ചെന്നിത്തലയ്ക്ക് സങ്കടമായി; പുതുവൈപ്പ് സമര ചർച്ചയിൽ ക്ഷണമില്ല, അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ്!!
തിരുവനന്തപുരം: പുതുവൈപ്പിൽ സമരം നടത്തുന്നവരുമായി സർക്കാർ നടത്തുന്ന ചർച്ചയിൽ ക്ഷണിക്കാത്തിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുവൈപ്പില്‍ സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് താനായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് സമരസമിതിയുമായുള്ള ചര്‍ച്ച.
പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനലിനെതിരെയാണ് അവിടെ പ്രദേശവാസികൾ സമരം ചെയ്യുന്നത്. പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനല്‍ വേണ്ടെന്ന നിലപാടിനൊപ്പം, സമരക്കാരെ തല്ലിച്ചതച്ച ഡിസിപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമരസമിതി ചര്‍ച്ചയില്‍ ആവശ്യപ്പെടും.
ഇവർ ചർച്ചയിൽ പങ്കെടുക്കും
നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍, വരാപ്പുഴ മെത്രൊപ്പോലീത്തയുടെ രണ്ട് പ്രതിനിധികള്‍, സമരസമിതിയുടെ മൂന്ന് പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റ്, പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഐഒസി പ്രതിനിധികള്‍ എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുളളത്. സമരസമിതി പ്രതിനിധികളായി ചെയര്‍മാന്‍ കെ.ബി ജയഘോഷ്,കണ്‍വീനര്‍ കെ.എസ് മുരളി, മാഗ്‌ളിന്‍ ഫിലോമിന എന്നിവരാണ് പങ്കെടുക്കുന്നത്.
ഐഒസിക്ക് നഷ്ടം പ്രതിദിനം ഒരു കോടി രൂപ
അതേസമയം പുതുവൈപ്പിനില്‍ സമരം നടത്തുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ചെറിയ സംഘം നടത്തുന്ന സമരം കാരണം പ്രതിദിനം ഒരു കോടി രൂപ നഷ്ടമുണ്ടാവുന്നതായിട്ടാണ് ഐഒസിയുടെ പത്രക്കുറിപ്പ്.
പ്രവർത്തനം സുരക്ഷ മാനദണ്ഡം പാലിച്ച്
ദേശീയ ഹരിത ട്രിബ്യുണലും ഹൈക്കോടതിയും അനുമതി നല്‍കിയിട്ടും ഫെബ്രുവരി 16 മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണ്. ആവശ്യമായ എല്ലാ അനുമതികളും നേടിക്കൊണ്ട് രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടത്തുന്നതെന്നും ഐഒസി പറയുന്നു.
ഗതാഗത കുരുക്ക് കുറയ്ക്കാം
മംഗലാപുരത്തുനിന്ന് വടക്കന്‍ കേരളത്തിലെ വിവിധഭാഗങ്ങളിലേക്ക് ഇടുങ്ങിയ ഹൈവേകളിലൂടെ പ്രതിദിനം ഏതാണ്ട് നൂറ് ബുള്ളറ്റ് ട്രക്കുകളിലാണ് ഇന്ത്യന്‍ ഓയില്‍ എല്‍പിജി കൊണ്ടുപോകുന്നത്. പൈപ്പ് ലൈന്‍ വരുന്നതുവഴി ഇത്തരം ട്രക്കുകള്‍കൊണ്ടുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാനുമാകും.
പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം
പുതുവൈപ്പിലെ ടെര്‍മിനല്‍ വരുന്നതോടെ കേരളത്തിലെ എല്‍പിജി സിലിണ്ടര്‍ വിതരണത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് വലിയ പരിഹാരമാകും.
പത്രക്കുറിപ്പ് വന്നത് ചർച്ച വിളിച്ച ദിവസം
മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച ദിവസം തന്നെയാണ് സമരക്കാര്‍ മൂലം ദിനംപ്രതി ഒരു കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്ന ഐഒസിയുടെ പത്രക്കുറിപ്പും പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്.
മത്സ്യ ബന്ധനത്തെ ബാധിക്കില്ല
കേന്ദ്രസര്‍ക്കാര്‍ 2006ല്‍ പ്രത്യേക സാമ്പത്തികമേഖലയായി വിജ്ഞാപനം ചെയ്ത സ്ഥലത്താണിത് നിര്‍മിക്കുന്നത്. പദ്ധതിയുടെ 690 മീറ്റര്‍ മാത്രമാണ് തീരദേശത്ത് വരുന്നത് എന്നതിനാല്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ല.
ദേശീയ പ്രാധാന്യമുള്ള പദ്ധതി
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് എല്‍പിജി പാചകവാതകം വിതരണംചെയ്യാനുള്ള ദേശീയപ്രാധാന്യമുള്ള പദ്ധതിയാണിതെന്നും അധികൃതര്‍ പറയുന്നു.