ശശീന്ദ്രന്‍ മടങ്ങിവരുമോ? കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പക്കല്‍... തീരുമാനം വൈകില്ല
രണ്ടു വാള്യങ്ങളിലായി 405 പേജുകളടങ്ങുന്നതാണ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഫോണ്‍വിളി കേസില്‍ ജസ്റ്റിസ് പി എസ് ആന്റണി ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. വിവാദത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനമൊഴിഞ്ഞ മന്ത്രി എകെ ശശീന്ദ്രന്റെ തിരിച്ചുവരവിന് ഏറെ നിര്‍ണായകമാണ് റിപ്പോര്‍ട്ട്. സമഗ്രമായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരിക്കുന്നതെന്ന് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടു വാള്യങ്ങളിലായി 405 പേജുകളടങ്ങുന്നതാണ് റിപ്പോര്‍ട്ട്. 22 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 17 പേരും കമ്മീഷന് മുന്നില്‍ ഹാജരായി. ഇവരുടെ മൊഴികള്‍ കൂടാതെ ഫോണി വിളി രേഖകളും കമ്മീഷന്‍ പരിശോധിച്ചിരുന്നു.

പരാതിക്കാരി ഹാജരായില്ല
പരാതിക്കാരിയായ യുവതി മൊഴി നല്‍കാന്‍ കമ്മീഷന് മുന്നില്‍ ഹാജരായില്ല. നിരവധി തവണ കമ്മീഷന് മുമ്പില്‍ ഹാജരാവാന്‍ ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ജസ്റ്റിസ് ആന്റണി വ്യക്തമാക്കി.
മാത്രമല്ല വിവാദവുമായി ബന്ധപ്പെട്ട ശശീന്ദ്രന്റെ ശബ്ദരേഖ കമ്മീഷന് മുമ്പാകെ മംഗളം ചാനല്‍ ഹാജരാക്കിയില്ല. ഏതു തരത്തിലാണ് ഈ രീതിയില്‍ മന്ത്രി സംസാരിച്ചതെന്ന് അറിയുന്നതിനു വേണ്ടിയാണ് ശബ്ദരേഖ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണം
ശശീന്ദ്രന്‍ കേസിന്റെ പശ്ചാത്തലത്തില്‍ ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാതൃകയില്‍ ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഒരു സ്ഥാപനം വേണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് ആന്റണി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നിലവില്‍ മാധ്യമങ്ങളെക്കുറിച്ച് തനിക്ക് അഭിപ്രായ വ്യത്യാസമിസല്ലെന്നാണ് ജസ്റ്റിസ് ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിയമോപദേശം കാത്ത് സര്‍ക്കാര്‍
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രഹസ്യമായി വയ്ക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ തുടര്‍ നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുകയുള്ളൂ.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയ്ക്ക് മുമ്പാകെ വച്ചതു പോലെ ഈ റിപ്പോര്‍ട്ടും മുഖ്യമന്ത്രി നിയമസഭയില്‍ വയ്ക്കുകയോ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയോ ചെയ്യുമെന്നാണ് വിവരം.

അശുഭ ചിന്തകള്‍ ഇല്ലെന്ന് ശശീന്ദ്രന്‍
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ തനിക്കു അശുഭ ചിന്തകളൊന്നുമില്ലെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനത്തേക്ക് താന്‍ മടങ്ങിവരുന്നതു സംബന്ധിച്ചു പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുമായി നല്ല രീതിയിലാണ് സഹകരിച്ചിട്ടുള്ളത്. ആവശ്യപ്പെട്ടപ്പോഴെല്ലാം കമ്മീഷന് മുമ്പാകെ ഹാജരാവുകയും ചെയ്തിട്ടുണ്ട്. പുതിയ മന്ത്രിയാരെന്നത് എന്‍സിപിയും ഇടതുപക്ഷ മുന്നണിയും ചേര്‍ന്ന് തീരുമാനിക്കുമെന്നുെ ശശീന്ദ്രന്‍ വിശദമാക്കി.

ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായില്ലെന്ന് ആന്‍റണി
ഫോണ്‍ വിളിക്കേസ് അന്വേഷണത്തില്‍ തനിക്ക് ഒരു തരത്തിലുമുള്ള ബാഹ്യസമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
വസ്തതുകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ തന്നെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അന്വേഷണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും ആന്റണി പറഞ്ഞു.
അന്വേഷണത്തിനായി സര്‍ക്കാര്‍ ആദ്യം മൂന്നു മാസമാണ് നല്‍കിയത്. പിന്നീട് താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ഇത് ഒമ്പത് മാസമായി നീട്ടി നല്‍കുകയും ചെയ്തു. നല്‍കിയ സമയപരിധിക്കുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications