ദുരിതാശ്വത്തിൽ താരങ്ങളായി ഐഎഎസുകാർ.. അരയും തലയും മുറുക്കി അരിച്ചാക്കിറക്കാൻ രംഗത്ത്
കല്‍പ്പറ്റ: അപ്രതീക്ഷിതമായി വന്ന് ചേര്‍ന്ന ദുരന്തത്തെ കേരളം ഒരുമിച്ച് നിന്ന് നേരിടുന്ന കാഴ്ചയാണ് എങ്ങും. കയ്യിലെ പുതപ്പുകള്‍ മുഴുവന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വിഷ്ണുവെന്ന അന്യസംസ്ഥാനക്കാരനും പണക്കുടുക്ക പൊട്ടിച്ച് കുഞ്ഞുസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കിടുന്ന കുട്ടികളും ആദ്യശമ്പളം ദുരിതബാധിതര്‍ക്ക് വേണ്ടി മാറ്റി വെച്ചവരും, അങ്ങനെ മനുഷ്യനില്‍ വിശ്വാസം ഉറപ്പിക്കുന്ന നന്മയുടെ കാഴ്ചകള്‍.
അതിനിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ വേറെയുമുണ്ട് താരങ്ങള്‍. എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം ഐഎഎസ്, വയനാട് സബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് എന്നിവരാണ് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുന്നത്.

പദവിയും പ്രോട്ടോക്കോളും മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കയ്യോട് കൈ ചേര്‍ന്ന് നിന്നാണ് ഇരുവരും സോഷ്യല്‍ മീഡിയ താരങ്ങളായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം രാത്രി ഒന്‍പതരയോടെയാണ് ഇരുവരും വയനാട് കളക്ട്രേറ്റില്‍ മടങ്ങി എത്തിയത്. ഇവര്‍ എത്തി കുറച്ച് കഴിഞ്ഞപ്പോഴാണ് ലോറിയില്‍ ഒരു ലോഡ് അരിച്ചാക്കുകള്‍ എത്തിയത്.
സാധനങ്ങള്‍ ഇറക്കാന്‍ രാവിലെ മുതല്‍ കളക്ട്രേറ്റില്‍ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം തളര്‍ന്ന് വിശ്രമത്തിലായിരുന്നു. അതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരിച്ചാക്കുകള്‍ ആരിറക്കും എന്നതായി സംശയം. രണ്ട് ഐഎഎസുകാരും പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ ലോഡിറക്കാന്‍ ചെന്നു. അരിച്ചാക്കുകള്‍ ചുമലിലേറ്റ് ഒന്നൊന്നായി അകത്ത് എത്തിച്ചു. മുഴുവന്‍ ലോഡും ഇറക്കിയിട്ടാണ് ഇരുവരും പോയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ ഐഎഎസുകാര്‍ക്ക് അഭിനന്ദന പ്രവാഹമായി.












Click it and Unblock the Notifications