കണ്ണൂരിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെ വൻ പ്രതിഷേധം, ചരിത്ര കോൺഗ്രസിൽ നാടകീയ രംഗങ്ങൾ!
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരില്‍ പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ സംസാരിക്കവേയാണ് പ്രതിഷേധമുയര്‍ന്നത്. ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍ തന്നെയാണ് വേദിക്ക് മുന്നില്‍ ഗവര്‍ണര്‍ക്ക് എതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നത്. ഇതോടെ പ്രതിഷേധക്കാരെ നീക്കാന്‍ പോലീസ് ശ്രമം നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുളള ശ്രമം സിപിഎം നേതാക്കള്‍ ഇടപെട്ട് തടഞ്ഞതോടെ ചരിത്ര കോണ്‍ഗ്രസ് നാടകീയ രംഗങ്ങള്‍ക്കാണ് വേദിയായത്.
ദേശീയ ഗാനം ആലപിച്ചും മുദ്രാവാക്യം വിളിച്ചുമാണ് ഗവർണർക്ക് എതിരെ പ്രതിനിധികൾ പ്രതിഷേധിച്ചത്. തുടക്കത്തിൽ സമാധാനപരമായി പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിനിധികൾ പ്രതിഷേധം ഉയർത്തിയത്. എന്നാൽ ഗവർണറുടെ പ്രസംഗത്തിൽ പ്രതിഷേധ സമരങ്ങളെ അടക്കം വിമർശിച്ചതോടെയാണ് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ച് തുടങ്ങിയത്. 'ഷെയിം ഗവർണർ' അടക്കമുളള മുദ്രാവാക്യങ്ങൾ വേദിയിൽ ഉയർന്നു. ചിലർ ഗവർണർക്ക് എതിരെ കൂവി വിളിക്കുകയടക്കമുണ്ടായി.
പരിപാടി തുടങ്ങുന്നതിന് മുൻപ് വിദ്യാർത്ഥികൾ അടക്കം വേദിക്ക് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ ഇവരെ വേദിയിലേക്ക് കടക്കുന്നത് പോലീസ് തടഞ്ഞു. സമാധാനപരമായി പ്രതിഷേധം നടത്താൻ സംഘാടകർ അനുവദിച്ചിരുന്നു. എന്നാൽ തുടർച്ചയായി ഗവർണർ രാഷ്ട്രീയ പ്രസംഗം നടത്തുന്നു എന്നാരോപിച്ചാണ് ചരിത്ര കോൺഗ്രസിലെ പ്രതിനിധികൾ പ്രതിഷേധം ഉയർത്തിയത്. ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
ഭരണഘടനെയ സംരക്ഷിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തേയും പിന്തുണയ്ക്കില്ലെന്നും പൗരത്വ നിയമഭഭേദഗതിയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പ്രതിഷേധം കാരണം നിശബ്ദനാകില്ലെന്നും ഗവർണർ വ്യക്തമാക്കി. തുടർച്ചയായി പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ഗവർണർ നിലപാട് വ്യക്തമാക്കിയിരുന്നു. നേരത്തെയും തിരുവനന്തപുരത്ത് അടക്കം ഗവർണർക്ക് എതിരെ പ്രതിഷേധം ഉയർന്നിരുന്നു.