'പ്രിയങ്ക രണ്ടാം പ്രിയദർശിനി'; ഇന്ദിരക്കൊപ്പമുള്ള 'സബാഷ് രമേശ്' പ്രസംഗത്തെക്കുറിച്ചും ചെന്നിത്തല
കല്പറ്റ: പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുമ്പോൾ നെഹ്റു കുടുംബത്തിനൊപ്പം പ്രവർത്തിച്ച കാലം ഓർത്തെടുത്ത് രമേശ് ചെന്നിത്തല. . നെഹ്‌റു കുടുംബത്തിലെ രണ്ടാമത്തെ ഇളമുറക്കാരിയും വയനാട്ടിന്റെ മണ്ണിലേക്കെത്തുമ്പോൾ നെഹ്‌റുവിയൻ ലെഗസി പേറുന്ന മൂന്നു തലമുറകൾക്കും നാലു പ്രസിഡന്റുമാർക്കും ഒപ്പം പ്രവർത്തിച്ച ഓർമ്മകളിൽ മനസ് നിറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നാഗ്പൂർ സമ്മേളനത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ ഹിന്ദിയിൽ സംസാരിക്കാൻ തന്നോട് ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗം വന്നപ്പോൾ ഇതാണ് ദേശീയോദ്ഗ്രഥനം. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു ചെറുപ്പക്കാരൻ ഇതാ നാഗ്പൂരിൽ വന്ന് ഹിന്ദിയിൽ നമ്മളോട് സംസാരിക്കുന്നുവെന്ന് അവർ പറഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പിറ്റേന്ന് മലയാളമാധ്യമങ്ങൾ വലിയരീതിയിൽ ആ വാർത്ത കൈകാര്യം ചെയ്തു. 'സബാഷ് രമേശ്' എന്നായിരുന്നു അന്നത്തെ ഒരു തലക്കെട്ടെന്നാണ് തന്റെ ഒർമയെന്നും രമേശ് ചെന്നിത്തല പറയുന്നു.
രമേശ് ചെന്നിത്തല പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
വയനാട്ടിനെ ഇളക്കി മറിച്ച് പ്രിയങ്കാ ഗാന്ധിയെത്തി. നെഹ്‌റു കുടുംബത്തിലെ രണ്ടാമത്തെ ഇളമുറക്കാരിയും വയനാട്ടിന്റെ മണ്ണിലേക്കെത്തുമ്പോൾ നെഹ്‌റുവിയൻ ലെഗസി പേറുന്ന മൂന്നു തലമുറകൾക്കും നാലു പ്രസിഡന്റുമാർക്കും ഒപ്പം പ്രവർത്തിച്ച ഓർമ്മകളിൽ മനസ് നിറയുകയാണ്.
കെ.എസ്.യുവിൽ പ്രവർത്തിക്കുന്ന കാലത്ത് ഞങ്ങളുടെയൊക്കെ ആവേശമായിരുന്നു ഇന്ത്യയുടെ ഉരുക്കു വനിതയായിരുന്ന ഇന്ദിരാജി. ഇന്ദിരാ പ്രിയദർശിനിയുമൊത്ത് എന്റെ ഏറ്റവും ദീപ്തമായ ഓർമ്മ 1982 ൽ ഞാൻ എൻ.എസ്.യു ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാഗ്പൂർ സമ്മേളനത്തിന്റേതാണ്. അന്ന് പൊതു സമ്മേളനത്തിൽ സ്ഥാനമേറ്റെടുത്തു കൊണ്ട് ഇംഗ്‌ളീഷിൽ സംസാരിക്കുമ്പോൾ ഇന്ദിരാജി എന്നോട് ഹിന്ദിയിൽ പ്രസംഗിക്കാൻ ആവശ്യപ്പെട്ടു. അതു പ്രകാരം ഞാൻ തുടർന്നുള്ള പ്രസംഗം ഹിന്ദിയിലാക്കി.
തന്റെ പ്രസംഗം വന്നപ്പോൾ ഇന്ദിരാജി പറഞ്ഞു. 'ഇതാണ് ദേശീയോദ്ഗ്രഥനം. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു ചെറുപ്പക്കാരൻ ഇതാ നാഗ്പൂരിൽ വന്ന് ഹിന്ദിയിൽ നമ്മളോട് സംസാരിക്കുന്നു.' പിറ്റേന്ന് മലയാളമാധ്യമങ്ങൾ വലിയരീതിയിൽ ആ വാർത്ത കൈകാര്യം ചെയ്തു. 'സബാഷ് രമേശ്' എന്നായിരുന്നു അന്നത്തെ ഒരു തലക്കെട്ട് എന്നാണ് ഓർമ്മ.
ഇന്ദിരാജിയുടെ അന്ത്യം വല്ലാത്ത ഷോക്കായിരുന്നു. പക്ഷേ രാജീവ് ജിയുടെ വരവ് പ്രതീക്ഷകളുടെ ഉദയമായി. രാജ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു ചെറുപ്പക്കാരൻ തന്റെ സ്വപ്‌നങ്ങൾ ജനങ്ങളുമായി പങ്കുവെച്ച് പുരോഗമനത്തിന്റെ വാതായനങ്ങൾ തുറന്നിട്ടു. മനോഹരമായ ഒരു വ്യക്തിബന്ധമായിരുന്നു അദ്ദേഹവുമായി. അന്ന് ഞാൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായിരുന്നു. എന്റെ രാഷ്ട്രീയ ധാരണകൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.
പുതിയ ലോകം എങ്ങനെ രൂപപ്പെടണമെന്നതിന്റെ ധാരണകൾ രാജീവ് ജിയിൽ നിന്നാണ് പഠിച്ചത്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ എഴുതാനാണെങ്കിൽ ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും. ശ്രീപെരുമ്പതൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാർത്ത അറിയുമ്പോൾ ലോകം അവസാനിക്കുന്നതു പോലെയായിരുന്നു. എല്ലാ പ്രതീക്ഷകളും ഇരുട്ടിനാൽ മൂടപ്പെട്ട നാളുകൾ. കാലങ്ങളെടുത്തു ആ ഷോക്കിൽ നിന്നു പുറത്തു വരാൻ.
തുടർന്ന് വർഷങ്ങൾക്കു ശേഷം സോണിയാജി കോൺഗ്രസ് അധ്യക്ഷയായിരുന്ന കാലത്തും രാഹുൽജി സ്ഥാനമേറ്റെടുത്തപ്പോഴും വളരെയടുത്തു പ്രവർത്തിക്കാൻ സാധിച്ചു. ആശയങ്ങൾ പങ്കുവെച്ചു. ലോക്‌സഭയിലേക്കുള്ള തന്റെ സീറ്റായി രാഹുൽജി വയനാട് തിരഞ്ഞെടുത്തപ്പോൾ സന്തോഷം മനസു നിറച്ചു. കാരണം വിശാലമായ ഇന്ത്യയിലെ തെക്കേയറ്റത്തുള്ള കൊച്ചു കേരളത്തിലെ ഒരു മണ്ഡലം ദേശീയ ശ്രദ്ധ നേടാൻ തുടങ്ങിയിരിക്കുന്നു. മഹത്തായ നെഹ്‌റുവിയൻ ലെഗസിയുടെ ഭാഗമാകുന്നു.
ഇന്ന് സന്തോഷത്തിന്റെ ഇരട്ടിമധുരമാണ്. രാഹുൽജിക്കു ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കന്നിയങ്കം കുറിക്കാൻ പ്രിയങ്കാജി വയനാട് എത്തിയിരിക്കുന്നു. ഗാന്ധിനാമം പേറുന്ന രണ്ടു പേർ വയനാടിനെ വരിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വിവിഐപി മണ്ഡലമായി വയനാട് മാറുന്നു. സോണിയാജിയും രാഹുൽജിയും പ്രിയങ്കാജിയും മല്ലികാർജുൻ ഖാർഗെജിയ്‌ക്കൊപ്പം വയനാടിന്റെ തെരുവുകളിൽ ആവേശഭരിതരായ ജനതയെ കൈവീശി അഭിസംബോധന ചെയ്യുമ്പോൾ ചരിത്രം പിറക്കുകയാണ്.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി പ്രിയങ്ക ജയിച്ചു കയറുമെന്നുറപ്പാണ്. അതിനു വേണ്ടി യുഡിഎഫ് പ്രവർത്തകർ ഒറ്റമനസോടെ രംഗത്തുണ്ട്. നേതാക്കളും പ്രവർത്തകരും വയനാടിനെ ഇളക്കിമറിക്കുമ്പോൾ കണ്ണിന് അണുബാധ മൂലം വിശ്രമത്തിലായതു കൊണ്ട് നേരിട്ടെത്തി പങ്കെടുക്കാൻ കഴിയാത്ത വിഷമമുണ്ട്. ആരവങ്ങൾ ഞാൻ കേൾക്കുന്നുണ്ട്. മനസ് കൊണ്ട് വയനാട്ടിന്റെ മണ്ണിലുണ്ട്.
രണ്ടാം പ്രിയദർശിനിയുടെ രാഷ്ട്രീയ ഉദയമാണിത്. അതിന് അരങ്ങൊരുക്കുന്നത് വയനാടും.
സന്തോഷിക്കാൻ ഇതിലേറെ എന്തു വേണം!












Click it and Unblock the Notifications