കൊച്ചി 'പഞ്ചാബി ഹൗസിലെ' കൊലപാതകം; പഞ്ചാബികളായ മൂന്നുപേർ പിടിയിൽ... കൈകാലുകൾ കെട്ടിയിട്ട് തല്ലി
തരൺതാരൻ സ്വദേശി ഗുർദീപ് സിങിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഒപ്പം താമസിച്ചിരുന്ന മൂന്നുപേരെയും പിടികൂടിയത്.
കൊച്ചി: എറണാകുളം പണിക്കരുപടിയിലെ പഞ്ചാബ് സ്വദേശിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പഞ്ചാബ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് തരൺതാരൻ ജില്ലയിലെ ഗുർവാദ് സിങ്(32), ഗുർവീന്ദർ സിങ്(20), അവതാർ സിങ്(33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തരൺതാരൻ സ്വദേശി ഗുർദീപ് സിങിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഒപ്പം താമസിച്ചിരുന്ന മൂന്നുപേരെയും പിടികൂടിയത്. താമസസ്ഥലത്തുണ്ടായ കശപിശയെ തുടർന്ന് മൂവരും ചേർന്നാണ് ഗുർദീപിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ബുധനാഴ്ച...
ഫെബ്രുവരി 28 ബുധനാഴ്ചയാണ് ഗുർദീപ് സിങിനെ മരിച്ചനിലയിൽ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു എന്നാണ് മൂന്നുപേരും അന്ന് ഡോക്ടർമാരോട് പറഞ്ഞത്.

മർദ്ദനം...
എന്നാൽ ഗുർദീപിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ട ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഗുർദീപിന്റെ ദുരൂഹ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു.

അടിച്ചുകൊന്നു...
കൊച്ചി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഗുർദീപ് മർദ്ദനമേറ്റ് മരിച്ചതാണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് നാല് മണിക്കൂർ മുൻപ് മരണം സംഭവിച്ചതായും ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

സംഭവിച്ചത്...
ഗുർദീപിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കൂടെ താമസിച്ചിരുന്ന മൂന്നുപേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗുർദീപിനെ മർദ്ദിച്ചതായി ഇവർ പോലീസിനോട് സമ്മതിച്ചു.

മെട്രോ...
കൊച്ചി മെട്രോയുടെയും റിഫൈനറിയിലെയും കരാർ ജോലികൾ ചെയ്യുന്ന പഞ്ചാബ് സ്വദേശികൾ പണിക്കരുപടിയിലാണ് താമസം. ഇവരുടെ നാട്ടുകാരനായ ഗുർദീപ് സിങ് ഫെബ്രുവരി 27നാണ് പണി തേടി കൊച്ചിയിലെത്തിയത്. പണിക്കരുപടിയിലുള്ള ഇവരുടെ വീട്ടിൽ ഗുർദീപ് ഒരു ദിവസം താമസിക്കുകയും ചെയ്തു.

ബഹളം...
വീട്ടിൽ താമസിക്കുന്നതിനിടെ ഗുർദീപ് ബഹളം വച്ചതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ഗുർദീപ് അനാവശ്യമായി ബഹളം വച്ചപ്പോൾ മൂവരും ചേർന്ന് ഇയാളെ കൈകാലുകൾ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഗുർദീപ് മരണപ്പെട്ടത്. കൊല്ലപ്പെട്ട ഗുർദീപിന്റെ സംസ്കാരം പിന്നീട് തിരുവാണിയൂർ ശ്മശാനത്തിൽ നടത്തി.












Click it and Unblock the Notifications