യുവതികളെ മല കയറ്റുന്നത് എസ്ഡിപിഐക്കാരായ പോലീസെന്ന് ശ്രീധരൻ പിള്ള, സർക്കാരിന് മുന്നറിയിപ്പ്
കോഴിക്കോട്: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയും മാധ്യമപ്രവര്‍ത്തകയായ കവിതയും ശബരിമലയിലെത്തിയ സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ ശബരിമലയെ യുദ്ധക്കളമാക്കിയിരിക്കുകയാണെന്ന് ശ്രീധരന്‍ പിളള ആരോപിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യമാകും എന്ന സര്‍ക്കാര്‍ വാദം തട്ടിപ്പാണെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
എസ്ഡിപിഐ അനുഭാവികളായ പോലീസുകാരുടെ സഹായത്തോടെയാണ് യുവതികള്‍ മല കയറുന്നത് എന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. നേരത്തെ നിലയ്ക്കലില്‍ സമരക്കാരെ നേരിട്ടത് ക്രിസ്ത്യാനിയായ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന തരത്തിലുള്ള വര്‍ഗീയ പരാമര്‍ശം ശ്രീധരന്‍ പിള്ള നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പോലീസുകാരെ എസ്ഡിപിഐക്കാരാക്കിക്കൊണ്ടുള്ള പുതിയ പരാമര്‍ശം.
വിശ്വാസികളായ പോലീസുകാരുടെ മനസ്സ് ഉണരണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. പോലീസ് വേഷത്തിലാണ് യുവതികളെ കൊണ്ട് പോയതെന്നും അങ്ങനെ കൊണ്ട് പോകാന്‍ കോടതി ഉത്തരവുണ്ടോ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. ആരെയും ബലം പ്രയോഗിച്ച് ശബരിമലയില്‍ എത്തിക്കണം എന്ന് കോടതി പറഞ്ഞിട്ടില്ല. മല കയറ്റാന്‍ യുവതിയെ പോലീസ് വേഷം ധരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
Recommended Video
പോലീസ് വേഷത്തില്‍ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുക്കണമെന്നും പിഎസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്നും ബിജെപി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. വിശ്വാസികളുടെ ശാപം പിണറായിയുടെ തലമുറകളെ പിന്തുടരും. ശബരിമല വിഷയത്തില്‍ നടക്കുന്നത് നിരീശ്വരവാദികളുടെ യുദ്ധപ്രഖ്യാപനമാണഅ. യുവതികള്‍ പതിനെട്ടാം പടി കയറിയാല്‍ തന്ത്രികള്‍ വേണ്ടത് ചെയ്യണമെന്നും പിഎസ് ശ്രീധരന്‍ പിളള ആവശ്യപ്പെട്ടു.
{document1}