Get Updates
Get notified of breaking news, exclusive insights, and must-see stories!

'മദ്യവില വർധനവിൽ 200 കോടിയുടെ അഴിമതി', സർക്കാരിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വർധനവിൽ 200 കോടിയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ ഡിസ്റ്റിലറികള്‍ക്ക് അനര്‍ഹമായ സാമ്പത്തിക നേട്ടവും ലാഭവുമുണ്ടാക്കിക്കൊടുത്തുകൊണ്ട് മദ്യത്തിന്റെ വിലയില്‍ 7% വര്‍ദ്ധന വരുത്താന്‍ അനുവദിച്ചതിനു പിന്നിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയതായി ചെന്നിത്തല വ്യക്തമാക്കി.

200 കോടിയിലധികം രൂപയുടെ അധിക വരുമാനമാണ് ഇതു വഴി ഡിസ്റ്റിലറികള്‍ക്ക് ലഭിക്കുന്നത്. സ്വകാര്യ ഡിസ്റ്റിലറി ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും എ.കെ.ജി സെന്ററിലടക്കം നടത്തിയ ഇടനില ചര്‍ച്ചകളുടെയും ഗൂഢാലോചനകളുടെയും അടിസ്ഥാനത്തിലാണ് മദ്യവില വര്‍ദ്ധിപ്പിച്ചത് എന്ന് ചെന്നിത്തല പറയുന്നു.

rc

മദ്യനിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് വില ഉയർത്തിയതെന്ന എക്‌സൈസ് വകുപ്പിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം സ്വീകാര്യമല്ല. ഈ സര്‍ക്കാര്‍ ഇതിനോടകം രണ്ടു തവണയാണ് മദ്യക്കമ്പനികള്‍ക്ക് വില വർദ്ധിപ്പിച്ചു നല്‍കിയത്. എക്‌സ്ട്രാ ന്യൂട്രൽ ആള്‍ക്കഹോളിന്റെ (ഇ.എന്‍.എ) വില വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വില കൂട്ടാന്‍ അനുമതി നല്‍കിയതെന്നാണ് സർക്കാർ വിശദീകരണം. എന്നാല്‍ ഇ.എന്‍.എയുടെ വില 34 രൂപ ആയിരുന്ന സന്ദര്‍ഭത്തില്‍ പോലും 2012 ല്‍ 400 രൂപയില്‍ താഴെ അടിസ്ഥാന വില വരുന്ന മദ്യത്തിന് 6% വും,അതിന് മുകളില്‍ വരുന്ന മദ്യത്തില്‍ 4% വും മാത്രമേ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 2016 - 17 ല്‍ ഇ.എന്‍.എയുടെ വില 47 രൂപയായിരുന്ന സന്ദര്‍ഭത്തില്‍ 7ശതമാനവും, 2020-21 ല്‍ ഇ.എന്‍.എ യുടെ വില 58 രൂപയായപ്പോള്‍ വീണ്ടും 7ശതമാനവുമാണ് വില കൂട്ടിയത്. ഈ കണക്കുകളില്‍ നിന്നുതന്നെ ഇ.എന്‍.എ വിലവര്‍ദ്ധനയ്ക്ക് ആനുപാതികമായല്ല സംസ്ഥാന സര്‍ക്കാര്‍ മദ്യവിലവര്‍ദ്ധിപ്പിച്ചതെന്ന് വ്യക്തമാണ്. വ്യക്തമായ മാനദണ്ഡങ്ങളുടേയോ, പഠനറിപ്പോര്‍ട്ടിന്റേയോ അടിസ്ഥാനത്തിലല്ല ഈ വിലവര്‍ദ്ധന. ഇത് ഡിസ്റ്റലറി ഉടമകളെ സഹായിക്കുന്നതിന് മാത്രമാണ്.

20 ലക്ഷം കെയ്സ് മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന് സ്വകാര്യ ഡിസ്റ്റലറികളും, മദ്യകമ്പനികളും ഒരു മാസം സപ്ലൈ ചെയ്യുന്നത്. ഒരു വര്‍ഷത്തെ ബിസിനസ്സ് ഏകദേശം 1680 കോടി രൂപ വരും. രണ്ട് തവണ മദ്യവില വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഏകദേശം 200 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് ഡിസ്റ്റലറി മുതലാളിമാര്‍ക്ക് അനര്‍ഹമായി ലഭിച്ചത്. ഡിസ്റ്റലറി ഉടമകള്‍ സമര്‍പ്പിച്ച സ്ഥിതിവിവരക്കണക്കുകളെ മാത്രം ആസ്പദമാക്കിയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി മദ്യവില വര്‍ദ്ധിപ്പിച്ച് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടേയും എക്സൈസ് വകുപ്പ്മന്ത്രിയുടേയും അറിവോ സമ്മതമോ കൂടാതെ ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിക്ക് മാത്രമായി ഇത്തരമൊരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. സ്വകാര്യ ഡിസ്റ്റിലറി ഉടമകള്‍ക്ക് അനര്‍ഹമായ സാമ്പത്തിക നേട്ടവും ലാഭവും ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും, ഇതിന് ഒത്താശ ചെയ്തുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍, ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവരുടെ പങ്കിനെയും ഇടപെടലുകളെയും കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് വിജിലൻസ് ഡയറക്ടർക്ക് നൽകിയ കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+