ അതു സംഭവിച്ചില്ല.ഈ വ്യവസായം നിലനിൽക്കേണ്ടത് ഞങ്ങൾ കുറച്ചു വിഭാഗക്കാരുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഇവിടെ മാളുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. എസി കോച്ചുകളിൽ മണിക്കൂറുകളോളമുള്ള ട്രെയിൻ യാത്ര അനുവദിച്ചിട്ടുണ്ട്. പക്ഷെ സിനിമ തിയേറ്ററുകൾ വ്യാപനം നോക്കി അടച്ചിടും. 50% ആളുകൾ കയറിയാൽ മതി, ആർക്കു ചേതം...!!!
ബാത്ത് ടബ്ബിൽ നടി ശാലിൻ സോയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം
ഞങ്ങൾക്കും ജീവിക്കണം, ഞങ്ങളുടെ വ്യവസായവും പച്ച പിടിക്കണം, അതിന് ഈ സർക്കാരിന്റെ സിനിമയോടുള്ള ചിറ്റമ്മനയം മാറ്റി ഈ വ്യവസായത്തെ മനസ്സിലാക്കി സിനിമയെ സംരക്ഷിക്കാൻ ഭരണകർത്താക്കൾ മുൻകൈയെടുക്കണം. ഒരു വ്യവസായത്തേക്കൂടി നശിപ്പിക്കാൻ വഴിയൊരുക്കരുതേ...!!! ഞങ്ങൾ മലയാള സിനിമ ചെയ്തു ജീവിക്കുന്നവരാണ് ഞങ്ങൾക്ക് പോകാൻ തെലുങ്കാനയും ഗുജറാത്തുമൊന്നുമില്ല എന്ന യാഥാർഥ്യം കൂടി മനസിലാക്കുക...!! മറ്റൊരു ഹൃദയവും കാത്ത് ഐസിയുവിൽ കിടക്കുന്ന സിനിമക്കു വേണ്ടി...''












Click it and Unblock the Notifications