ശശികലയുടെ വിദ്വേഷ പ്രസംഗം സ്ത്രീ എന്ന പരിഗണന ഉപയോഗപ്പെടുത്തി;സർക്കാർ നടപടിയില്ല, ഡിവൈഎഫ്ഐയും രംഗത്ത്
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളാനായിരുന്നു രണ്ട് ദിവസം മുമ്പ് പറവൂരില്‍ നടന്ന പൊതുയോഗത്തിനിടെ ശശികല പറഞ്ഞിരുന്നു. അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും ശശികല പറഞ്ഞു. ഇതിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
സ്ത്രീയാണെന്ന പരിഗണന ഉപയോഗപ്പെടുത്തി ശശികല നിരന്തരം വിദ്വേഷപ്രസംഗം നടത്തുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടു. സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും നടപടിയെടുക്കാത്ത പിണറായി സര്‍ക്കാറിന്റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പരാതിയുമായി ഡിവൈഎഫ്ഐയും
പറവൂരിലെ ഹിന്ദു ഐക്യവേദി യോഗത്തിലെ പ്രസംഗത്തില്‍ എഴുത്തുകാരെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ വിഡി സതീശന്‍ എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്. ഡിവൈഎഫ്ഐയും പ്രസംഗത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്.

പ്രസംഗം ഇങ്ങനെ
'എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസ്സിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസ്സിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം.' എന്നാണ് ശശികല പ്രസംഗിച്ചത്.

ഗൗരി ലങ്കേഷിന്റെ മരണം
തീവ്ര ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ കടുത്ത വിമര്‍ശകയായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കൊല്ലപ്പെട്ടിരുന്നു.

ബെംഗളൂരുവിലെ വസതിയിൽ
നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കലബുര്‍ഗി എന്നിവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബംഗളുരുവിലെ വസതിയില്‍ ഗൗരി ലങ്കേഷും കൊല്ലപ്പെട്ടത്.

പ്രതിഷേധം
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം രാജ്യത്താകമാനം നടക്കുന്നതിനിടെയാണ് ഹിന്ദു ഐക്യവേദി നേതാവിന്റെ വിദ്വേഷ പ്രസംഗവും വരുന്നത്.

നടപടി എടുക്കാത്തതിൽ ആശ്ചര്യം
പ്രസംഗവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പോലീസിന്‍റെ കെെയ്യിലുണ്ടെന്നും പ്രസ്താവന നടത്തി 48 മണിക്കൂറായിട്ടു പോലീസ് നടപടിയെടുക്കുന്നില്ല എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications