അങ്ങനെ ആർഎസ്‌എസ്സിനെ കോൺഗ്രസ് പിടിച്ചെടുക്കുന്നു, എങ്ങനെയുണ്ട് പഴശ്ശിയുടെ യുദ്ധം? ട്രോളി അൻവർ
കണ്ണൂര്‍: ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു എന്നുളള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന കോണ്‍ഗ്രസിന് വലിയ തലവേദനയായിരിക്കുകയാണ്. ആര്‍എസ്എസ് ശാഖകള്‍ അടിച്ച് തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചപ്പോള്‍ ആളെ വിട്ട് സംരക്ഷണം നല്‍കി എന്നാണ് കണ്ണൂരില്‍ എംവി രാഘവന്‍ അനുസ്മരണ പരിപാടിയില്‍ സുധാകരന്‍ പ്രസംഗിച്ചത്. നേരത്തെയും കെ സുധാകരന്റെ ആർഎസ്സുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായിട്ടുളളതാണ്. കെ സുധാകരനെ വിമർശിച്ച് പിവി അൻവർ എംഎൽഎ രംഗത്ത് വന്നു.
പിവി അൻവറിന്റെ കുറിപ്പ് ഇങ്ങനെ: ' ആർ എസ് എസ്സ് ശാഖകൾ സംരക്ഷിക്കാൻ എന്ന പേരിൽ കോൺഗ്രസ് പ്രവർത്തകരെ വിട്ട് നൽകുന്നു! അങ്ങനെ ആർ എസ് എസ്സിനെ കോൺഗ്രസ്‌വത്ക്കരിക്കുന്നു!! ആർ എസ് എസ്സിനെ കോൺഗ്രസ് പിടിച്ചെടുക്കുന്നു!!! എങ്ങനെയുണ്ട് പഴശ്ശിയുടെ യുദ്ധം?? കമ്പനി ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു!!!!'

ഈ വിഷയത്തിൽ മുസ്ലീം ലീഗ് നേതാവ് പാണക്കാട് തങ്ങൾ മറുപടി പറയണം എന്നാവശ്യപ്പെട്ട് തുറന്ന കത്തും പിവി അൻവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കത്ത് ഇങ്ങനെയാണ്: "ആർ എസ് എസ് ശാഖാ തകർക്കാൻ സിപിഐഎം ശ്രമിച്ചപ്പോൾ സംരക്ഷണം നൽകി. ആർ.എസ്.എസ് ശാഖാ സംരക്ഷിക്കാൻ കോൺഗ്രസുകാരേ വിട്ടു നൽകി", ആർ.എസ്.എസ്സിനെ വളർത്തുന്നതാരെന്ന കാലങ്ങളായുള്ള ലീഗ് അണികളുടെ ചോദ്യങ്ങൾക്ക് KPCCഅധ്യക്ഷൻ കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്. എന്റെ ചോദ്യം ബഹുമാനപ്പെട്ട പാണക്കാട് തങ്ങളോടാണ്.
ആർ.എസ്.എസ്സിന്റെ നയം തന്നെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുക എന്നുള്ളതാണ്.ആ ആർ.എസ്.എസ്സിനെ,സംരക്ഷിച്ച് പിടിച്ച് വളർത്തിയത് തങ്ങളാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന ഒരു ഘടകകക്ഷിയുടെ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെ മുന്നിൽ നിൽക്കുമ്പോൾ,താങ്കൾക്ക് ഈ വിഷയത്തിലുള്ള നിലപാടെന്താണ്.? പുട്ടിന് പീര പോലെ "സമുദായം,സമുദായം" എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം ഉച്ചരിക്കാറുള്ള അങ്ങയുടെയും അങ്ങയുടെ പാർട്ടിയുടെയും ഈ വിഷയത്തിലെ നിലപാട് എന്തെന്ന് അറിയാൻ താൽപര്യമുണ്ട്..'
സുധാകരന്റെ പ്രസ്താവനയ്ക്ക് എതിരെ എഎ റഹീം എംപിയും രംഗത്ത് വന്നിട്ടുണ്ട്. എംപിയുടെ കുറിപ്പ് വായിക്കാം: ' ഇന്നത്തെ വാർത്ത: ആർ എസ് എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടന്ന് കെ സുധാകരൻ. "എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഐ(എം)ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ പരാമർശം. തുടർന്ന് മാധ്യമ പ്രവർത്തകരെ കണ്ട സുധാകരൻ,തന്റെ തുറന്നുപറച്ചിൽ ആവർത്തിച്ചു. ബിജെപിയിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു."
ഇന്നലത്തെ വാർത്ത: "ഹിമാചലിൽ 26 കോൺഗ്രസ്സ് നേതാക്കൾ കൂടി ബിജെപിയിൽ.
സംസ്ഥാന ജനറൽ സെക്രട്ടറി,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റു ഉൾപ്പെടെയുള്ളവരാണ് ബിജെപിയിലേക്ക് പോയത്.കോൺഗ്രസ്സ് സംസ്ഥാന വർക്കിങ് പ്രസിഡന്റു ഹർഷ് മഹാജൻ അടക്കം സെപ്റ്റംബറിൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണിത്.".












Click it and Unblock the Notifications