കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല, സർക്കാരിനെതിരെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം ശിവശങ്കറിന് പിറകേ ബിനീഷ് കോടിയേരിയും അറസ്റ്റിലായതോടെ സർക്കാരിനും സിപിഎമ്മിനും എതിരെ പ്രതിപക്ഷത്തിന്റെ ആയുധങ്ങൾക്ക് മൂർച്ച കൂടിയിരിക്കുകയാണ്. ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത് സംസ്ഥാന സർക്കാരും പാർട്ടിയും തന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
'' മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കള്ളക്കടത്തിൽ അറസ്റ്റിലായതിനു തൊട്ടു പിന്നാലേ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി ലഹരി മരുന്ന് കേസിൽ അറസ്റ്റിലായിരിക്കുകയാണ്. ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത് സംസ്ഥാന സർക്കാരും പാർട്ടിയും തന്നെയാണ്. കൊള്ളസംഘമാണ് കേരളം ഭരിക്കുന്നത്''. ഇത് കേരളത്തിന് മൊത്തം നാണക്കേടാണ് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു..
Recommended Video


പാർട്ടിയും ഭരണവും ഒന്നിച്ച് മാഫിയാപ്രവർത്തനം നടത്തുകയാണ്. മുഖ്യമന്ത്രിയെ തിരുത്തേണ്ട പാർട്ടിയുടെ ഗതി ഇതാണ്. പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമാണെന്ന് ദിനംപ്രതി തെളിയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിണറായി സർക്കാരിന്റെയും തണലിൽ സംസ്ഥാനത്ത് രാജ്യദ്രോഹപ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മയക്കുമരുന്ന് കേസിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് എന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊള്ളയും പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കുമരുന്ന് കച്ചവടവും നടക്കുന്ന അതീവഗുരുതരമായ സാഹചര്യമാണ് കേരളത്തിൽ അരങ്ങേറുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഉണ്ടാവുന്ന ആദ്യത്തെ ആരോപണമല്ല ഇത്. വെള്ളപ്പൊക്കത്തിലെ ഭവനനിർമ്മാണകരാറിലും ഇത്തരത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് മുഖ്യമന്ത്രിയെക്കാൾ പ്രധാനപ്പെട്ട ആളാണ് പാർട്ടി സെക്രട്ടറി. അതുകൊണ്ടു തന്നെ പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത കുറ്റകൃത്യത്തിൽ പാർട്ടിക്കും സർക്കാരിനും ഉത്തരവാദിത്വമില്ല എന്ന വാദം അരിയാഹാരം കഴിക്കുന്ന ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
നാണംകെട്ട ഈ സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്നുള്ള തീവെട്ടിക്കൊള്ളയ്ക്ക് കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ പിന്തുണ കിട്ടുമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വ്യാമോഹിക്കേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.












Click it and Unblock the Notifications