ആശങ്കയോടെ പ്രവാസികൾ,ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു!കേരളത്തിന് നോക്കിനിൽക്കാനാകില്ല
ഖത്തറിലെ കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും, ആശങ്കപ്പെടാനൊന്നുമില്ലെന്നും നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു.
തിരുവനന്തപുരം: ഖത്തർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നോർക്ക ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു. ഖത്തറിലുള്ള ആറര ലക്ഷം ഇന്ത്യക്കാരിൽ മൂന്നു ലക്ഷത്തോളം പേർ മലയാളികളാണ്. നിലവിൽ ആശങ്കയ്ക്ക് സ്ഥാനമില്ലെങ്കിലും മുൻകരുതൽ എന്നനിലയിലാണ് നോർക്ക മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നത്.
അതേസമയം, ഖത്തറിലെ കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും, ആശങ്കപ്പെടാനൊന്നുമില്ലെന്നും നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. ഖത്തറിലെ മലയാളികളടക്കമുള്ളവരുടെ ജനജീവിതം സാധാരണ നിലയിലാണ്.
അവിടെ നിന്നും പ്രവാസികൾക്ക് തിരിച്ചു വരേണ്ട സാഹചര്യം നിലവിലില്ല. ഖത്തർ പ്രതിസന്ധി നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഖത്തറിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ആശങ്കകൾ പരിഹരിക്കാനും സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
ഖത്തറിൽ നിലവിൽ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധി സംസ്ഥാനത്തെ ഇതുവരെ ബാധിച്ചിട്ടില്ല. എന്നാൽ പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ട് തിരിച്ചുവരേണ്ട സാഹചര്യമുണ്ടായാൽ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. ഒരു വർഷം പ്രവാസികൾ ഖത്തറിൽ നിന്നും ഏകദേശം 6500 കോടി രൂപയാണ് കേരളത്തിലേക്ക് അയക്കുന്നത്.