പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞു: പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണം: ചെന്നിത്തല
തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രമക്കേട് കണ്ടെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ കേസ് മുഖ്യമന്ത്രിക്ക് കീഴിലുള്ള പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേട് കാട്ടിയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ ഗുണ്ടകൾ കടന്നു കൂടിയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് പി എസ് സിയുടെ പുതിയ സ്ഥിരീകരണം. പിജി പരീക്ഷയിൽ പൂജ്യം മാർക്ക് നേടിയവർ പി എസ് സി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടുമ്പോൾ രാത്രി പകലാക്കി വർഷങ്ങൾ തയാറെടുപ്പ് നടത്തിയ ചെറുപ്പക്കാരെ വിഡ്ഢികളാക്കുകയും പിഎസ് സിയുടെ വിശ്വാസ്യത തകർക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

എസ് എം എസ് അയച്ചു, സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റാങ്ക് പട്ടികയിൽ നിന്നും ശിവരഞ്ജിത്ത്, പ്രവീൺ, നസീം എന്നിവരെ പുറത്താക്കിയിരിക്കുന്നത്. ഇവർക്ക് പുറമെ നിന്നു സഹായം നൽകിയവർ, പി എസ് സി പരീക്ഷാ കുംഭകോണത്തിൽ കരുക്കൾ നീക്കിയവർ എന്നിവർ ഇനിയും പുറത്തുവരാനുണ്ട്. ഇതിനായി സിബിഐ അന്വേഷണം അനിവാര്യമാണ്.
ക്രിമിനൽ കേസിൽ പ്രതിയായ ആൾക്ക് റാങ്ക് വാങ്ങിക്കൂടെയെന്നു ചോദിച്ചു നിസാരവൽക്കരിക്കുകയാണ് മന്ത്രി അടക്കമുള്ളവർ ചെയ്യുന്നത്. പി എസ് സിയുടെ വിശ്വാസ്യത വീണ്ടെടുക്കാനായി എല്ലാകുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഇതിനായി സിബിഐ അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications